തൃശൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി തൃശൂര്‍ ജില്ലയില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. വടക്കാഞ്ചേരി മണ്ഡലത്തില്‍ കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെതിരെ മണ്ഡലത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിരവധി കേന്ദ്രങ്ങളില്‍ കെപിഎസി ലളിതക്കെതിരെ ഇന്നലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
താരസ്ഥാനാര്‍ത്ഥിയെ തങ്ങള്‍ക്ക് വേണ്ടെന്നും മണ്ഡലത്തിനുള്ളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നും പോസ്റ്ററില്‍ പറയുന്നു. കഴിഞ്ഞ ദിവസവും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് സിപിഎം പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. മുന്‍ ഏരിയ സെക്രട്ടറി സേവ്യര്‍ ചിറ്റിലപ്പിള്ളിയിലെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ചില പോസ്റ്ററുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭരതന്റെ പത്നി എന്ന നിലയില്‍ കെപിഎസി ലളിതയോട് തങ്ങള്‍ക്ക് സ്നേഹവും ബഹുമാനവുമുണ്ട്. എന്നാല്‍, രാഷ്ട്രീയത്തില്‍ അവര്‍ പുതുമുഖമാണ്.
വടക്കാഞ്ചേരി മണ്ഡലത്തില്‍ ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ള ഒരാളെയാണ് ഞങ്ങള്‍ക്കാവശ്യം- പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. എന്നാല്‍, കെപിഎസി ലളിതയെ നിര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗം ഇതിന് അനുമതി നല്കി. താന്‍ വടക്കാഞ്ചേരിക്കാരിയാണെന്നും ചെറുപ്പം മുതലേ കമ്മ്യൂണിസ്റ്റാണെന്നും മത്സരത്തില്‍ ഉറച്ചുനില്‍ക്കുന്നതായും കെപിഎസി ലളിത വ്യക്തമാക്കി.
അതിനിടെ ഇരിങ്ങാലക്കുടയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും വിവാദത്തിലായി. കലാമണ്ഡലം മുന്‍ രജിസ്ട്രാര്‍ ഡോ.എന്‍.ആര്. ഗ്രാമപ്രകാശിനെയാണ് സംസ്ഥാന നേതൃത്വവും ജില്ലാ സെക്രട്ടറിയേറ്റും ഇവിടേക്ക് നിര്‍ദേശിച്ചത്. എന്നാല്‍, മുന്‍ ഡിവൈഎഫ്ഐ നേതാവും വിഎസ് പക്ഷക്കാരനുമായിരുന്ന ടി.ശശിധരനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ശക്തമായി രംഗത്തെത്തി. ഇരിങ്ങാലക്കുടയിലെ സിറ്റിങ്ങ് എംഎല്‍എ തോമസ് ഉണ്ണിയാടനെതിരെ മുന്‍പ് ശശിധരന് മത്സരിച്ചപ്പോള്‍ 400 വോട്ടുകള്‍ക്കാണ് തോറ്റത്. അന്ന് ശശിധരന്റെ അപരനായി മത്സരിച്ച ടി. ശശിധരന് എന്ന സ്ഥാനാര്‍ത്ഥി 2,700 വോട്ടുകള്‍ പിടിച്ചിരുന്നു. പിന്നീട് നടന്ന രണ്ടു തെരഞ്ഞെടുപ്പിലും ഉണ്ണിയാടന് ലീഡ് ഉയര്‍ത്തി. ഇതിനിടെ ശശിധരന് അച്ചടക്ക നടപടി നേരിട്ട് പാര്‍ട്ടിയില്‍ അനഭിമിതനാവുകയും ചെയ്തു. ഇപ്പോള്‍ ഏരിയ കമ്മിറ്റിയില്‍ തിരിച്ചെത്തിയിട്ടുള്ള ശശിധരനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഇരിങ്ങാലക്കുട തിരിച്ചുപിടിക്കാമെന്നാണ് ശശിധരനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍, വിഎസ് പക്ഷക്കാരനായ ശശിധരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പിണറായിക്കും ജില്ലാ നേതൃത്വത്തിനും താത്പര്യമില്ല. ഇരിങ്ങാലക്കുട സിപിഐക്ക് നല്കി പകരം തൃശൂര്‍ ഏറ്റെടുക്കാനുള്ള ആലോചനയാണ് ഇപ്പോള്‍ സിപിഎം നേതൃത്വം നടത്തുന്നത്.
മണലൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും എതിര്‍പ്പിന് ഇടയാക്കി. കഴിഞ്ഞ തവണ നിസാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബിജോണിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുവെങ്കിലും ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും ഇതിന് തയ്യാറായില്ല. മുരളി പെരുനെല്ലിയാണ് ഇവിടെ സ്ഥാനാര്‍ത്ഥി. ബേബി ജോണ്‍ പക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. കുന്നംകുളത്ത് സിറ്റിങ്ങ് എംഎല്‍എ ബാബു എം. പാലിശേരിക്ക് സീറ്റ് നിഷേധിച്ചതും എതിര്‍പ്പിന് ഇടയാക്കി.
ജില്ലാ സെക്രട്ടറി എ.സി. മൊയ്തീനാണ് ഇവിടെ മത്സരിക്കാനൊരുങ്ങുന്നത്. ബാബു എം. പാലിശേരിയുടെ അനുയായികള്‍ ഫേസ്ബുക്കിലും മറ്റും പരസ്യമായി പാര്‍ട്ടിക്കെതിരെ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനാണ് ജില്ലയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചുമതല. ജയരാജന്റെ വ്യക്തിപരമായ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറാക്കിയതെന്നാണ് ആരോപണമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: