കുട്ടനാട്: കുട്ടനാട്ടില്‍ പുഞ്ചക്കൃഷി വിളവെടുപ്പ് സജീവമാകുമ്പോള്‍ കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നത് ഉത്പാദന കുറവ്. വിളവെടുപ്പുകഴിഞ്ഞ പാടങ്ങളിലെ സംഭരണക്കണക്കുകള് പരിശോധിക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉത്പാദനം കുറയുമെന്നാണ് സൂചന. പുഞ്ചക്കൃഷി വിളവിനെ സാരമായി ബാധിച്ചത്. ഇത്തവണ 1,25,000 മെട്രിക് ടണ്‍ നെല്ല് ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 5,000 മെട്രിക് ടണ്‍ നെല്ലിന്റെ എങ്കിലും ഉത്പാദനക്കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
കാവാലം, നീലംപേരൂര്‍, പുളിങ്കുന്ന് കൃഷിഭവനുകളുടെ പരിധിയില്‍ മാത്രമാണ് ഏകദേശം 50 ശതമാനം വിളവെടുപ്പു പൂര്‍ത്തിയായിരിക്കുന്നത്. ഏപ്രില്‍ 20ഓടെ മാത്രമേ 80 ശതമാനമെങ്കിലും വിളവെടുപ്പു പൂര്‍ത്തിയാകുകയുള്ളു. ശേഷിക്കുന്നയിടങ്ങളില്‍ പിന്നെയും സമയമെടുക്കും. ഇപ്പോള്‍ സംഭരണം പൂര്‍ത്തിയായ സ്ഥലങ്ങളില്‍ ഏക്കറൊന്നിനു രണ്ടു ക്വിന്റല്‍ ശരാശരിയിലാണ് വിളവു ലഭിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇതു രണ്ടരമുതല്‍ മൂന്നു ക്വിന്റല്‍ വരെയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയാണ് വിളവു മോശമാക്കിയതെന്ന് കൃഷിവകുപ്പധികൃതരും കര്‍ഷകരും അഭിപ്രായപ്പെടുന്നു. മകര മാസത്തിനുമുമ്പു കിട്ടേണ്ടിയിരുന്ന മഴ ഇത്തവണ ലഭിക്കാതെ പോയത് കൃഷിയെ ദോഷകരമായി ബാധിച്ചെന്നാണു വിലയിരുത്തല്‍. നെല്‍ച്ചെടികള്‍ പുഷ്പിക്കുന്ന സമയങ്ങളിലെ ചൂടുകാറ്റും വിളവിനെ ദോഷകരമായി ബാധിച്ചു. വേനല്‍ മഴ മുന്നില്‍ക്കണ്ടു പലയിടത്തും കര്‍ഷകര്‍ നേരത്തെതന്നെ പാടത്തെ വെള്ളം വറ്റിച്ചിരുന്നു. കൃഷിയുടെ അവസാന ഘട്ടങ്ങളില്‍ പാടത്തു വരള്ച്ചയനുഭവപ്പെട്ടത് വിളവിനെ സാരമായി ബാധിച്ചിട്ടുണ്ട്. മഴയെ ഭയന്നു നിശ്ചിത തീയതിക്കു മുമ്പുതന്നെ വിളവെടുപ്പു നടക്കുന്നതും പ്രശ്നമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: