രാവണന് അടക്കാനാകാത്ത കോപം വന്നു. ജീവിതത്തില്‍ ആദ്യമായാണ് തന്നോടൊരാള്‍ ഇങ്ങനെ സംസാരിക്കാന്‍ ധൈര്യം കാട്ടുന്നത്. അതും ഒരു വാനരന്. തന്റെ പാര്‍ശ്വവര്‍ത്തികളോട് പറഞ്ഞു. ”ഈ കള്ളനെ കൊന്നുകളയുവാന്‍ ആയുധപാണികളായിട്ടാരും ഇവിടെയില്ലേ”? ഇതുകേട്ട് ഒരുവന് മുന്നോട്ടടുത്തു. അപ്പോള്‍ വിഭീഷണന് തടഞ്ഞുകൊണ്ടുപറഞ്ഞു.
”അരുതരുത് ദൂതനെ കൊല്ലുകയെന്നത് രാജാക്കന്മാര്ക്ക് ഉചിതമല്ല. നാം ഇവനെ കൊന്നാല്‍ ഇവിടത്തെ കാര്യങ്ങള്‍ രാഘവന് എങ്ങനെയറിയും? ഇവനെ നല്ലൊരടയാമുണ്ടാക്കി വിട്ടയയ്ക്കണം.”
അതു രാവണന് സമ്മതിച്ചു. എന്തടയാളമാണ് ഉണ്ടാക്കേണ്ടത്?
”വാനരന്മാരുടെ ശൗര്യം വാലിലാണ്. നമുക്കിവന്റെ വാലില്‍ തുണിചുറ്റി തീകൊളുത്തി രാത്രിയില്വന്ന കള്ളനെക്കാണുവിന് എന്നുച്ചത്തില്‍ നിലവിളിച്ചുപറഞ്ഞുകൊണ്ട് വാദ്യവും കൊട്ടി വീഥിയിലൂടെ നടത്തുക. വാല്പോയ ഇവനെ പിന്നെ വാനരന്മാര് കൂട്ടത്തില്‍നിന്ന് ഓടിക്കും” എന്നു രാവണന് കല്പിച്ചു.
എണ്ണയും തുണിയും കൊണ്ടുവരാന്‍ തുടങ്ങി. എണ്ണയില്‍ മുക്കിയ പഴന്തുണികൊണ്ട് ഹനുമാന്റെ വാല് പൊതിയാന്‍ തുടങ്ങി. ഹനുമാനും ഇതുനന്നേ ബോധിച്ചു. വാല്മീകിരാമായണത്തിലും മൂലത്തിലുമില്ലാത്ത ഒരു ഭാവന കിളിപ്പാട്ടിലുണ്ട്. വാലില്‍ തുണിചുറ്റുന്തോറും വാല് വലുതായിക്കൊണ്ടിരുന്നു. വസ്ത്രങ്ങള്‍ തീര്‍ന്നിട്ടും വാല് ശേഷിച്ചു.
തിലരസഘൃതാദി സംസിക്തവസ്ത്രങ്ങളാല് തീവ്രം തെരുതെരെ ചുറ്റും ദശാന്തരേ
അതുലബലനചലതരമവിടെ മരുവീടിനാനത്യായതസ്ഥൂലമായിതു വാല് തദാ
വസനഗണമഖിലവുമൊടുങ്ങിച്ചമഞ്ഞിതു വാലുമതീവ ശേഷിച്ചിതു പിന്നെയും
നിഖിലനിലയനനിഹിത പട്ടാംബരങ്ങളും നീളെത്തിരഞ്ഞുകൊണ്ടന്നു ചുറ്റീടിനാന്
എണ്ണയും നെയ്യും കലര്‍ത്തി മുക്കിയ തുണികള്‍ കൊണ്ടുവന്നതെല്ലാം ചുറ്റിയിട്ടും വാല് ശേഷിച്ചു. സകലവീടുകളില്നിന്നും പട്ടുവസ്ത്രങ്ങള്‍ വരെ കൊണ്ടുവന്നു വാലില്‍ ചുറ്റി. വസ്ത്രവും എണ്ണയും തീര്‍ന്നു. എന്നിട്ടും വാല് ബാക്കി.
”അയ്യോ, ഇവനൊരു ദിവ്യനാണ്. ഇങ്ങനെ ചെയ്യാന്‍ തോന്നിയതാര്‍ക്ക്?” എന്നു ചിലര്‍, വിനാശകാലത്തിനെന്നു മറ്റു ചിലര്‍.
ഒടുവില്‍ അവര്‍ വാലില്‍ തീകൊളുത്തി കയര്‍കൊണ്ട് ഹനുമാനെ വരിഞ്ഞുകെട്ടി നാല്ക്കവലകളില് പ്രദര്‍ശനത്തിനായി കൊണ്ടുപോയി. ഹനുമാന് ഒരു തമാശയായി എല്ലാം സഹിച്ചു. സ്വയം ചിന്തിച്ചു. രാമനെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഇതെല്ലാം സഹിക്കാം. ഞാന്‍ രാത്രിയില്‍ ലങ്കയിലെ കോട്ടകള്‍ വേണ്ടപോലെ കണ്ടില്ലാ പകല്‍ സമയമായതിനാല്‍ എല്ലായിടത്തും നടന്ന് ലങ്ക നന്നായി കാണണം.
വാലില്‍ തീകത്തിക്കൊണ്ടിരിക്കുന്ന വാനരനെ കാണാന്‍ സ്ത്രീകളും കുട്ടികളും തടിച്ചുകൂടി.
അഗ്നി ഭഗവാന്റെ അനുഗ്രഹത്താല്‍ ഹനുമാന് ഒരു വേദനയും തോന്നിയില്ല. വാലിന്റെ അറ്റത്ത് മഞ്ഞുവെള്ളം ഒഴുകുന്നതുപോലെയാണ് തോന്നിയത്. പെട്ടെന്ന് ഹനുമാന് ഒന്നു ഞെളിഞ്ഞു. കെട്ടുകള്‍ പൊട്ടി ബന്ധനവിമുക്തനായി. മുകളിലേക്കൊരു ചാട്ടം. ഗോപുരത്തിന് മുകളിലെത്തി. ഒന്നലറി ലങ്കയെ അഗ്നിദേവന് പ്രിയപ്പെട്ട ഭക്ഷണമാക്കാന്‍ നിശ്ചയിച്ചു. ഗോപുരമുകളില്‍ നിന്ന് ഓരോ വീടിനും മുകളില്‍ ചെന്നിരുന്ന് തീകൊളുത്തി. തീജ്ജ്വാലകള്‍ ആകാശത്തോളമുയര്‍ന്നു. വായുഭഗവാനും പുത്രനെ വേണ്ടപോലെ സഹായിച്ചു. നിമിഷങ്ങള്‍ക്കകം മാളികകള്‍ ബഹുനിലഹര്‍മ്യങ്ങള്‍, തോരണങ്ങള്‍ എന്നിവയൊക്കെ അഗ്നിക്കിരയായി. ലങ്കയില്‍ വിഭീഷണ മന്ദിരവും അശോകവനികയുമൊഴിച്ച് എല്ലാം കത്തിയമര്‍ന്നു. ‘ഹാ താത, ഹാ പുത്രാ ഹാ നാഥാ’ എന്നിങ്ങനെയുള്ള ആര്‍ത്തനാദങ്ങള്‍ ലങ്കയിലെങ്ങും മുഴങ്ങി. അഗ്നിയില്‍ വീണുവേകുന്ന രാക്ഷസികള്‍ ദേവതമാരെപ്പോലെ തോന്നിച്ചു. ഹനുമാന് വാലിലോ ദേഹത്തിലോ ഒരല്പവും ചൂടനുഭവപ്പെട്ടില്ല. അത് സീതയുടെ പ്രാര്‍ത്ഥനകൊണ്ടാണ്. മാത്രമല്ല, വായുവിന്റെ പ്രിയമിത്രമല്ലേ അഗ്നി.
ഭുവനതലഗത വിമലദിവ്യരത്നങ്ങാല് ഭൂതിപരി
പൂര്‍ണമായുള്ള ലങ്കയും
പുനരനിലസുതനിതി ദഹിപ്പിച്ചിതെങ്കിലും
ഭൂതിപരിപൂര്‍ണമായ് വന്നിതത്ഭുതം.
സുവര്ണനഗരിയാണു ലങ്ക. അത് ഭൂതി. പരിപൂര്‍ണമായി തന്നെ ശേഷിച്ചു. സ്വര്ണമയമന്ദിരങ്ങളിലെ സ്വര്‍ണം ഉരുകി എങ്ങും സ്വര്ണമയം. ഇതിനു പിന്നിലൊരു കഥയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: