ന്യൂദല്‍ഹി: അല്ലാഹു എന്നവാക്കിന്റെ അര്‍ത്ഥം സമാധാനം എന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അല്ലാഹുവിന് 99പേരുകളാണുള്ളത്. എന്നാല്‍ അതിലൊന്നു പോലും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതല്ല, ആഗോള സൂഫി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരാക്രമണങ്ങളെ ഏതെങ്കിലും ഒരു മതത്തിന്റെ പേരിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ലെന്ന് മോദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം ലോകത്തെ 90ലേറെ രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങളുണ്ടായി. ഏകദേശം നൂറു രാജ്യങ്ങളിലെ രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളെ സിറിയയിലെ യുദ്ധഭൂമിയില്‍ നഷ്ടമായി.
ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുകാരും ക്രിസ്ത്യാനികളും ജൈനരും ബൗദ്ധരും പാഴ്സികളും യുക്തിവാദികളും വിശ്വാസികളും എല്ലാവരും ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നിറഞ്ഞ സദസ്സിന്റെ ഭാരതമാതാ കീ ജയ് വിളികളോടെ ആഗോള സൂഫി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വീകരണം. ഭാരതമാതാവിനെ അംഗീകരിക്കില്ലെന്ന ഒരുവിഭാഗത്തിന്റെ പ്രചാരണത്തിനിടെ നടന്ന സൂഫി സമ്മേളനം ചരിത്രത്തിന്റെ ഭാഗമായി. ഏറ്റവും പുരാതനവും പ്രൗഢവുമായ പാരമ്പര്യത്തിന്റെയും സമാധാനത്തിന്റെയും നാട്ടിലേക്ക് എല്ലാവര്ക്കും സ്വാഗതമെന്ന് പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നാലുദിവസത്തെ സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍, മലപ്പുറം മഹദിന് ചെയര്മാന്ഇബ്രാംഹി ഖലീലുള്‍ ബുഖാരി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
ആഗോള സൂഫി സമ്മേളനത്തിന്റെ പ്രസക്തി വളരെ വലുതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ആഗോളതലത്തില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് സൂഫിസമ്മേളനം ലോകത്തിന് പ്രധാനപ്പെട്ടതാണ്. ഇസ്ലാംമതം ലോകത്തിന് നല്കിയ ഏറ്റവും വലിയ സംഭാവന സൂഫിസമാണ്. സംഘര്‍ഷങ്ങളുടെ ഇരുണ്ട നിഴല്‍ വലുതാകുമ്പോള്‍ സൂഫിസമാണ് പ്രത്യാശ പകരുന്നതെന്നും വിവിധ മതങ്ങള്‍ സമാധാനത്തോടെ കഴിയുന്നതാണ് ഭാരതത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു.
സൂഫി ദര്‍ഗകളുടെ അഖിലേന്ത്യാ സംഘടനയായ അഖിലേന്ത്യാ ഉലമ മഷൈക് ബോര്‍ഡ് (എഐയുഎംബി) നേതൃത്വം നല്കി നടത്തുന്ന ആഗോള സമ്മേളനത്തില്‍ മതപണ്ഡിതര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആത്മീയ നേതാക്കള്‍, സൂഫി നേതാക്ക ള്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: