കണ്ണൂര്‍: തെരഞ്ഞെടുപ്പിന് മുമ്പായി ജില്ലയില്‍ വ്യാപകമായി സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സിപിഎം കേന്ദ്രങ്ങളില്‍ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ പിടിച്ചെടുത്ത ആയുധങ്ങളും ബോംബുകളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജില്ലയിലെമ്പാടും സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നിരന്തര അക്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതെല്ലാം ജനങ്ങളെ ഭയപ്പെടുത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള നീക്കത്തിന്റെ ഭാഗമാണ്. ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനം അട്ടിമറിക്കാനുളള നീക്കമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന ഗൃഹ സമ്പര്‍ക്ക പരിപാടിക്ക് വമ്പിച്ച സ്വീകാര്യതയാണ് ജില്ലയിലെ പൊതു സമൂഹത്തില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ വിറളി പൂണ്ടാണ് സിപിഎം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടത്തുന്നത്. മാലൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തോക്ക് ഉള്‍പ്പെടെയുളള മാരാകായുധങ്ങളാണ് കണ്ടെത്തിയത്. ഇതേ ദിവസംതന്നെ കതിരൂരിലെ സിപിഎം കേന്ദ്രമായ ചുണ്ടങ്ങപൊയിലില് വെച്ചും ബോംബുകളും വാളുകളും കണ്ടെടുക്കുകയുണ്ടായി. ടി.പി.കേസിലെ പ്രതിയെയാണ് ആയുധങ്ങളുമായി മാലൂരില്‍ നിന്നും പിടികൂടിയത്.
പാപ്പിനിശ്ശേരിയില്‍ സുജിത്തെന്ന ബിജെപി പ്രവര്‍ത്തകനെ അടിച്ചുകൊന്ന സിപിഎം ഏറ്റവും ഒടുവില്‍ പാനൂര്‍ പൂക്കോത്തെ താഴെക്കുനിയില്‍ ബിജുവിനെ സ്ക്കൂള് വാഹനം തടഞ്ഞു നിര്‍ത്തി പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. മഹിളാമോര്‍ച്ച തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയായ ലസിതാ പാലക്കലിനെ സിപിഎം സംഘം നിരന്തരം ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. പല തവണ ലസിതയെ ഭീഷണിപ്പെടുത്തിയ സംഘം കഴിഞ്ഞ ദിവസം വനിതാ ദിനത്തില്‍ ഇവരുടെ വീട്ടുകിണറ്റില്‍ മലിന വസ്തുക്കളും വിഷാംശം കലര്‍ന്ന രാസവസ്തുക്കള്‍ കലക്കിയും കുടിവെള്ളംവരെ മുട്ടിച്ചിരിക്കുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് സിപിഎം ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുള്‍പ്പെടെ ബിജെപിക്ക് വേണ്ടി മത്സരിച്ച ലസിതയെ കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷമായി സിപിഎം സംഘം പലതരത്തിലും ഉപദ്രവിച്ചുവരികയാണ്. ഇക്കാര്യം കേന്ദ്ര വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സത്യപ്രകാശ് പറഞ്ഞു. മുഴപ്പിലങ്ങാട്ട് നിരവധി വീടുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം സിപിഎം സംഘം അക്രമം നടത്തി. സിപിഎം നടത്തുന്ന അക്രമങ്ങളിലും ആയുധശേഖരം കണ്ടെത്തിയ കേസുകളിലുമെല്ലാം അന്വേഷണം നിഷ്ക്രിയമാണ്. കൂത്തുപറമ്പ് മൂന്നുനിരത്തില്‍ വന്‍ ആയുധശേഖരം പിടികൂടിയ കേസില്‍ മൂന്നുമാസം കഴിഞ്ഞിട്ടും മറ്റ് പ്രതകളെ കുറിച്ചോ ഗൂഢലോചനയെ കുറിച്ചോ പോലീസ് ഒരന്വേഷണവും നടത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം പൂക്കോത്ത് ബിജെപി പ്രവര്‍ത്തകനായ ബിജുവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലും അക്രമം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരാളെ പോലും പോലീസ് പിടികൂടിയിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് ചൊക്ലിയിലെ സിപിഎം കേന്ദ്രമായ ചെറ്റക്കണ്ടിയില്‍ രണ്ട് സഖാക്കള്‍ ബോംബു നിര്‍മ്മാണത്തിനിടയില്‍ മരിക്കാനിടയായ സംഭവത്തിലും പോലീസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. കണ്ണൂരിലെ പോലീസ് സേനക്കുളളില്‍ റെയ്ഡ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചോര്‍ത്തി നല്കാന് പാര്‍ട്ടിയുമായി വളരെ അടുത്ത് ബന്ധമുളള നിരവധി പോലീസ് ഉദ്യോഗസ്ഥരുണ്ട്. അതിനാല്‍ ഇവരെ വെച്ച് സിപിഎം കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയാല്‍ ഒന്നും ലഭിക്കില്ലെന്നും പകരം പ്രത്യേക സംഘത്തെ റെയ്ഡിന് നിയോഗിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം ജില്ലയില്‍ നടത്തിയിരിക്കുന്ന വന്‍ ആയുധശേഖരം പിടിച്ചെടുക്കാന്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജില്ലയില്‍ ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്രമായും നിര്‍ഭയമായും പൗരന്മാര്ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ജില്ലയില്‍ അവസരം ഉണ്ടാക്കണം. ഇതിനായി ജില്ലയില്‍ മുഴുവന്‍ തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ കേന്ദ്രസേനയെ വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര നേതൃത്വത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, എ.പി.റിത്തേഷ് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: