കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ലോകകപ്പ് ട്വന്റി 20 മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. 62 റണ്‍സെടുത്ത അസ്ഗറും 31 റണ്‍സെടുത്ത സമിയുള്ള സെന്വാരിയും 20 റണ്‍സെടുത്ത നൂര്‍ അലി സദ്രാനും മികച്ച ബാറ്റിങ് കാഴ്ചവെച്ചു.
ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച അഫ്ഗാന് സ്കോര്‍ 12 റണ്‍സിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 8 റണ്‍സെടുത്ത മുഹമ്മദ് ഷെഹ്സാദിനെ മാത്യൂസിന്റെ പന്തില്‍ ചമീര പിടികൂടി. പിന്നീട് നൂര്‍ അലിയും അസ്ഗറും ചേര്‍ന്ന് സ്കോര്‍ മുന്നോട്ടു നീക്കിയെങ്കിലും 44-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞു. 23 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത നൂര്‍ അലിെയ ഹെറാത്ത് ബൗള്‍ഡാക്കി. പിന്നീട് ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ നാലിന് 51 എന്ന നിലയിലേക്ക് അഫ്ഗാന് വീണു.
റണ്ണൊന്നുമെടുക്കാതെ കരിം സാദിഖിനെ പെരേരയുടെ പന്തില്‍ ചണ്ടിമല്‍ പിടികൂടിയപ്പോള്‍ മൂന്ന് റണ്‍സെടുത്ത മുഹമ്മദ് നബിയെ ഹെറാത്ത് വിക്കറ്റിന് മുന്നില്‍ കുടുക്കി. അഞ്ചാം വിക്കറ്റില്‍ അസ്ഗറിനൊപ്പം സമിയുള്ള ചേര്‍ന്നതോടെ അഫ്ഗാന് കളിയിലേക്ക് തിരിച്ചെത്തി. 61 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ സ്കോര്‍ 112-ല്‍ എത്തിയപ്പോള്‍ 14 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സറുമടക്കം 31 റണ്‍സെടുത്ത സമിയുള്ളയെ കുലശേഖരയുടെ പന്തില്‍ തീസര പെരേര കയ്യിലൊതുക്കി. തുടര്‍ന്നെത്തിയ ഷഫീഖുള്ള അഞ്ച് റണ്‍സെടുത്ത് തീസര പെരേരക്ക് വിക്കറ്റ് സമ്മാനിച്ചതോടെ അഫ്ഗാന് ആറിന് 132 എന്ന നിലയില്‍. 19-ാം ഓവറിലെഅവസാന പന്തില്‍ 47പന്തില്‍ മൂന്ന് ഫോറും നാല് സിക്സറുമടക്കം 62 റണ്‍സെടുത്ത അസ്ഗറിനെ തീസര പെരേര വിക്കറ്റ് കീപ്പര്‍ ചണ്ടിമലിന്റെ കൈകളിലെത്തിച്ചു.
അവസാന മൂന്ന് പന്തുകളില്‍ ഒരു സിക്സും ഫോറുമടക്കം 12 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നജിബുള്ള സദ്രാനാണ് അഫ്ഗാന് സ്കോര്‍ 150 കടത്തിയത്. ശ്രീലങ്കക്ക് വേണ്ടി തീസര പെരേര നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്നും ഹെറാത്ത് 24 റണ്‍സിന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: