ആലപ്പുഴ: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പ്രൈമറി അമീബിക് മെനഞ്ചൈറ്റിസ് എന്ന രോഗം ആലപ്പുഴ നഗരത്തിന്റെ കിഴക്കന്‍ പ്രദേശമായ പള്ളാത്തുരുത്തിയില്‍ സ്ഥീരീകരിച്ചതോടെ ജനം ഭീതിയിലായി. പൊതുജലാശയങ്ങള്‍ കുളിക്കുന്നതിനും മറ്റു പ്രാഥമികാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ജനവിഭാഗങ്ങളാണ് നഗരത്തിന്റെകിഴക്കന് പ്രദേശങ്ങളിലേറെയും.
ജലത്തില്‍ നിന്നും പകരുന്ന രോഗമാണ് പുതുതായി സ്ഥീരികരിച്ചത്. ഇതോടെ കുളിക്കാന്‍ പോലും ഇടമില്ലാതെയായി ഇവിടുത്തുകാര്‍ക്ക്. പള്ളാത്തുരുത്തി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കടുത്ത പനിയും തലവേദനയും മൂലം കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗം ഭേദമാകാതിരുന്നതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് പ്രൈമറി അമീബിക് മെനഞ്ചൈറ്റിസ് എന്ന രോഗം സ്ഥീരികരിച്ചത്. കുട്ടി വെന്റിലറ്ററിലാണ്. കനാലില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് സുഖമില്ലാതെ വന്നതെന്ന് അച്ഛന് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുര്‍ന്ന് നടത്തിയ വിദഗ്ദ്ധ പരിശോനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മുങ്ങിക്കുളിക്കുന്നതിനിടെ മൂക്കിലൂടെ അമീബ തലച്ചോറിലേക്ക് പ്രവേശിച്ചതായാണ് നിഗമനം. മറ്റ് മെനഞ്ചൈറ്റിസ് രോഗങ്ങളേക്കാള്‍ പെട്ടെന്ന് തലച്ചോറിന് നാശംവരുത്തുന്നതാണ് ഈ രോഗം. സംഭവത്തെത്തുടര്‍ന്ന് ഇന്നലെ ആരോഗ്യവകുപ്പ് അധികൃതര്‍ പ്രദേശത്ത് ബോധവത്കരണ ക്ലാസ് നടത്തി. ഡിഎംഒ ഡി. വസന്തദാസ് നേതൃത്വം നല്കി. ആരും ഭയക്കേണ്ട കാര്യമില്ലെന്നും വളരെ അപൂര്‍വ്വമായാണ് ഈ രോഗം വരുന്നതെന്നും ഇന്ത്യയില്‍തന്നെ കേവലം പത്തില്‍താഴെ പേര്‍ക്കുമാത്രമാണ് ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ ഈ അമീബിയ അപകടകാരിയാകാറില്ല. കായല്‍ പ്രദേശങ്ങളായ തിരുമല, പള്ളാത്തുരുത്തി, നെഹ്റുട്രോഫി പ്രദേശങ്ങളിലാണ് ഇന്നലെ ആരോഗ്യവകുപ്പ് സന്ദര്‍ശനം നടത്തിയത്. കടുത്ത വേനലായതോടെ ഈ പ്രദേശങ്ങളില്‍ ശുദ്ധജലം പോലും ലഭ്യമല്ല. ഇതിനിടെയാണ് ഈ രോഗം സ്ഥിരീകരിച്ചത്. നേരത്തെ കോളറ, ജപ്പാന് ജ്വരം തുടങ്ങിയ രോഗങ്ങള്‍ ആദ്യം പൊട്ടിപ്പുറപ്പെട്ടതും നഗരത്തിന്റെ കിഴക്കന്‍പ്രദേശങ്ങളിലും കുട്ടനാടന്‍ ഭാഗങ്ങളിലുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: