പൊന്‍കുന്നം: പകല്‍ കൊടും ചൂട്. നട്ടുച്ചയ്ക്ക് വൈദ്യുതിയുമില്ല. പൊള്ളുന്ന ചൂടില്‍ പുകഞ്ഞ് ജനം നെട്ടോട്ടത്തില്‍. പൊന്‍കുന്നം ടൗണിലാണ് ചൂടും വൈദ്യുതി മുടക്കവും ഏറെ ദുരിതമായിരിക്കുന്നത്.
കാഞ്ഞിരപ്പള്ളിയിലെ സബ്സ്റ്റേഷന് 66 കെവിയില്‍ നിന്നും 110 കെവി ആക്കി ശേഷി വര്‍ധിപ്പിച്ചിട്ടും പ്രദേശത്തെ വൈദ്യുതി മുടക്കത്തിന് പരിഹാരമായിട്ടില്ല. ഉദ്ഘാടന വേളയില്‍ സബ് സ്റ്റേഷന് പരിധിയില്‍ ഇനി വൈദ്യുതി മുടങ്ങില്ലെന്ന മന്ത്രിയുടെ വാക്ക് വെറുതെയായതായി ഉപക്ഷോക്താക്കള് പറയുന്നു. എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനിടെ രാവും പകലും വൈദ്യുതി ഇടവിട്ട് മുടങ്ങുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും ബാധിക്കുന്നതായി രക്ഷിതാക്കള്‍ ആരോപിക്കുന്നു. പകല്‍ സമയങ്ങളില്‍ വൈദ്യുതി മിന്നി മറയുന്ന കാഴ്ചയാണ്. തകരാര്‍ പരിഹരിക്കാന്‍ വൈകുന്നുതായും പരാതിയുണ്ട്.
36 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കഴിഞ്ഞ ഒരാഴ്ചയായി പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. കുറഞ്ഞത് 22 ഡിഗ്രിയും. ഇതിനിടെ വൈദ്യുതിയും മുടങ്ങുന്നതോടെ ചൂട് അസഹനീയമായി. ഓഫീസുകളിലും വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്യാന്‍ പോലും കഴിയാത്തവിധം ചൂടാണ്. ചൂടേറിയ സമയങ്ങളില്‍ നിലയ്ക്കുന്ന വൈദ്യുതി ഏറെ നേരം കഴിഞ്ഞാണ് പുനസ്ഥാപിക്കുന്നത്. ഈ സമയം കെട്ടിടങ്ങള്‍ക്കുള്ളില്‍ ഇരിക്കാന്‍ കഴിയാതെ ജനം തണലും കാറ്റും തേടി പുറത്തിറങ്ങുന്ന കാഴ്ചയാണ്.
വൈകിട്ട് ആറിന് ശേഷവും പല തവണ വൈദ്യുതി മുടക്കം പതിവാണ്. ദിവസത്തില്‍ ഏറിയ സമയവും വൈദ്യുതിയില്ല. പൊന്‍കുന്നം, ചിറക്കടവ്, ചെറുവള്ളി, തമ്പലക്കാട്, കാഞ്ഞിരപ്പള്ളി മേഖലകളിലും വൈദ്യുതി മുടക്കം രൂക്ഷമാണ്. ഉച്ചയ്ക്ക് 12ന് ശേഷവും, സന്ധ്യയ്ക്ക് ആറിന് ശേഷവുമുള്ള വൈദ്യുതി മുടക്കവുമാണ് ജനങ്ങളെ വലയ്ക്കുന്നത്. ചൂടു കൂടുതലുള്ള സമയത്തും. വെളിച്ചം ആവശ്യമുള്ള സമയത്തും വൈദ്യുതി മുടക്കുന്നത് ജനങ്ങളെ വലച്ചരിക്കുകയാണ്. വൈദ്യുതി മുടക്കം പതിവായതോടെ വൈദ്യുതിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും താളം തെറ്റി. മെഡിക്കല്‍ സ്റ്റോര്‍, ഡിടിപി സെന്ററുകള്‍, പ്രസ്സ്, ഫോട്ടോസ്റ്റാറ്റ്, കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പതിവായ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: