കണ്ണൂര്‍: ആയുധം നിര്‍മ്മിച്ചു നല്കി അണികളെ അക്രമത്തിനു പ്രേരിപ്പിച്ച് നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎം ശ്രമത്തിനെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.പി.സത്യപ്രകാശ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
മാലൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ സിപിഎം കേന്ദ്രത്തില്‍ നിന്ന് തോക്ക്, മഴു, വടിവാള്‍, കഠാരകള്‍ തുടങ്ങിയ ആയുധങ്ങള്‍ പിടിച്ചെടുത്തത് ജനം ഭീതിയോടെയാണ് കാണുന്നത്. ടി.പി.ചന്ദ്രശേഖരനെ വധിക്കുന്നതിന് വേണ്ടി സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ആയുധം നിര്‍മ്മിച്ചുനല്‍കിയ ആള് തന്നെയാണ് ഇപ്പോള്‍ പിടിക്കപ്പെട്ട ആയുധങ്ങളും നിര്‍മ്മിച്ചത്. സിപിഎം ജില്ലാ നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം ആയുധങ്ങള്‍ നിര്മ്മിച്ചുനല്കുകയുമാണ് ഇയാളുടെ പ്രധാന ജോലി. ആയുധം നിര്മ്മിച്ചുനല്കി അണികളെ കലാപത്തിനു പ്രേരിപ്പിക്കുകയും മറുഭാഗത്ത് സമാധാനദൂതന്മാരാവുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടമുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. കലാപം നടത്തി നിയസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎം ശ്രമത്തിനെതിരെ ശക്തമായ നടപടിക്ക് പോലീസ് അധികൃതര്‍ തയ്യാറാകണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം തകൃതിയായി ആയുധവും ബോംബും നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. പോലീസ് റെയ്ഡ് വ്യാപകമാക്കി സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ തയ്യാറാവണമെന്നും പി.സത്യപ്രകാശ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: