ഇടുക്കി: ദേവികുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. രണ്ട് തവണ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് തോറ്റ എ.കെ മണി വീണ്ടും ഈ സീറ്റില്‍ മത്സരിക്കണമെന്ന് പിടിവാശിയിലാണ്. ഐഎന്‍ടിയുസിയിലെ ഒരുവിഭാഗവും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വവും മണിയെ വീണ്ടും പരീക്ഷണത്തിനിറക്കുന്നതിനോട് യോജിക്കുന്നില്ല. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കുമാറിനെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
എ കെ മണിക്ക് തോട്ടം തൊഴിലാളികള്‍ക്കിടയിലുള്ള സ്വാധീനം നഷ്ടപ്പെട്ടതാണ് ഇദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കേണ്ട എന്ന നിലപാടില്‍ പ്രാദേശിക കോണ്‍ഗ്രസ് ഘടകത്തെ എത്തിച്ചത്. ബിജെപി ഇത്തവണ ശക്തമായ സാന്നിധ്യമാണ് ദേവികുളം മണ്ഡലത്തില്‍ കാഴ്ച വയ്ക്കുന്നത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഗണപതിയുടെ സഹോദരനും പ്ലാന്ററുമായ എന്‍ ചന്ദ്രനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ചന്ദ്രന് മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെ കണ്ട് ഒന്നാം ഘട്ട പ്രചാരണം ആരംഭിക്കുകയും ചെയ്തു.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വനവാസി മേഖലയില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. ഗോത്ര വര്‍ഗ വിഭാഗം മാത്രം താമസിക്കുന്ന ഇടമലക്കുടി പഞ്ചായത്തില്‍ നാല് സീറ്റും വട്ടവട പഞ്ചായത്തില്‍ മൂന്ന് സീറ്റും നേടാനായി. കാന്തല്ലൂര്‍ പഞ്ചായത്തില്‍ രണ്ട് സീറ്റ് ലഭിച്ചു. മാങ്കുളം, അടിമാലി, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളില്‍ ബിഡിജെഎസിന് ശക്തമായ സാന്നിധ്യമുണ്ട്. മറയൂര്‍ പഞ്ചായത്തിലും ബിജെപിക്ക് മുന്നേറ്റം നടത്താന്‍ കഴിയും. മുന്‍ തെരഞ്ഞെുപ്പുകളെ അപേക്ഷിച്ച് ബിജെപി ഏറെ വളരുകയും ചെയ്തു.
സിപിഎം സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എംഎല്‍എ രാജേന്ദ്രനാണ് രംഗത്തുള്ളത്. പാര്‍ട്ടിക്കുള്ളില്‍ ഏറെ കലഹമുണ്ടാക്കിയാണ് ഇദ്ദേഹം സീറ്റ് സംഘടിപ്പിച്ചത്. തോട്ടം മേഖലയില്‍ ഏറെ വെറുക്കപ്പെട്ട നേതാവാണ് രാജേന്ദ്രന്. മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ രാജേന്ദ്രന് പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നു. നിരവധി ആരോപണങ്ങള്‍ നേരിടുന്നയാളാണ് രാജേന്ദ്രന്. പെമ്പിളൈ ഒരുമൈയും, എഐഎഡിഎംകെയും ദേവികുളത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ഈ സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ചന്ദ്രന് വിജയം അരികിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: