തിരുവനന്തപുരം: ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് ജനാധിപത്യ വിശ്വാസികള്‍ ഇരകളാവുന്ന കേരളത്തില്‍ നിയമവാഴ്ചയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദികളുടെ അതേ നയവും സമീപനവുമാണ് സിപിഎം കേരളത്തില്‍ പിന്തുടരുന്നത്. പ്രതിയോഗികളെയും എതിരഭിപ്രായം പറയുന്നവരെയും ഉന്മൂലനം ചെയ്യുകയാണ് മാര്‍കിസ്റ്റുപാര്‍ട്ടി. ആശയവും ആദര്ശവുമില്ലാത്തവരാണ് ആയുധമെടുക്കുന്നത്. സിപിഎമ്മിന് ആശയവും ആദര്‍ശവും പ്രത്യയശാസ്ത്രവും ഇല്ല. പറയാന്‍ വിപ്ലവമില്ല. കഠാരയും വാളും മാത്രമാണുള്ളത്. തൊഴിലാളികള്‍ക്കുവേണ്ടി മുദ്രാവാക്യം വിളിച്ച പാര്‍ട്ടി ഇന്ന് പാവപ്പെട്ട തൊഴിലാളികളെയാണ് കുത്തി വീഴ്ത്തുന്നത്. കണ്ണൂരില്‍ കമ്മ്യൂണിസ്റ്റ് അക്രമഭീകരതയ്ക്കിരയായി കിടക്കപ്പായില്‍ കഴിയുന്നവരെല്ലാം നിര്‍ദ്ധനരും തൊഴിലാളികളുമാണ്. ഈ അക്രമരാഷ്ട്രീയംകൊണ്ട് സിപിഎം എന്തുനേടി.
ഏതെങ്കിലുമൊരു ബൂര്ഷ്വാസിക്കൊ ഫ്യൂഡലിസ്റ്റിനൊ കോര്പ്പറേറ്റിനൊ എതിരെയോ ചൂഷണത്തിനെതിരെയോ ഒരു കല്ലെറിയുകയോ മുദ്രവാക്യം വിളിക്കുകയോ സിപിഎം ചെയ്തിട്ടില്ല. ചുമടെടുക്കുന്ന, കൂലിപ്പണി ചെയ്യുന്ന, ഓട്ടോ ഓടിക്കുന്ന സാധാരണക്കാരന്റെ ചോരചീന്തി സിപിഎം എന്തു വിപ്ലവമാണ് നടപ്പാക്കുന്നത്. ഓട്ടോ ഡ്രൈവറെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിനുറുക്കുമ്പോള് ആ കുട്ടികളുടെ നിലവിളി കേള്‍ക്കാനുള്ള മനുഷ്യത്വംപോലും സിപിഎം എന്ന പ്രസ്ഥാനത്തിനു നഷ്ടപ്പെട്ടു. ജീവകാരുണ്യമില്ലാത്ത, മനുഷ്യത്വം നഷ്ടപ്പെട്ട, കാടത്തം നിറഞ്ഞ പ്രസ്ഥാനമായി സിപിഎം അധഃപതിച്ചു.
കണ്ണൂരില്‍ കൊല്ലപ്പെട്ട സുജിത്ത് അക്രമരാഷ്ട്രീയത്തിന്റെ 85-ാമത്തെ ഇരയാണ്. പാവപ്പെട്ടവന്റെ ചെഞ്ചോരയില്‍ കൈകള്‍ മുക്കി അധികാരത്തിനുവേണ്ടി കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണ്സിപിഎം. കേരളത്തില്‍ സമാധാന രാഷ്ട്രീയം കാംക്ഷിക്കുന്ന ഒരു കൂട്ടരുള്ളപ്പോള്‍ മറ്റൊരു കൂട്ടര് അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളാണ്. സര്‍ക്കാര്‍ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. പി. ജയരാജനെപ്പോലുള്ളവര്‍ ജയിലില്‍ സുഖവാസമനുഭവിക്കുന്നു. പി. ജയരാജനും പിണറായിയും കോടിയേരിയും അക്രമ രാഷ്ട്രീയത്തിന്റെ ആള്‍രൂപങ്ങളാണ്. കേരളത്തില്‍ അക്രമങ്ങള്‍ നടത്തി, കലാപങ്ങള്‍ അഴിച്ചുവിട്ട് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. സിപിഎമ്മിന്റെയും യുഡിഎഫിന്റെയും ഘടകകക്ഷികള്‍ അക്രമരാഷ്ട്രീയത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കണം. പുന്നപ്ര വയലാറില്‍ വാരിക്കുന്തം കൈയിലേന്തി മുന്നേറിയ സഖാക്കള്‍ക്ക് തൊഴിലാളി മുന്നേറ്റം എന്ന ഒരു സ്വപ്നമുണ്ടായിരുന്നു. അതേ വാരിക്കുന്തവും തോക്കും ഇന്ന് സിപിഎം ചൂണ്ടുന്നത് തൊഴിലാളികള്‍ക്കു നേരെയാണ്. പി. കൃഷ്ണപിള്ളയുടെ പ്രതിമയെപോലും വെറുതെ വിടാത്തവരുടെ അക്രമരാഷ്ട്രീയത്തിന് ജനങ്ങള്‍ക്ക് മാപ്പുകൊടുക്കില്ല. സിപിഎമ്മിലും കോണ്‍ഗ്രസിലും നല്ലവരുണ്ട്. അവര്‍ ഈ അക്രമരാഷ്ട്രീയത്തിനെതിരായ സമരത്തില്‍ അണിചേരണം. ഇരുമുന്നണികളുടെയും അണികള്‍ പുനര്‍വിചിന്തനം നടത്തണം. കാട്ടായിക്കോണത്തെ ആസൂത്രിതമായ സിപിഎം ആക്രമണത്തെക്കുറിച്ച് സമഗ്ര അനേ്വഷണം വേണമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: