ന്യൂദല്‍ഹി/തിരുവനന്തപുരം: കേരളത്തിലെ മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ ആക്രമണങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തം. രാജ്യതലസ്ഥാനത്ത് എംപിമാര്‍ പാര്‍ലമെന്റിനകത്തും പുറത്തും രേഖപ്പെടുത്തിയ പ്രതിഷേധം, മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കെതിരേ രാജ്യമൊട്ടാകെ പ്രകടിപ്പിച്ച രോഷത്തിന്റെ പ്രതീകമായി മാറി. സംസ്ഥാന തലസ്ഥാനത്ത് സെക്രട്ടറിയേറ്റിനു മുന്നിലെ പ്രതിഷേധപരിപാടി മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരേയുള്ള ബഹുജനരോഷം ശക്തമായ താക്കീതായി.
ലോക്സഭയില്‍ മലയാളി എംപി റിച്ചാഡ് ഹെയാണ് മാര്‍ക്സിസ്റ്റ് രാഷ്ട്രീയ ആക്രമണങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചത്. എംപിമാര്‍ മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കെതിരേ, ചൊവ്വാഴ്ച രാത്രിസംസാരിച്ച റിച്ചാഡിനെ പിന്തണച്ചു. രാജ്യസഭയില്‍ പ്രസംഗിച്ച തരുണ്‍ വിജയ് മാര്‍ക്സിസ്റ്റ് ആക്രമണങ്ങളുടെ പട്ടിക നിരത്തി. ഇന്നലെ കാലത്ത്, പാര്‍ലമെന്റ് മന്ദിരത്തിനു പുറത്തെ മഹാത്മാഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നിരന്ന് പ്രതിഷേധിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള എംപിമാര്‍ എത്തി. കര്‍ണാടകത്തില്‍ നിന്നുള്ള നളിന്‍ കാട്ടീലിന്റെയും ബി.എസ്.യദ്യൂരപ്പയുടേയും നേതൃത്വത്തില്‍ സിപിഎം അക്രമത്തിനെതിരായ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തി.
കേന്ദ്രമന്ത്രിമാരുടെ ഉന്നതതല സംഘം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് മാര്‍ക്സിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുക, സമാധാനപരമായ തെരഞ്ഞെടുപ്പിന് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കുക, സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുക എന്നീ ആവശ്യങ്ങള്‍ ബിജെപി പ്രതിനിധിസംഘം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്ദേക്കര്‍, മുഖ്താര്‍ അബ്ബാസ് നഖ്വി, നിര്‍മ്മല സീതാരാമന് തുടങ്ങിയവരാണ് ജെ.പി. നദ്ദയ്ക്കൊപ്പം പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
മാര്‍ക്സിസ്റ്റ് അക്രമങ്ങള്‍ക്കും അവര്‍ക്ക് സംരക്ഷണം നല്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനുമെതിരേ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന പ്രതിഷേധത്തിന് ആര്‍എസ്എസ്, ബിജെപി, എബിവിപി, ബിഎംഎസ്, വിഎച്ച്പി, ക്ഷേത്ര സംരക്ഷണ സമിതി, ബാലഗോകുലം, ഭാരതീയ വിചാരകേന്ദ്രം തുടങ്ങി വിവിധ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സംസ്ഥാന ഭാരവാഹികളും പ്രമുഖ പ്രവര്‍ത്തകരും പങ്കെടുത്തു. വിവിധ മേഖലയിലുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി.
സിപിഎമ്മും ഇസ്ലാമിക ഭീകര സംഘടനയായ ഐഎസും തമ്മില്‍ വ്യത്യാസമില്ലെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ ചൂണ്ടിക്കാട്ടി. ബിജെപിയെ തോല്‍പ്പിക്കാന്‍ ബംഗാള്‍ മോഡലില്‍ സിപിഎം-കോണ്‍ഗ്രസ് ധാരണ കേരളത്തിലുമുണ്ടെന്നും എച്ച്. രാജ പറഞ്ഞു.
പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയുടെ പ്രതിമയെപ്പോലും ആക്രമിക്കുന്ന സിപിഎം സാധാരണക്കാരെ ആക്രമിക്കുന്നതില്‍ അത്ഭുതമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം പറഞ്ഞു. അക്രമ രാഷ്ട്രീയംകൊണ്ട് എന്തുനേടിയെന്ന് സിപിഎം ഇരുത്തി ചിന്തിക്കണം. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെപ്പറ്റി ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കണം. നല്ലവരായ അണികള്‍ പുനര്‍വിചിന്തനം ചെയ്യണം, കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: