ആലപ്പുഴ: ജില്ലയില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ സീറ്റിനായി മത്സരം ശക്തമാക്കി. കോണ്‍ഗ്രസ് സീറ്റുകള്‍ക്കായി ഘടകകക്ഷികളുടെ ശക്തമായ സമ്മര്‍ദമാണ് ചെലുത്തുന്നത്. കായംകുളം സീറ്റിനായി ജനതാദളും(യു) അമ്പലപ്പുഴ സീറ്റിനായി മുസ്ലിം ലീഗുമാണ് കരുനീക്കം ശക്തമാക്കിയത്. മുന്നണി സീറ്റ് വിഭജന ചര്‍ച്ചയില്‍ ജനതാദള്‍ കായംകുളം ആവശ്യപ്പെട്ടിരിക്കുകയാണ്. വിട്ടുകിട്ടിയാല്‍ ഓയില്‍പാം ഇന്ത്യാ ചെയര്‍മാനായ ഷേക്ക് പി. ഹാരീസിനെ മത്സരിപ്പിക്കാനാണ് നീക്കം. ആര്‍എസ്പിയുടെ വരവോടെ നഷ്ടമായ കൊല്ലം ജില്ലയിലെ ഇരവിപുരത്തിന് പകരം മുസ്ലിം ലീഗ് ആവശ്യപ്പെട്ട മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ടതാണ് അമ്പലപ്പുഴ. കൊല്ലത്തെ തന്നെ കരുനാഗപ്പള്ളി സീറ്റിനായി ലീഗ് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും അവിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സി.ആര്. മഹേഷിനെ സ്ഥാനാര്‍ഥിയാക്കാന്‍ സാധ്യതയേറിയ സാഹചര്യത്തില്‍ അമ്പലപ്പുഴ വേണമെന്ന നിലപാട് കടുപ്പിക്കാനാണ് തീരുമാനം.
അമ്പലപ്പുഴ വിട്ടുകിട്ടിയാല്‍ സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശ്യാംസുന്ദറിനെയോ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം നസീറിനെയോ മത്സരിപ്പിക്കാനാണ് ആലോചന. അതേസമയം അമ്പലപ്പുഴയും കായംകുളവും വിട്ടുകൊടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. അവര്‍ ഇക്കാര്യം സംസ്ഥാന നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം നിലവില്‍ ഘടകകക്ഷികളുടെ പക്കലുള്ള ഏക സീറ്റായ കുട്ടനാടിനായി കോണ്‍ഗ്രസ് സജീവമായി രംഗത്തുണ്ട്.
കുട്ടനാട് ഏറ്റെടുക്കണമെന്ന താല്പര്യം കെപിസിസി പ്രസിഡന്റ് വി.എം സുധീരനാണ് ഏറ്റവുംകൂടുതല്‍ പ്രകടിപ്പിക്കുന്നതെന്നാണ് സൂചന. സുധീരന്റെ അടുത്തയാളായ കെപിസിസി ട്രഷറര്‍ ജോണ്സണ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കുകയാണ് ലക്ഷ്യം. മണ്ഡലം പുനര്‍വിഭജനത്തോടെ കേരളാ കോണ്‍ഗ്രസിനേക്കാള്‍ കോണ്‍ഗ്രസിനാണ് കുട്ടനാട്ടില്‍ വിജയസാധ്യത കൂടുതലെന്നാണ് നേതാക്കളുടെ നിഗമനം. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തില്‍ കേരളാ കോണ്‍ഗ്രസ് എം ഉറച്ചുനില്‍ക്കുകയാണ്. ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ആലപ്പുഴ രൂപത അംഗീകരിക്കുന്നവര്‍ക്ക് മാത്രമെ കോണ്‍ഗ്രസില്‍ സീറ്റ് ലഭിക്കുകയുള്ളു.
അതിനാല്‍ രൂപതയുടെ പിന്തുണയ്ക്കായാണ് സ്ഥാനാര്‍ത്ഥി മോഹികളുടെ മത്സരം നടക്കുന്നത്. ഫലത്തില്‍ രമേശ് ചെന്നിത്തലയ്ക്കൊഴികെ ആര്‍ക്കും യുഡിഎഫില്‍ സീറ്റ് ഉറപ്പായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: