തിരുവനന്തപുരം: ശ്രീനാരായണഗുരുദേവന്‍ 1918 ല്‍ ആദ്യമായി ശ്രീലങ്ക സന്ദര്‍ശിച്ചതിന്റെ ശതാബ്ദി ആഘോഷം ശ്രീലങ്കയില്‍ വിപുലമായി ആഘോഷിക്കുമെന്ന് ഗുരുധര്‍മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അറിയിച്ചു. അതിന് മുന്നോടിയായി ജൂണ്‍ 12 ന് കൊളംബില് ഗുരുദേവവിശ്വാസികളുടെ പ്രാരംഭസമ്മേളനം നടക്കും. കൊളംബിലെ ഗുരുദേവക്ഷേത്രാങ്കണത്തില്‍ ചേരുന്ന സമ്മേളനം ശ്രീലങ്കന്‍ നാഷണല്‍ ഡയലോഗ് മന്ത്രി മനോഗണേഷന് ഉദ്ഘാടനം ചെയ്യും. ശ്രീലങ്കയിലെയും ഇന്ത്യയിലെയും പ്രമുഖ ആദ്ധ്യാത്മിക- സാംസ്കാരിക നായകരും സന്യാസിശ്രേഷ്ഠരും സംബന്ധിക്കും.
ശ്രീലങ്കയിലെ ശ്രീനാരായണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശതാബ്ദി പ്രാരംഭസമ്മേളനത്തില്‍ ശിവഗിരിമഠം ഗുരുധര്മപ്രചരണസഭയുടെ നേതൃത്വത്തിലുള്ള പ്രത്യേക പ്രതിനിധി സംഘം പങ്കെടുക്കും. ഇതിലേക്കായി ജൂണ്‍ 10 ന് 50 പേരടങ്ങുന്ന സംഘം ശിവഗിരിമഠത്തില്‍ നിന്ന് ശ്രീലങ്കയിലേക്ക് പുറപ്പെടും.
ഗുരുദര്‍ശനത്തിന്റെ പഠനവും സാധനയും ധ്യാനവും സത്സംഗവുമൊക്കെയായി അഞ്ചുദിവസം സംഘം ശ്രീലങ്കയില്‍ ഉണ്ടായിരിക്കും.
ഗുരുദേവന് സഞ്ചരിച്ച പുണ്യവഴികളും കേന്ദ്രങ്ങളും ബുദ്ധദിവ്യദന്തം സൂക്ഷിച്ചിരുന്ന ക്ഷേത്രവും പിന്നാവലെ ആന സംരക്ഷണകേന്ദ്രവും കാന്‍ഡിയിലെ പുരാതന ബുദ്ധക്ഷേത്രങ്ങളും വിഹാരങ്ങളും കൊട്ടാരങ്ങളും ലോകപൈതൃക സ്മാരകങ്ങളായ സിഗിരിയറോക്കും ലയന്‍ റോക്കും റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും പെരഡിനിയ തുടങ്ങിയ സ്ഥലങ്ങളും മറ്റ് പ്രധാന ആത്മീയ-തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്ന സംഘം 14 ന് മടങ്ങിയെത്തും.
അവിസ്മരണീയമായ ഈ ചരിത്ര യാത്രയില്‍ അണിചേരുവാനാഗ്രഹിക്കുന്നവര് സഭയുടെ ആഫീസുമായോ 0470-2601187, 9446170389, 9847153438 നമ്പരുകളിലോ ബന്ധപ്പെടണമെന്ന് ഗുരുധര്മപ്രചരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: