ശാപവൃത്താന്തമറിഞ്ഞ വസുക്കള്‍ മുനിയെ സമീപിച്ചു പ്രീതിപ്പെടുത്താന്‍ ശ്രമിച്ചു. ‘നിങ്ങളെ ഓരോരുത്തരെ വീതം ആണ്ടുതോറും ശാപമുക്തരാക്കാം. എന്നാല്‍ ദെ്യൗ മാത്രം കുറേക്കാലം മനുഷ്യനായി ജീവിക്കട്ടെ. ശാപം കിട്ടിയ വസുക്കള്‍ തിരിച്ചുപോകുമ്പോള്‍ ഗംഗാ ദേവി അതിലേ നടന്നുപോകുന്നത് കണ്ടു. ‘എങ്ങിനെയാണ് ഞങ്ങള്‍ക്ക് അമൃതുണ്ണുന്ന ദേവന്മാരാകാന്‍ കഴിയുക’ എന്നവര്‍ ദേവിയോട് ചോദിച്ചു. ‘മനുഷ്യരുടെ വയറ്റില്‍ പിറക്കുകയെന്നത് അതീവദുഷ്കരമാണ്. അതിനാല്‍ മഹാത്മാവായ അമ്മേ, അവിടുന്നൊരു മനുഷ്യസ്ത്രീയായി പിറന്നു ഞങ്ങള്‍ക്ക് ജന്മമേകിയാലും.’ ശന്തനുവിന്റെ സഹധര്‍മ്മിണിയായി നീ വാഴുക. എന്നിട്ട് ഞങ്ങള്‍ ഭൂജാതരാവുമ്പോള്‍ ജലത്തിലെറിഞ്ഞു കളയുക. അങ്ങിനെ മനുഷ്യജന്മത്തില് നിന്നും ഞങ്ങള്‍ക്ക് ശാപമോക്ഷമാവും’ ഗംഗാദേവി അതിനു സമ്മതിച്ചു.
താമസംവിനാ പ്രതീപന്റെ പുത്രനായി മഹാബിക്ഷന്‍ ജനിച്ചു. ആ ബാലനാണ് ശന്തനു എന്ന സത്യധര്‍മ്മനിരതനായ രാജാവായത്. പ്രതീപന് സൂര്യവന്ദനം ചെയ്യുമ്പോള്‍ പെട്ടെന്ന് ഗംഗയില്‍ നിന്നും അതിസുന്ദരിയായ ഒരു യുവതി പൊങ്ങിവന്നു രാജാവിന്റെ തുടമേല്‍ കയറി ഇരുന്നു. ‘എന്തിനാണ് നീ അനുവാദമില്ലാതെ എന്റെ തുടയില്‍ കയറിയത്?’ എന്ന് രാജാവ് ചോദിച്ചപ്പോള്‍ ‘അങ്ങയില്‍ തനിക്കു കാമമുണ്ടെന്നും തന്നെ സ്വീകരിക്കണമെന്നും ആ സുന്ദരി ആവശ്യപ്പെട്ടു. എന്നാല്‍ രാജാവ് പറഞ്ഞു: ഞാന്‍ പരനാരിയെ സ്വീകരിക്കുകയില്ല. മാത്രമല്ല നീയിരുന്നത് വലത്തെ തുടയിലാണ്. അത് മക്കള്‍ക്കും പുത്രവധുക്കള്‍മുള്ള ഇടമാണ്. പുത്രവാഞ്ഛയോടെ നില്ക്കുന്ന നിനക്ക് ഒരു സത് പുത്രനുണ്ടാവും എന്ന് നിശ്ചയം. അപ്പോള്‍ നീയെന്റെ പുത്രവധുവായാലും.’
അവള് പോയിക്കഴിഞ്ഞപ്പോള്‍ രാജാവ് അവളെപ്പറ്റി ആലോചിച്ചുകൊണ്ട് കൊട്ടാരത്തിലെത്തി. കാലക്രമത്തില്‍ രാജാവിന് പുത്രനുണ്ടായി. അവനു താരുണ്യമായപ്പോള്‍ വാനപ്രസ്ഥനാകുന്നതിനുമുന്‍പ് രാജാവ് മകനോട് പണ്ടുണ്ടായ ഈ വിചിത്ര സംഭവം പറഞ്ഞു. ‘ആ മനോജ്ഞാംഗി നിന്നെ സമീപിക്കുകയാണെങ്കില്‍ അവളെ സധൈര്യം പരിഗ്രഹിക്കുക. അവള് ആരെന്നും മറ്റും നീ ചോദിക്കുകയേ വേണ്ട. നിനക്ക് സൗഖ്യമുണ്ടാവട്ടെ’.
രാജാവ് പുത്രനെ രാജ്യഭാരമേല്പ്പിച്ചു കാട്ടില്‍പ്പോയി. അദ്ദേഹം ഉഗ്രതപസ്സിലൂടെ ജഗദംബയെ പ്രീതിപ്പെടുത്തി സ്വതേജസ്സാല്‍ത്തന്നെ സാര്‍വ്വഭൗമനായി. ധര്മ്മതല്പരനായ ശന്തനു പ്രജകളെ വേണ്ടതുപോലെ പരിപാലിച്ചുകൊണ്ട് രാജ്യം ഭരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: