പാരിപ്പള്ളി: ഉത്സവാഘോഷത്തിനിടെ പിക് അപ്പ് വാനില്‍ കരുതിയിരുന്ന വെടിമരുന്നിനും മണ്ണെണ്ണക്കും തീ പിടിച്ച മൂന്നു പേര്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ രണ്ടുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. പാരിപ്പള്ളി വേളമാനൂര്‍, എ.കെ.ആര്.ഹൗസില്‍ അനിതാകുമാരിയുടെ മകന് ആകാശ് (16), പാരിപ്പള്ളി വേളമാനൂര്‍ എആര്‍ ഭവനില്‍ അരവിന്ദാക്ഷന്റെ മകന് അനന്തു(18) എന്നിവരാണ് മരണപ്പെട്ടത്. ഇവരോടൊപ്പം പിക് അപ്പ് വാനിലുണ്ടായിരുന്ന പാരിപ്പള്ളി വേളമാനൂര്‍ ഉപവില്ലയില് പുരുഷോത്തമന്റെ മകന് പുരുഷോത്തമന്റെ മകന് ശ്രീകുമാറിന്റെ (53) നില അതീവഗുരുതരമായി തുടരുകയാണ്.
വേളമാനൂര്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ ഉല്സവഘോഷയാത്രയോടനുബന്ധിച്ച് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വേളമാനൂര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിലെ അംഗങ്ങള്‍ നാസിക് ദോലും അതിനോടനുബന്ധിച്ച് രംഗം കൊഴുപ്പിക്കാനായി മണ്ണെണ്ണയും വെടിമരുന്നും കരുതിയിരുന്നു. പോലീസിന്റെ മുന്നറിയിപ്പിനെ അവഗണിച്ച് അശ്രദ്ധമായി മണ്ണെണ്ണ വായില്‍കൊണ്ട് ഊതുന്നതിനിടെ വാനില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിനും മണ്ണെണ്ണക്കും തീപിടിക്കുകയും വാനിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതരമായി പൊള്ളലേല്ക്കുകയുമാണ് ഉണ്ടായത്. ഇത്തരത്തിലുള്ള ഒരു പരിപാടികള്‍ക്കും പോലീസിന്റെയോ മറ്റോ അനുമതി ഇല്ലായിരുന്നു. പോലീസിന്റെ മുന്നറിയിപ്പിനെ അവഗണിച്ച് ദുരന്തം വിളിച്ച് വരുത്തിയ ഈ സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികളെയും ക്ലബ്ബ് അംഗങ്ങളേയും നാസിക്ഡോള്‍ കലാകാരന്മാരേയും പരിപാടി സ്പോണ്സര് ചെയ്ത ആളെയും കമ്പകാരനെയും പ്രതി ചേര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ കേസില്‍ അറസ്റ്റിലായ ആറുപേരെ റിമാന്റ് ചെയ്തു. കരിമരുന്ന് ഉപയോഗിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ വ്യക്തമായ അറിവോ പരിചയമോ ഇല്ലാതെ അപകടം ഉണ്ടാക്കിയ ഈ സംഭവത്തില്‍ ഉള്പ്പെയട്ടവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും വെടിമരുന്നിന്റെ ഉറവിടത്തെ കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്നും പാരിപ്പള്ളി എസ്ഐ എസ്.ജയകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: