കണ്ണൂര്‍: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം മത്സരിക്കുന്ന ജില്ലയിലെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്ത് രൂപം കൊണ്ട അഭിപ്രായഭിന്നത പൊട്ടിത്തെറിയിലേക്ക്. പയ്യന്നൂര്‍, തലശ്ശേരി, അഴീക്കോട് മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥികളെച്ചൊല്ലിയാണ് പാര്‍ട്ടിക്കകത്ത് വലിയ തര്‍ക്കങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരിക്കുന്നത്.
പയ്യന്നൂരില്‍ സിറ്റിംഗ് എംഎല്‍എ ആയ സി.കൃഷ്ണനെ വീണ്ടു സ്ഥാനാര്‍ത്ഥിയാക്കാനുളള പാര്‍ട്ടി ജില്ലാ-സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം നടന്ന സിപിഎം ഏരിയാ കമ്മിറ്റി യോഗം നിര്‍ത്തിവെക്കേണ്ടി വന്ന സംഭവം വരെയുണ്ടായി. ഏരിയാ സെക്രട്ടറിയായ ടി.എ.മധുസൂദനനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. എംഎല്‍എ എന്ന നിലയില്‍ കൃഷ്ണന് സമ്പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും മൂന്നാം തവണയും ഇയാളെ മത്സരിപ്പിച്ചാല്‍ അംഗീകരിക്കില്ലെന്നുമുളള നിലപാടിലാണ് ഏരിയാ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും. സംസ്ഥാന-ജില്ലാ കമ്മിറ്റികള്‍ അംഗീകരിച്ച ലിസ്റ്റില്‍ നിന്ന് കൃഷ്ണനെ ഒഴിവാക്കേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. മദുസൂദനനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കൃഷ്ണനെ അനുകൂലിക്കുന്ന ഒരു വിഭാഗവും ശക്തമായി രംഗത്തുണ്ട്. ഇതോടെ ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന കാര്യത്തില്‍ നേതൃത്വം ത്രിശങ്കുവിലായിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ പയ്യന്നൂര്‍ മേഖലയില്‍ പാര്‍ട്ടിക്കകത്ത് ഭിന്നത ഉറപ്പായിരിക്കുകയാണ്.
തലശ്ശേരിയിലാവട്ടെ തലമുതിര്‍ന്ന നിരവധി നേതാക്കളുണ്ടെന്നിരിക്കെ ഡിവൈഎഫ്ഐ നേതാവും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വ്യക്തിയുമായ എ.എന്‍.ഷംസീറിനെ സ്ഥാനാര്‍ത്ഥിയാക്കാനുളള തീരുമാനം പാര്‍ട്ടക്കകത്ത് കടുത്ത അഭിപ്രായ ഭിന്നതക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സിപിഎമ്മിന്റെ ഉറച്ച സീറ്റെന്ന് പാര്‍ട്ടി കരുതുന്ന മണ്ഡലത്തില്‍ ന്യൂനപക്ഷ വിഭാഗക്കാരനെന്ന യോഗ്യത മാത്രം കണക്കാക്കി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച പാര്‍ട്ടി നേതൃത്വത്തിനെതിരെ തലശ്ശേരി മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും ഇടയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. തലശ്ശേരി സഹകരണ ബാങ്ക് പ്രസിണ്ടന്റായ ഷംസീറിനെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും മത്സരിപ്പിച്ചിരുന്നു. കൂടാതെ ഈയടുത്ത ദിവസം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായും ഇയാളെ തെരഞ്ഞെടുക്കുകയുണ്ടായി. ഇപ്പോള്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയായും ഇയാളെ മത്സരിപ്പിക്കാനുളള നേതൃത്വത്തിന്റെ തീരുമാനം എന്തിന്റെ അടിസ്ഥാനത്തിലാണെന്നും യോഗ്യരായ മറ്റ് നേതാക്കള്‍ പാര്‍ട്ടിക്ക് തലശ്ശേരി മേഖലയിലില്ലേ എന്നുമാണ് ഒരു വിഭാഗം സഖാക്കള്‍ പരസ്പരം ചോദിക്കുന്നത്. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളെ കണക്കിലെടുക്കാതെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ താല്‍പ്പര്യ പ്രകാരമാണ് ഷംസീറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇത് വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കകത്ത് പരസ്യമായ ഭിന്നതയിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് സൂചന. ഫസല്‍ വധക്കേസില്‍ പാര്‍ട്ടി നേതാക്കള്‍ പ്രതിയായതു മുതല്‍ മേഖലയിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്നും ഒറ്റപ്പെട്ട പാര്‍ട്ടി നേതൃത്വം ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുന്നതെന്നാണ് നേതൃത്വം പാര്‍ട്ടി സഖാക്കളോട് വിശദീകരിക്കുന്നത്. എന്നാല്‍ ഇതിനായി ഷംസീര്‍ എന്ന ഒറ്റ നേതാവു മാത്രമേയുളളൂ എന്ന ചോദ്യവും സഖാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
സിഎംപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.വി.രാഘവന്റെ മകനും റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയുമായ നികേഷ് കുമാറിനെ അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാനുളള സിപിഎം നേതൃത്വത്തിന്റെ നീക്കവും പാര്‍ട്ടിക്കുളളിലും ഡിവൈഎഫ്ഐയിലും പ്രതിഷേത്തിന് കാരണമായിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ സിപിഎം വേട്ടയാടിയ നേതാവാണ് എം.വി.രാഘവന്. മാത്രമല്ല കൂത്തുപറമ്പില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിയെന്ന് സിപിഎമ്മും ഡിവൈഎഫ്ഐയും കാലങ്ങളായി ആരോപിച്ച നേതാവു കൂടിയായിരുന്നു എംവിആര്‍. അങ്ങിനെയുളള ഒരാളുടെ മകനായ നികേഷ് കുമാറിനെ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുളള നീക്കം അഴീക്കോട് മേഖലയിലെയും ജില്ലയിലേയും പാര്‍ട്ടി അണികള്‍ക്കിടയില്‍ ഇതിനകം സജീവ ചര്‍ച്ചയായി കഴിഞ്ഞു. പാര്‍ട്ടിയുടെ നടപടിയില്‍ തങ്ങള്‍ക്കുളള പ്രതിഷേധം ചില ഡിവൈഎഫ്ഐ നേതാക്കള്‍ സിപിഎം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞതായും അറിയുന്നു. നികേഷിനെ മത്സരിപ്പിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും ഒരുവിഭാഗം തീരുമാനമെടുത്തതായി സൂചനയുണ്ട്. ചാനലുമായി ബന്ധപ്പെട്ടുള്‍പ്പെടെ സാമ്പത്തിക അഴിമതിയടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന ഒരാളെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാനുളള സിപിഎം നേതൃത്വത്തിന്റെ നീക്കം ഘടകകക്ഷികള്‍ക്കിടയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വനിതാ പ്രാതിനിധ്യം കുറഞ്ഞതും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയായിട്ടുണ്ട്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പേരാവൂരാണ് ജനാധിപത്യ അസോസിയേഷന് നേതാവായ ശൈലജക്ക് നല്‍കിയിരിക്കുന്നത്. ഏക വനിതാ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ വിജയ സാധ്യതയുളള സീറ്റ് നല്‍കണമെന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നെങ്കിലും അവഗണിക്കുകയായിരുന്നു. നേതൃത്വത്തിന്റെ തീരുമാനത്തില്‍ കെ.കെ.ശൈലജയുള്‍പ്പെടെയുളള പാര്‍ട്ടിയിലെ വനിതാ നേതാക്കളും അണികളും കടുത്ത പ്രിഷേധത്തിലാണ്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമെന്നറിയപ്പെടുന്ന കണ്ണൂരില്‍ ചരിത്രത്തിലാദ്യമായാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇത്ര വലിയ പ്രതിസന്ധി രൂപം കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: