തിരുവനന്തപുരം: നെല്ലിയാമ്പതി വില്ലേജിലെ വിവാദമായ കരുണ എസ്റ്റേറ്റിന് കരമടയ്ക്കാന്‍ അനുമതി നല്കിയ വിവാദ ഉത്തരവ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍. പകരം ഹൈക്കോടതിയിലെ കേസിലെ അന്തിമവിധിക്കുശേഷം മാത്രം കരമടയ്ക്കാമെന്ന വ്യവസ്ഥയോടെ ഉത്തരവ് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നെല്ലിയാമ്പതിയിലെ 833 ഏക്കര്‍ ഭൂമിക്ക്
കരമടയ്ക്കാന്‍ പോബ്സ് ഗ്രൂപ്പിന് അനുമതി നല്കി ഈ മാസം ഒന്നിന് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവാണ് വിവാദമായത്. ഉത്തരവിനെതിരേ പ്രതിഷേധമുയരുകയും സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തു. ഉത്തരവ് കോടതിയലക്ഷ്യനടപടിയിലേക്ക് നയിക്കുമെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭായോഗം ഉത്തരവ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ഉത്തരവ് ഭേദഗതി ചെയ്യുകയല്ല, പിന്‍വലിക്കുകയാണ് വേണ്ടതെന്ന നിലപാടുമായി സുധീരന് വീണ്ടും രംഗത്തെത്തി.
കരുണ എസ്റ്റേറ്റിന് കരമടയ്ക്കാനുളള അനുമതി നല്‍കിയത് നാല് ഉപാധികളോടെയാണെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കരം സ്വീകരിക്കുന്നതിന് മുമ്പ് പോബ്സ് എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന അസ്സല് രേഖകള്‍ പരിശോധിക്കണം, രേഖകള്‍ പരിശോധിച്ച് അവ നിയമാനുസൃതമായ രേഖകളാണോ അപ്രകാരം ഉടമസ്ഥതയുണ്ടോയെന്ന് ഉറപ്പുവരുത്തണം, കരം സ്വീകരിക്കുന്നതിന് മുമ്പ് ഭൂമിയെ സംബന്ധിച്ച കുടിക്കട സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണം, കരമൊടുക്കാനുള്ള തീരുമാനം ഹൈക്കോടതി വിധിക്കു വിധേയമായിരിക്കും തുടങ്ങിയ വ്യവസ്ഥകളാണ് ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
നേരത്തെ കരം സ്വീകരിച്ചാലും ഹൈക്കോടതി ഉത്തരവിന് വിധേയമായിരിക്കുമെന്നായിരുന്നു നിബന്ധനയെങ്കില്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വന്നശേഷം മാത്രമാണ് കരം സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവാദ ഉത്തരവ് സംബന്ധിച്ച് റവന്യൂ,നിയമവകുപ്പ് ഉദ്യോഗസ്ഥര്‍,റവന്യൂവകുപ്പ് സ്പെഷ്യല്‍ ഗവ.പ്ലീഡര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി ഉത്തരവിറക്കാനുണ്ടായ സാഹചര്യം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: