കോട്ടയം: മധ്യകേരളത്തിലെ രാഷ്ട്രീയ പ്രതിഭാസമായ കേരള കോണ്‍ഗ്രസ്സിനും കെ.എം. മാണിക്കും മണികെട്ടാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് തയ്യാറെടുക്കുന്നു. ഈ നീക്കം യുഡിഎഫ് തട്ടകമെന്ന കോട്ടയത്തിന്റെ വിശേഷണത്തില്‍ വിള്ളലാകുകയാണ്. കേരള കോണ്‍ഗ്രസി(എം)ല്‍ ഉണ്ടായ പിളര്‍പ്പും ബിജെപി-ബിഡിജെഎസ് സഖ്യവും ജില്ലയിലെ രാഷ്ട്രീയ രസതന്ത്രം തന്നെ മാറ്റിമറിക്കുന്നു.
കേരള കോണ്‍ഗ്രസ്സിലെ പിളര്‍പ്പ് ഏറ്റവുമധികം ബാധിക്കുന്ന ജില്ല കോട്ടയമാണ്. കുടുംബവാഴ്ചയ്ക്കുവേണ്ടി പതിറ്റാണ്ടുകള്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളെ മാണി അവഗണിക്കുന്നു എന്ന പരാതിയാണ് ഇപ്പോഴത്തെ പിളര്‍പ്പിന്റെ തുടക്കം. ഫ്രാന്‍സിസ് ജോര്‍ജ്ജ് അര്‍ഹമായ അംഗീകാരം ലഭിക്കാത്ത നേതാവാണെന്ന് കേരള കോണ്ഗ്രസ്സുകാര് തന്നെ സമ്മതിക്കുന്നു. ജോസ് കെ. മാണിയോടുള്ള മാണിയുടെ അമിത വാത്സല്യമാണ് മുതിര്‍ന്ന പ്രവര്‍ത്തകരുടെ പുറത്തുപോക്കിന് വഴിവച്ചത്.
ജില്ലയിലെ ഒമ്പതു മണ്ഡലങ്ങളില്‍ ഏഴിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം നേടിയിരുന്നു. ഈ മേധാവിത്വത്തിനാണ് ഇക്കുറി വെല്ലുവിളി ഉയരുന്നത്. എന്നാല്‍ ഈ സാഹചര്യം എല്‍ഡിഎഫിന് ഉപയോഗപ്പെടുത്താനാവുമോ എന്ന് തീര്‍ച്ചയില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രാഥമിക ഘട്ടത്തിലുമാണ്. സാധ്യതകള്‍ മാത്രമാണ് പ്രചരിക്കുന്നത്. പൂഞ്ഞാറില്‍ മത്സരിക്കും എന്ന് പി.സി. ജോര്‍ജ്ജ് പ്രഖ്യാപിച്ചതൊഴിച്ചാല്‍ സാധ്യതകളുടെ കണക്കുകള്‍ ഇരുമുന്നണികളും ഇപ്പോഴും പരിശോധിക്കുകയാണ്.
ബിഡിജെഎസ് ഫാക്ടര്‍ ഇക്കുറി പല മണ്ഡലങ്ങളിലും മുന്നണികളുടെ ഉറക്കം കെടുത്തും. ഇടതു ചായ്വോടെ നീങ്ങുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജിനും യുഡിഎഫിനും എതിരെ ഒരുപോലെ വെല്ലുവിളി ഉയര്‍ത്താന്‍ ശക്തമാണ് ബിഡിജെഎസ്. വൈക്കം-ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ അത് പ്രതിഫലിക്കും. ബിജെപി-ബിഡിജെഎസ് കൂട്ടുകെട്ട് ജില്ലയില്‍ പുതിയ ചരിത്രത്തിനാവും വഴിതുറക്കുക.
ചങ്ങനാശ്ശേരിയില്‍ നിലവിലുള്ള എംഎല്‍എക്കെതിരെ സ്വന്തം സഹോദരന് തന്നെ രംഗത്തുവന്നിട്ടുണ്ട്. 1980 മുതല്‍ സി.എഫ്. തോമസാണ് ചങ്ങനാശ്ശേരിയെ പ്രതിനിധീകരിക്കുന്നത്. 1964 മുതല്‍ കേരള കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചുവരുന്നു. എന്നാല്‍ നാളിതുവരെയായി ചങ്ങനാശ്ശേരിയില്‍ മറ്റൊരാള്‍ക്കുവേണ്ടി മാറിനില്ക്കുവാന് അദ്ദേഹം തയ്യാറായില്ല എന്ന് ആരോപണമുണ്ട്. വേണ്ടത്ര വികസനവും ചങ്ങനാശ്ശേരിയില്‍ ഉണ്ടായിട്ടില്ല. ഇത് യുഡിഎഫിന് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെ ഇവിടെ കീറാമുട്ടിയായി മാറിയിരിക്കുകയാണ്.
പുതുപ്പള്ളി, കോട്ടയം, പാലാ തുടങ്ങിയ മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുന്നതില്‍ എല്‍ഡിഎഫ് സ്ഥിരമായി പരാജയപ്പെടുകയാണ് പതിവ്. ഇത് മുന്നണികള്‍ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായും വിലയിരുത്തപ്പെടുന്നു. ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലങ്ങളിലും നിര്‍ണ്ണായക സ്വാധീനമുള്ള ബിജെപിക്കൊപ്പം എസ്എന്‍ഡിപിയും നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസും ഒത്തുചേര്‍ന്നതോടെ വളരെ ആത്മവിശ്വാസത്തോടെയാണ് ദേശീയ ജനാധിപത്യസഖ്യം തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും ബിജെപി വോട്ടുയര്ത്തിയിരുന്നു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തിലധികം വോട്ട് നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. ഇക്കുറി വോട്ടുകള്‍ കൂടുതല്‍ നേടാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ഒന്‍പത് മണ്ഡലങ്ങളിലെയും വോട്ടിംഗ് നിലയിലുള്ള വര്‍ദ്ധനവും നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ജനോപകാര പദ്ധതികളും സമൂഹത്തില്‍ ബിജെപിയുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.
കടുത്തുരുത്തിയിലും ഏറ്റുമാനൂരും യുഡിഎഫില്‍ പുതിയ പ്രശ്നങ്ങളും തലപൊക്കുന്നു. സ്ഥാനാര്‍ത്ഥികളെ പരസ്പരം മാറ്റണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ഇത് കേരളാ കോണ്‍ഗ്രസ് നിഷേധിച്ചു. ഇത് യുഡിഎഫില്‍ പടലപ്പിണക്കങ്ങള്‍ക്ക് കാരണമായി. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മോന്‍സ് ജോസഫ് കടുത്തുരുത്തിയിലും തോമസ് ചാഴിക്കാടന് ഏറ്റുമാനൂരും മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. യുഡിഎഫില്‍ ഉണ്ടായ ഈ പ്രതിസന്ധി പ്രയോജനപ്പെടുത്താന്‍ എല്‍ഡിഎഫിനും കഴിഞ്ഞിട്ടില്ല.
കോട്ടയം നിയോജകമണ്ഡലത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകും യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നാണ് സൂചന. കോട്ടയത്തിന് വേണ്ടി വൈക്കം വിശ്വനും വി.എന്‍. വാസവനും മത്സരിക്കാന്‍ തയ്യാറായെങ്കിലും എല്‍ഡിഎഫ് അതിനും അനുവാദം നല്‍കിയിട്ടില്ല. കോട്ടയത്ത് ദുര്‍ബലനായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാല്‍ അത് ഇടത് വലത് മുന്നണികള്‍ തമ്മിലുള്ള ഒത്തുകളി മൂലമാണെന്ന് വ്യക്തമാകും.
ജനമനസ്സറിയാതെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇടത് വലത് മുന്നണികള്‍ക്ക് കോട്ടയത്ത് കാലിടറുകയാണ്. അവസാനഘട്ട കൂട്ടലും കിഴിക്കലുമാണ് നടക്കുന്നത്. പ്രതീക്ഷയുടെ കിരീടമേന്തി രാഷ്ട്രീയ രംഗമൊരുങ്ങുമ്പോള് ജനമനസ്സുകളും തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: