ഹരിപ്പാട്: യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്സിലെ പ്രതികളായ നാല് സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ ഹരിപ്പാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡു ചെയ്തു. സിപിഎം ചേപ്പാട് ലോക്കല്‍ കമ്മറ്റി അംഗമായ ഏവൂര്‍ വടക്ക് പുളിന്തറ വടക്കതില്‍ പ്രകാശ് (44), ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് ചേപ്പാട് കണിച്ചനെല്ലൂര്‍ പുതുമണ്ണേല്‍ ശരത് (30), വൈസ് പ്രസിഡന്റ് ഏവൂര്‍ വടക്ക് അനീഷ് ഭവനത്തില്‍ അനീഷ് (33), സെക്രട്ടറി ഏവൂര്‍ വടക്ക് താച്ചവടക്കതില് സുനില്‍ (സുദേവന്-30) എന്നിവരാണ് പിടിയിലായത്.
പത്തംഗ ഡിവൈഎഫ്ഐ സംഘമാണ് ആക്രമണം നടത്തിയത്. ഇതില്‍ പിടിക്കപ്പെട്ടവര്‍ കൂടാതെ മൂന്നുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് മൂന്നുപേര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടുകൂടിയായിരുന്നു ഏവൂര്‍ വടക്ക് സുനില്‍ ഭവനത്തില്‍ സുനില്‍കുമാറി (സുനി -30)നെ വീടുവളഞ്ഞ് മാതാപിതാക്കളുടേയും ഭാര്യയുടേയും കുട്ടികളുടേയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.
നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട സുനില്‍കുമാര്‍. എന്നാല്‍ അടുത്ത സമയത്തായി യൂത്ത്കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതിന്റെ വിരോധമാണ് കൊലയില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു.
ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളുടെ കൂടെ സിപിഎമ്മിന്റെയും, ഡിവൈഎഫ്ഐയുടേയും പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. എറണാകുളം റെയ്ഞ്ച് ഐജി മഹിപാല്‍ യാദവ്, ജില്ലാ പോലീസ് മേധാവി അശോക് കുമാര്‍, കായംകുളം ഡിവൈഎസ്പി ഷിഹാബുദ്ദീന്, സിഐ സദന് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: