തിരുവനന്തപുരം: കേരളത്തില്‍ സിപിഎം തുടരുന്ന അക്രമരാഷ്ട്രീയത്തിനു കനത്തവില നല്‍കേണ്ടിവരുമെന്ന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്. ബിജെപിയുടെ ആഭിമുഖ്യത്തില്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ കൂട്ട ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ജനങ്ങള്‍ ഒരു രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് അക്രമരാഷ്ട്രീയത്തിലൂടെ അധികാരത്തില്‍ വരാനാണ് സിപിഎം ശ്രമിക്കുന്നത്.
ഒരു പ്രദേശത്തിന്റെ സാംസ്കാരികസത്തയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് തിരുവനന്തപുരം നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍. ഇതിനെതിരെ പ്രതിഷേധമുയരുക സ്വാഭാവികമാണ്. ഇത്തരത്തില്‍ സ്വഭാവിക പ്രതിഷേധം രേഖപ്പെടുത്തിയതിനെതിരെ കാട്ടായിക്കോണത്ത് സിപിഎം അക്രമണം അഴിച്ചുവിട്ടത് ജനതാല്പര്യത്തിനു വിരുദ്ധമാണ്. എന്താണ് ഈ ആക്രമണത്തിന് സിപിഎമ്മിനെ പ്രകോപിച്ചത്.
രാജ്യത്തെ നശിപ്പിക്കുന്ന അകത്തും പുറത്തുമുള്ള ശക്തികള്‍ക്കുവേണ്ടി നിലകൊള്ളുന്ന സിപിഎമ്മിന്റെ സമീപനം ഇതാദ്യമല്ല. സിപിഎം തുടങ്ങിയ കാലംമുതല്‍ രാഷ്ട്രതാല്പര്യങ്ങള്ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. സമീപകാലത്ത് രാജ്യദ്രോഹം തങ്ങളുടെ അവകാശം എന്നുപറയുന്ന സമൂഹത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമാവുകയാണ് സിപിഎം. പാകിസ്ഥാന് ജയ് വിളിച്ചാല്‍ കുഴപ്പമെന്തെന്നാണ് യെച്ചൂരി ചോദിക്കുന്നത്. ഇത് യെച്ചൂരിയുടെ കുറ്റമല്ല. ചൈന ഭാരതത്തെ ആക്രമിച്ചപ്പോള്‍ ചൈനയെ പിന്തുണച്ച ഇഎംഎസിന്റെ നിലപാട് ഭാരതം കണ്ടതാണ്. ഭാരതത്തിനെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് ഭാരതത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കോ നിയമവ്യവസ്ഥയുടെ ആനുകൂല്യങ്ങള്‍ക്കോ യാതൊരു അവകാശവുമില്ല. ഭരണഘടനയെ ചോദ്യം ചെയ്യുന്നതും രാജ്യത്തിനെതിരെ യുദ്ധം നയിക്കാന്‍ ആഹ്വാനം ചെയ്യുന്നതും ആവിഷ്ക്കാര സ്വാതന്ത്ര്യമാണെങ്കില്‍ ഭാരതത്തിന്റെ അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും എതിരുനില്ക്കുന്നവര്ക്കെതിരെ പോരാടേണ്ടത് ഓരോ പൗരന്റെയും മൗലികാവകാശമാണ്; ദേശദ്രോഹികളെ കൈകാര്യംചെയ്യുക എന്നത് ഓരോ പൗരന്റെയും മൗലിക ഉത്തരവാദിത്വമാണ്.
അധികാര രാഷ്ട്രീയത്തിനായി ഹീനമായ കൂട്ടുകെട്ടാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്. കൊലപാതകികളെ സംരക്ഷിക്കാനും അഴിമതിക്കാരെ രക്ഷിക്കാനും ഇരുമുന്നണികളും കൈകോര്‍ക്കുകയാണ്. നമ്മുടെ സാംസ്കാരിക അസ്തിത്വം മലിനപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്ന ശക്തികള്‍ക്ക് ഇരുമുന്നണികളും ഒത്താശ ചെയ്യുകയാണെന്നും എം. രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: