പയ്യാവൂര്‍: പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിലെ മുറികള്‍ ലേലം ചെയ്യാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഏകദേശം 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാസ വാടകക്ക് റൂമുകള്‍ ലേലം ചെയ്ത് നല്‍കിത്. മൂന്നു വര്‍ഷത്തേക്കാണ് അന്ന് ലേലം ചെയ്ത് നല്‍കിയത്. പിന്നീട് എല്ലാ വര്‍ഷവും പുതുക്കി നല്‍കുകയായിരുന്നു. ഇതില്‍ ഭൂരിഭാഗം മുറികളും വന്‍ വിലവാങ്ങി മറിച്ചുവില്‍ക്കുകയും കനത്ത ഡെപ്പോസിറ്റും മേല്വാടകയും ഈടാക്കി മറിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തില്‍ 1500 രൂപ മുതല്‍ വാടക നല്കുന്ന മുറികള്‍ 12,000 മുതല്‍ 18,000 രൂപവരെ വാടക വാങ്ങിയാണ് മറിച്ചുനല്‍കിയത്. ഇതുമനസ്സിലാക്കിയാണ് പുതിയ ഭരണസമിതി നിലവിലുള്ള എല്ലാ വാടക കരാറുകളും റദ്ദാക്കി പുതിയ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. നിലവില്‍ പ്രതിമാസം 46,000 രൂപയോളം വാടക ലഭിക്കുന്ന കോംപ്ലക്സില്‍ നിന്നും ലേലം കഴിഞ്ഞാല്‍ രണ്ടരലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ പ്രതിവര്‍ഷം 25 ലക്ഷം രൂപ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് പഞ്ചായത്തിന് കൂടുതല്‍ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നാണ് ഭരണ സമിതിയുടെ നിലപാട്. ഈ മാസം 23ന് രാവിലെ 11 മണിക്കാണ് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് ലേലം നടക്കുന്നത്. ലേലം നടത്താന്‍ അനുവദിക്കില്ലെന്നും എന്തുവില കൊടുത്തും തടയുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്പഞ്ചായത്തിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് പൊതുജനങ്ങളും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: