മാലൂര്‍(കണ്ണൂര്‍): മാലൂര്‍ തോലമ്പ്രയില്‍ മാരകായുധങ്ങളുമായി സിപിഎം മുന്‍ ബ്രാഞ്ച് കമ്മറ്റിയംഗങ്ങളുള്‍പ്പെടെ നാലുപേര്‍ പോലീസ് പിടിയിലായി. സിപിഎം മുണ്ടയോട് മുന്‍ ബ്രാഞ്ച് കമ്മറ്റിയംഗം മുണ്ടയോടന്‍ വീട്ടില്‍ ഗോപാലന്റെ മകന് പണിക്കന് ഷിജു (32), കുന്നത്ത്പൊയില്‍ മുന്‍ ബ്രാഞ്ച് കമ്മറ്റിയംഗം കരുണാനിവാസില്‍ കരുണന്റെ മകന് സുന്ദരന്‍ (44), കണിച്ചാര്‍ ചെങ്ങോത്ത് തടത്തില്‍ വീട്ടില്‍ കുട്ടപ്പന്റെ മകന് തങ്കന് എന്ന റോക്കറ്റ് തങ്കച്ചന് (60), മുണ്ടയാടന്‍ മുതലപ്പന് പ്രശാന്ത് (22) എന്നിവരാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം തോലമ്പ്രയിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് ഹാഷിമിന്റെ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ഷിജുവും സുന്ദരനും ചേര്‍ന്ന് അടിച്ചുതകര്‍ത്തിരുന്നു. കാറിന് സമീപത്ത് നിന്ന് ഒരു മഴുവും കാറിന് മുകളില്‍ നിന്ന് രക്തക്കറയും പോലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനിടെയാണ് ആയുധങ്ങള്‍ പിടികൂടിയത്. പ്രതികളുടെ ദൃശ്യങ്ങള്‍ തോലമ്പ്ര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യം പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് ഷിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിനിടെ ഷിജുവിന്റെ കൈക്ക് പരിക്കേറ്റത് പോലീസ് മനസ്സിലാക്കിയിരുന്നു. എന്നാല്‍ പൂച്ച മാന്തിയതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഷിജുവിന്റെ വീട്ടില്‍ നിന്ന് മാരകശേഷിയുള്ള മഴുവുള്പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
ഷിജുവിനെ ചോദ്യം ചെയ്തതില്‍നിന്നാണ് സുന്ദരന്‍ ഉള്‍പ്പടെയുള്ള മറ്റ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. തന്റെ കൈവശമുള്ള ആയുധങ്ങള്‍ സുന്ദരനെ ഏല്‍പ്പിച്ചതായി ഷിജു പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് സുന്ദരന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് തോക്കും വാളുകളുമുള്പ്പടെയുള്ള ആയുധശേഖരം പോലീസ് കണ്ടെത്തിയത്. തങ്ങള്‍ക്ക് മഴുവും തോക്കുമുള്പ്പടെയുള്ള ആയുധങ്ങള്‍ സ്ഥിരമായി നിര്‍മ്മിച്ച് നല്‍കുന്നത് റോക്കറ്റ് തങ്കച്ചന് എന്ന തങ്കനാണെന്ന് ഷിജുവും സുന്ദരനും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ പുലര്‍ച്ചെ കേളകത്തെ വീട്ടില്‍നിന്ന് തങ്കച്ചനെ അറസ്റ്റ് ചെയ്തത്. സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ക്ക് സ്ഥിരമായി ആയുധം നിര്‍മ്മിച്ച് നല്‍കുന്നത് തങ്കച്ചനാണ്.
ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കൊടി സുനിയുള്‍പ്പടെയുള്ള ക്രിമിനല്‍ സംഘത്തിന് ആയുധം നിര്‍മിച്ച് നല്‍കിയതിന് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.
നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളാണ് ഷിജുവും സുന്ദരനും സുഭാഷും. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മട്ടന്നൂര്‍ സിഐ സാജു ജോസഫ്, മാലൂര്‍ എസ്ഐ യു.പി. വിപിന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ റഷീദ്, സുനില്‍, സത്യന്, റമീള എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: