കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പി.ജയരാജനു സുഖവാസം തന്നെ. അസുഖം ഭേദമായിട്ടും സെല്ലിലേക്ക് ജയരാജനെ മാറ്റിയില്ല. കതിരൂര്‍ മനോജ് വധത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം മുന്‍ജില്ലാസെക്രട്ടറി ജയരാജനു സഹതടവുകാരില്‍ നിന്നും വിഭിന്നമായ ആനുകൂല്യങ്ങള്‍ നല്കുന്ന ജയില്‍ അധികൃതര്‍ പൂര്‍ണ്ണ ആരോഗ്യവാനായ ജയരാജനെ ആശുപത്രിയില്‍ തന്നെ കിടത്തിയിരിക്കുകയാണ്. അംഗപരിമിതനായതിനാല്‍ ഒരാളെ സഹായിയായി അനുവദിച്ചിട്ടുണ്ട്. ഹൃദ്രോഗ സംബന്ധമായ രോഗം ഭേദമായിട്ടും ആശുപത്രിയില്‍ തന്നെ ജയരാജനെ പാര്‍പ്പിച്ചിരിക്കുകയാണ്. ഇത് അന്വേഷണ പുരോഗതിയ്ക്കു തടസ്സമാണ്. സെല്ലിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ മാത്രമേ വീണ്ടും കസ്റ്റഡി അപേക്ഷക്ക് കോടതിയെ സമീപിക്കാന്‍ സിബിഐക്കു സാധിക്കുകയുളളൂ. ഇത് മനസിലാക്കി അന്വേഷണം വൈകിപ്പിക്കാനും അട്ടിമറിക്കാനുമുളള ശ്രമമാണ് നടക്കുന്നത്. ജയില്‍ സുപ്രണ്ടും ചില വാര്‍ഡര്‍മാരും ഇതിനു കൂട്ടുനില്ക്കുകയുമാണ്. ജയരാജനെ റിമാന്‍ഡു ചെയ്തതിനു ശേഷം ചട്ടംലംഘിച്ച് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ചികിത്സക്കായി അയച്ചത് നേരത്തെ വിവാദമായിരുന്നു. അന്വേഷണസംഘം സുപ്രണ്ടിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ രംഗത്തു വന്നിരുന്നു. കോടതി അനുവദിച്ച ചോദ്യംചെയ്യലില്‍ സിബിഐക്കൊപ്പമിരുന്ന് ജയരാജന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സുപ്രണ്ടിനു മടിയുണ്ടായില്ല. ഇതിനു പുറമെയാണ് ജയിലിനുളളില്‍ സുഖവാസമൊരുക്കി ജയില്‍ അധികൃതര്‍ രാഷ്ട്രീയക്കൂറ് കാണിക്കുന്നത്. സന്ദര്‍ശക ഗാലറിയില്‍ നിന്നല്ലാതെ സുപ്രണ്ട് ഓഫീസില്‍ എത്തിയാണ് ജയരാജന് സന്ദര്‍ശകരെ കാണുന്നത്. രാവിലെ 11 മുതല്‍ 12 വരെയും 3 മുതല്‍ 4 വരെയുമാണ് അനുവദിക്കപ്പെട്ട സമയമെങ്കിലും ജയരാജനു മാത്രം ഇതൊന്നും ബാധകമല്ല. മറ്റു തടവുകാര്‍ സന്ദര്‍ശകര്‍ക്കു അനുവദിക്കപ്പെട്ട സ്ഥലത്തു നിന്നും ബന്ധുക്കളെയും സുഹൃത്തുകളെയും കാണുമ്പോള്‍ കസേര നല്കി സ്വീകരിച്ചിരുത്തി സിപിഎം നേതാക്കള്‍ ജയരാജനുമായി സംഭാഷണം നടത്തുകയാണ്. രഹസ്യമായി ഫോണില്‍ വിളിക്കാനും ചില വാര്ഡന്മാര് സൗകര്യം ചെയ്തു കൊടുക്കുന്നുണ്ടെന്ന് സഹതടവുകാര്‍ പരാതിപ്പെടുന്നു. പുറത്തുനിന്നും ഭക്ഷണസാധനങ്ങള്‍ അനുവദനീയമല്ലെയെന്നിരിക്കെ സന്ദര്‍ശനത്തിനെത്തുന്ന സിപിഎം നേതാക്കള്‍ ഭക്ഷണവും എത്തിക്കുന്നുണ്ടെന്നാണ് സൂചന. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ 25-ാം പ്രതിയാണ് ജയരാജന്. ആശുപത്രിയില്‍ നിന്നും സെല്ലിലേക്കു മാറ്റിയാല്‍ മാത്രമെ ജയരാജനെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കാന്‍ സിബിഐ കോടതിയെ സമീപിക്കുകയുളളൂ. കേസന്വേഷണത്തിന്റെ പുരോഗതിക്ക് പ്രതിയെ സിബിഐ കസ്റ്റഡിയില്‍ അത്യാവശ്യമാണെന്നും ജയരാജന് നല്കിയ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ക്കുമെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: