തിരുവനന്തപുരം: പാലക്കാട് പോബ്സണ് ഗ്രൂപ്പിന്റെ കൈവശമുള്ള നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിന്റെ 833 ഏക്കര്‍ ഭൂമിക്ക് കരം സ്വീകരിക്കാന്‍ റവന്യൂവകുപ്പിന് നല്കിയ ഉത്തരവിനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആധാരമാക്കിയ സര്‍വ്വേ റിപ്പോര്‍ട്ട് അബദ്ധജടിലം. സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ വളച്ചൊടിച്ച് മുഖ്യമന്ത്രി മാധ്യമങ്ങളോട് പച്ചക്കള്ളം അവതരിപ്പിക്കുകയും ചെയ്തു.
കരുണ എസ്റ്റേറ്റിന് കരമടയ്ക്കാന്‍ ഉത്തരവിറക്കിയത് സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. സര്‍വ്വേ റിപ്പോര്‍ട്ടില്‍ 833 ഏക്കര്‍ഭൂമി സര്‍ക്കാര്‍ ഭൂമിയല്ലെന്നും കരുണ എസ്റ്റേറ്റിന്റെ ഭൂമിയാണെന്നും എസ്റ്റേറ്റിന്റെ മധ്യഭാഗത്ത് 15 ഏക്കര്‍ വനഭൂമി മാത്രമാണുള്ളതെന്ന് സര്‍വ്വേ റിപ്പോര്‍ട്ടിലുണ്ടെന്നും ഇത് ആധാരമാക്കിയാണ് സ്വീകരിക്കാന്‍ ഉത്തരവിറക്കിയതെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ വാദം.
ഇത് ശുദ്ധ കളവാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നതു മൊത്തം 346.12 ഹെക്ടര്‍ അതായത് 855 ഏക്കര്‍ കരുണ പ്ലാന്റേഷന് ഉപയോഗിച്ചുവരുന്നുവെന്നും ഇതില്‍ ഗ്രീന്‍ലാന്റ് എസ്റ്റേറ്റില്‍പ്പെട്ട 15.19 ഏക്കര്‍ വനഭൂമി കരുണ പ്ലാന്റേഷന് തേയില കൃഷിക്കായി ഉപയോഗിച്ചുവരുന്നുവെന്നുമാണ്. സര്‍വ്വേ വകുപ്പ് പരിശോധന നടത്തിയത് നിലവില്‍ കരുണ എസ്റ്റേറ്റ് കൈവശം വച്ചിരുന്ന ഭൂമി മാത്രമായിരുന്നു. സര്‍വേ വകുപ്പിന്റെ ഈ നടപടി തന്നെ കരുണയെ സഹായിക്കാനായിരുന്നു.
കരുണയുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമിയാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ 1889 ലെ പാട്ടാധാരപ്രകാരവും പിന്നീട് അംഗ്ലോ അമേരിക്കന്‍ ടി ട്രേഡിംഗ് കമ്പനി രൂപീകൃതമായപ്പോള്‍ വിവിധ കൈവശങ്ങളിലും പ്ലാന്റേഷനുകളിലുമായി പ്രദേശത്തുള്ള 3129 ഏക്കര്‍ ഭൂമി പരിശോധിക്കാനാണ് ലാന്റ് ബോര്‍ഡ് സെക്രട്ടറി നനിര്ദ്ദേശിച്ചതും സര്‍ക്കാര്‍ ഉത്തരവിറക്കിയതും. സര്‍വ്വേ ടീം ആദ്യം 1457 ഏക്കര്‍ ഭൂമിയില്‍ പരിശോധന നടത്തിയെങ്കിലും ഉന്നതങ്ങളിലെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കരുണ എസ്റ്റേറ്റിന്റെ കൈവശാതിര്‍ത്തി മാത്രം സര്‍വ്വേ ചെയ്യുകയായിരുന്നു. ഈ സര്‍വ്വേയിലാണ്, കരുണയുടെ സമീപത്തെ ഗ്രീന്‍ലാന്റ് എസ്റ്റേറ്റില്‍പ്പെടുന്ന 15 ഏക്കര്‍ വനഭൂമി കൂടി കരുണയുടെ കൈവശം ഉണ്ടെന്ന് കൂട്ടിച്ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ലാന്റ് ബോര്‍ഡ് സെക്രട്ടറി നിര്‍ദ്ദേശിച്ച 3129 ഏക്കര്‍ ഭൂമി പരിശോധിക്കാന്‍ സര്‍വേ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല.
1971 ലെ വനഭൂമി നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും ആക്ട് പ്രകാരം നിക്ഷിപ്തവനഭൂമിയായി ഏറ്റെടുത്ത ഭൂമിയുടെ വിസ്തീര്‍ണം നിലവിലുള്ള സ്കെച്ചില്‍ നിന്നും ലഭ്യമല്ലെന്നും അതിനാല്‍ ഭൂമി കണ്ടെത്തുന്നതിന് സാധിക്കുകയില്ലെന്നുമാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഒരുവശത്ത് ഭൂമി കണ്ടെത്താന്‍ സാധിക്കുകയില്ലെന്ന് പറയുമ്പോള്‍ തന്നെ പരിശോധിച്ച ഭൂമിയില്‍ 15 ഏക്കര്‍ വനഭൂമിയുണ്ടെന്ന് പറയുന്ന വിചിത്രമായ നിലപാടാണ് സര്‍വേ വകുപ്പിന്റേത്. ഇതില്‍ നിന്നും വിചിത്രമായ വാദമാണ് മുഖ്യമന്ത്രിയുടേത്.
കരുണ കൈവശം വച്ച ഭൂമിയുടെ അതിരുമാത്രം അളന്ന് കരുണയുടെ കൈവശം 855 ഏക്കര്‍ ഭൂമിയുണ്ടെന്ന് പറഞ്ഞ റിപ്പോര്‍ട്ടിന്റെ പേരില്‍ മുഖ്യമന്ത്രി ഒറ്റയടിക്ക് കരുണയുടെ കൈവശമുള്ള ഭൂമിയെ സര്‍ക്കാര്‍ ഭൂമിയല്ലാതാക്കി മാറ്റി. ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. സര്‍വ്വേ വകുപ്പിന് അത്തരമൊരു സ്ഥിരീകരണം നടത്താന്‍ നിയമപരമായി അവകാശവുമില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തീരുമാനമെടുക്കാന്‍ അധികാരം റവന്യൂ അധികാരികള്ക്കുമാത്രമാണ്. ഇതും മുഖ്യമന്ത്രി മറച്ചുവച്ചു. വനഭൂമി കഴിച്ചാണെങ്കില്‍ 840 ഏക്കറിനല്ലേ കരമടയ്ക്കാന്‍ അനുമതി നല്കേണ്ടതെന്നത് മറ്റൊരു ചോദ്യം.
ഇതിനിടെ കരുണ എസ്റ്റേറ്റ് മരംമുറി അനധികൃത ടോള്‍ പിരിവുകളില്‍ പ്രതിചേര്ക്കപ്പെട്ടിരുന്നുവെന്ന നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ടും പുറത്തുവന്നു.
1990 നും 96 നുമിടയില്‍ 5830 മരങ്ങളാണ് കരുണ എസ്റ്റേറ്റ് മുറിച്ചുമാറ്റിയത്.10, 868 ക്യൂബിക് മീറ്റര്‍ തടിയും 14,795 മെട്രിക് ടണ്വിറകും ഇവിടെ നിന്നും കടത്തിയെന്ന് വനം വകുപ്പിന്റെ കണക്കില്‍ പറയുന്നു. ഇതിന്റെ ഇരട്ടി തടി കടത്തിയെന്നാണ് എ.വി.താമരാക്ഷന്‍ ചെയര്‍മാനായിരുന്നു നിയമസഭ പരിസ്ഥിതി സമിതി റിപ്പോര്‍ട്ട് നല്‍കിയത്. അനധികൃത ടോള്‍ പിരിവ് നടത്തിയതിനെയും ചെക്ക് ഡാമുകള്‍ നിര്‍മിച്ചതിനെയും എസ്റ്റേറ്റില്‍ കൃഷി, ഫിഷറീസ്, ഇറിഗേഷന്‍ വകുപ്പുകള്‍ പണം ചെലവഴിച്ചതിനെ സമിതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇതുപോലും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ കരുണയോട് കരുണ കാട്ടിയത്.
സര്‍ക്കാര്‍ ഭേദഗതി ചെയ്ത് പുറത്തിറക്കിയ പുതിയ ഉത്തരവ് പൂര്‍ണമായും കരുണയ്ക്ക് ഗുണം ചെയ്യും. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ അന്തിമവിധിക്കുശേഷം കരം സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. പോബ്സ് ഗ്രൂപ്പ് നല്കിയ ഹര്‍ജിയാണ് കേസിനാധാരം തന്നെ. പോബ്സ് ഗ്രൂപ്പ് ഹര്‍ജി പിന്‍വലിച്ചാല്‍ കേസിന് ‘അന്തിമവിധി’ യാകും. പിന്നീട് നേരെ സര്‍ക്കാരിനുമുമ്പില്‍ കരമടയ്ക്കാന്‍ ചെന്നാല്‍ മതി. കേസ് നിലവിലില്ലാത്ത സാഹചര്യത്തില്‍ നിലവിലെ ഉത്തരവ് വച്ച് സര്‍ക്കാരിന് കരം സ്വീകരിച്ച് ഉടമസ്ഥാവകാശം നല്‍കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: