കല്‍പ്പറ്റ: കേരളം മാറിമാറി ഭരിച്ച ഇടത്-വലത് സര്‍ക്കാരുകളുടെ ജനവഞ്ചനയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കബനിയില്‍ തടയണ കെട്ടി പ്രതിഷേധിച്ചു. വരള്‍ച്ച രൂക്ഷമായ പുല്പ്പളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
കേരള-കര്‍ണാടക അതിര്‍ത്തിയായ മരക്കടവില്‍ 200 മീറ്റര്‍ വീതിയില്‍ മണല്ചാക്കുകളിട്ടാണ് തടയണ തീര്‍ത്തത്. രണ്ടായിരത്തിലധികം പേര് സമരത്തില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്, വൈസ്പ്രസിഡന്റ് പി. ശിവരാമന്, വാര്‍ഡംഗങ്ങളായ സിനി രാജന്, പി.വി. സെബാസ്റ്റ്യന്‍, അഡ്വ.പി.എ. പ്രകാശന് തുടങ്ങിയവര്‍ നേതൃത്വം നല്കി. കബനിയില്‍ സ്ഥിരമായി തടയണ നിര്‍മ്മാണം നടത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബിജെപി ഗ്രാമപഞ്ചായത്തംഗം സിനി രാജന് പറഞ്ഞു.
കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാമിലേക്കൊഴുകുന്ന കബനിയിലെ ജലം വേണ്ട വിധം ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. കുടിവെള്ളക്ഷാമവും വരള്‍ച്ചയും രൂക്ഷമാകുമ്പോള്‍ പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുന്നത്. 2013ല്‍ മന്ത്രി പി.ജെ. ജോസഫ് കബനിയില്‍ മൂന്ന് മീറ്റര്‍ ഉയരത്തില്‍ സ്ഥിരം തടയണ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നടപടികളൊന്നും ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: