തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തുടര്‍ പദ്ധതികള്‍ക്കും വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ക്കും കുടിവെള്ള വിതരണത്തിന് പോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഗ്രാമവികസന മന്ത്രി കെ.സി ജോസഫ്.
അസാധാരണമായ നിയന്ത്രണങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അനാവശ്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. പുതിയ പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. പക്ഷെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ഇത് അതീവ ഗുരുതരമായ സാഹചര്യം സംജാതമാക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷം ആദ്യം തന്നെ ജില്ലാ ആസൂത്രണ സമിതികള്‍ യോഗം ചേര്‍ന്ന് അംഗീകരിച്ചവയാണ്. അല്ലാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം അംഗീകരിച്ചവയല്ല. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ബാധകമല്ല. ഈ നിയന്ത്രണങ്ങള്‍ വഴി പദ്ധതി ചെലവ് ഗണ്യമായി കുറയുന്ന സാഹചര്യമുണ്ടാകുമെന്നും കെ.സി. ജോസഫ് പറഞ്ഞു.
കോര്‍പ്പറേഷനുകളിലെ പദ്ധതി ചെലവ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറഞ്ഞു. ആറ് കോര്‍പ്പറേഷനുകളില്‍ 182.62 കോടി രൂപയാണ് ഇതുവരെ ചെലവിട്ടത്. ആകെ വിഹിതത്തിന്റെ 28.29 ശതമാനം മാത്രം. ഈ മാസം നിര്ണായകമായതിനാല് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ശരിയായ നടപടിയല്ല. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്തുകള്‍ക്ക് 10 ലക്ഷം രൂപവരെയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 15 ലക്ഷം രൂപവരെയും ജില്ലാപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കും 20 ലക്ഷം രൂപയും ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.
അങ്കണവാടി പോഷകാഹാര വിതരണത്തെ പോലും ബാധിക്കുന്ന സ്ഥിതിയാണ്. ഇതു ഗൗരവമേറിയ കാര്യമാണെന്ന് കമ്മീഷനെ അറിയിക്കും. തദ്ദശസ്വയംഭരണ വകുപ്പ് സെക്രട്ടറി പി.ഐ ഷേഖ് പരീത് ഉള്‍പ്പെടെയുള്ളവരെ ഇതിനായി ചുമതലപ്പെടുത്തി. നേരത്തെ തുടക്കമിട്ട് ഇപ്പോള്‍ നടന്നുവരുന്ന തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസികാര്യ മന്ത്രാലയം പുനസ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി കെ സി ജോസഫ്. പ്രവാസികളെ സംബന്ധിച്ച പ്രശ്നങ്ങളില്‍ നാഥനില്ലാ കളരിയുടെ അവസ്ഥയാണ് നിലവിലുള്ളത്. നഴ്സിംഗ് റിക്രൂട്ട്മെന്റ് നിയന്ത്രണങ്ങളില്‍ ആവശ്യമായ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് പല തവണ കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുകയും മൂന്ന് തവണ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തതാണ്. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷനുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ പ്രയോജനമുണ്ടായില്ല. ഇതുമൂലം ഇന്ത്യക്ക് നിരവധി തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. ഫിലിപ്പൈന്‍സ്, മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയത്.
ഈ മേഖലയില്‍ ചില റാക്കറ്റുകള്‍ നടത്തിയ കൊള്ള ചൂണ്ടിക്കാട്ടി നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ അതിന്റെ പേരില്‍ 2015 മെയ് മുതല്‍ വിദേശത്തേക്ക് ആളെ അയക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. നോര്‍ക്കയില്‍ ആകെ ലഭിച്ച 871 പേരുടെ ആപേക്ഷയില് 136 പേരെ മാത്രമാണ് അയക്കാന്‍ കഴിഞ്ഞിട്ടുള്ളത്. സൗദി അറേബ്യയിലേക്കുള്ള റിക്രൂട്ട്മെന്റിനായി 13 ഉത്തരേന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്കി.
സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാതെയും നോര്‍ക്കയെ ഉള്‍പ്പെടുത്താതെയുമാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. ഇതിലൂടെ ഇന്ത്യയുടെ നിരവധി തൊഴിലവസരങ്ങള്‍ നഷ്ടമായി. വിദേശകാര്യ മന്ത്രിക്ക് ആവശ്യത്തിലധികം മറ്റ് ഉത്തരവാദിത്തങ്ങളുള്ളപ്പോള് പ്രവാസികളെ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ലാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ടാണ് പ്രവാസികാര്യ മന്ത്രാലയം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: