ധര്‍മ്മശാല: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ പത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ന്യൂസിലാന്‍ഡ് ഇന്ന് രണ്ടാം അങ്കത്തിന്. എതിരാളികള്‍ കരുത്തരില്‍ കരുത്തരായ ഓസ്ട്രേലിയ. ഇന്ന് വൈകിട്ട് മൂന്നിന് മത്സരം ആരംഭിക്കും. എന്നാല്‍ മത്സരത്തിന് ഭീഷണിയാണ്.
ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യയെ 47 റണ്‍സിനാണ് കിവികള്‍ പരാജയപ്പെടുത്തിയത്. സ്പിന്‍ പിച്ചൊരുക്കി എതിരാളികളെ കുഴപ്പത്തിലാക്കാന്‍ ശ്രമിച്ച ഇന്ത്യയെ സ്പിന്നിലൂടെയാണ് ന്യൂസിലാന്‍ഡ് എറിഞ്ഞിട്ടത്. നാല് വിക്കറ്റ് വീഴ്ത്തിയ സാന്റ്നര്‍, മൂന്നെണ്ണം സ്വന്തമാക്കിയ ഇന്ത്യന്‍ വംശജന് ഇഷ് സോധി, വെറ്ററന്‍ സ്പിന്നര്‍ നഥാന്‍ മക്കല്ലം എന്നിവരാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ഇവര്‍ തന്നെയായിരിക്കും ഇന്ന് കംഗാരുക്കള്ക്കെതിരെയും കളത്തിലിറങ്ങുക. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നീ പേസര്‍മാരെ പുറത്തിരുത്തിയാണ് ഇന്ത്യക്കെതിരെ കെയ്ന്‍ വില്ല്യംസണ് ടീമിനെ കളത്തിലിറക്കിയത്. ഗുപ്റ്റിലും വില്യംസണും മണ്റോയുമെല്ലാം രണ്ടക്കം കടക്കാതെ പുറത്തായെങ്കിലും കോറി ആന്‍ഡേഴ്സണും ലൂക്ക് റോഞ്ചിയുമാണ് കിവി നിരയെ തരക്കേടില്ലാത്ത സ്കോറിലേക്ക് നയിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പര വിജയിച്ച് ഇന്ത്യയിലെത്തിയ ഓസ്ട്രേലിയ സന്നാഹ മത്സരത്തില്‍ വിന്‍ഡീസിനോട് പരാജയപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഷെയ്ന് വാട്സണ്, ഗ്ലെന്‍ മാക്സ്വെല്, ആരോണ്‍ ഫിഞ്ച്, ഉസ്മാന് കവാജ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയാണ് കംഗാരുക്കളുടെ കരുത്ത്. മികച്ച ബൗളിങ് നിരയും അവര്‍ക്കുണ്ട്. ഹെയ്സല്‍വുഡും ജോണ്‍ ഹേസ്റ്റിങ്സും ഫോക്നറും നഥാന്‍ കള്‍ട്ടര്‍ നീല്‍, ആന്‍ഡ്രൂ ടൈ എന്നിവരാണ് പേസ് ബൗളിങിലെ ശക്തികേന്ദ്രം. ഓള് റൗണ്ടര്‍മാരായ ഷെയ്ന് വാട്സണ്, മിച്ചല്‍ മാര്‍ഷ് എന്നിവരും ഉള്‍പ്പെടുമ്പോള്‍ ടീം സന്തുലിതം. വിജയത്തുടര്‍ച്ചക്ക് ന്യൂസിലാന്‍ഡും ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങാന്‍ കംഗാരുക്കളും ഇറങ്ങുമ്പോള്‍ മികച്ച പോരാട്ടം പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: