ആലപ്പുഴ: ചിലര്‍ മത്സരിച്ചാല്‍ മാത്രമേ കായംകുളം മണ്ഡലത്തില്‍ വിജയിക്കൂവെന്ന യാതൊരു ധാരണയും സിപിഎമ്മിനില്ലെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന് പ്രസ്താവിച്ചു. പാര്‍ലമെന്ററി വ്യാമോഹത്തിന്റെ അടിസ്ഥാനത്തിലുള്ള കുപ്രചരണങ്ങള്‍ തള്ളിക്കളയണം.
പാര്‍ട്ടി നേതാക്കളെ വ്യക്തിപരമായി ആക്ഷേപിച്ച് ഭയപ്പെടുത്തി എന്തെങ്കിലും സാധിക്കാമെന്ന് ഇത്തരക്കാര്‍ വിചാരിച്ചാല്‍ ഭീഷണിക്കുമുമ്പില്‍ പാര്‍ട്ടി മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കായംകുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ പ്രാപ്തരായ നിരവധി നേതാക്കള്‍ പാര്‍ട്ടിക്കുണ്ട്. അതു പരിഗണിച്ചാകും പാര്‍ട്ടി തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചില പാര്‍ട്ടിവിരുദ്ധര്‍ കായംകുളത്ത് സ്ഥാനാര്‍ത്ഥികളായി ചില പേരുകള്‍ പ്രചരിപ്പിച്ച് പാര്‍ട്ടിക്കെതിരെ അക്രമം നടത്തുകയും അപമാനിക്കുകയുമാണ്. നേരത്തെയും സിപിഎം നേതാക്കള്‍ മണ്ഡലത്തില്‍ വിജയിച്ചത് ജാതി അടിസ്ഥാനത്തിലും വ്യക്തിമാഹാത്മ്യത്തിന്റെ അടിസ്ഥാനത്തിലുമല്ലെന്ന് സജി ചെറിയാന് പറഞ്ഞു.
നാലു പതിറ്റാണ്ടുകളായി ജില്ലയില്‍ പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ജി. സുധാകരനെതിരെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമപടി സ്വീകരിക്കുമെന്നും സജി ചെറിയാന് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഫലത്തില്‍ വിഎസ് പക്ഷത്തിനും സിറ്റിങ് എംഎല്‍എ സി.കെ. സദാശിവനും എതിരെയുള്ള താക്കീതായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: