ന്യൂദല്‍ഹി: വന്ദേമാതരം, ഭാരത്മാതാ കീ ജയ് മുദ്രാവാക്യങ്ങളെ ചിലര്‍ എതിര്‍ക്കുന്നത് അവ ആര്‍എസ്എസ് ഉണ്ടാക്കിയവയാണെന്ന് തെറ്റിദ്ധരിച്ചാണെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രയ ഹൊസബൊളെ പറഞ്ഞു. ഇവ രണ്ടും സ്വാതന്ത്ര്യസമര കാലത്ത് ഉയര്‍ന്നതും ജനകോടികള്‍ മുഴക്കിയവയുമാണ്.
എന്തുവന്നാലും അവ മുഴക്കില്ലെന്നു പറയുന്നവര്‍ രാജ്യ വിരുദ്ധര്‍ തന്നെയാണ്, ഇന്ത്യ ടുഡേയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, ദിവസവും രാവിലെ വന്ദേമാതരവും ഭാരത് മാതാ കീ ജയ് വിളികളും നടത്തണമെന്നൊന്നും സംഘം പറയുന്നില്ലെന്നും സഹ സര്‍കാര്യവാഹ് പറഞ്ഞു.
സമൂഹത്തില്‍ വേര്‍തിരിവ് നിലനില്‍ക്കുന്നിടത്തോളം രാജ്യത്ത് സംവരണം തുടരണമെന്നാണ് ആര്‍എസ്എസ് നിലപാട്. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചോദ്യങ്ങളോടു പ്രതികരിക്കവേ സഹ സര്‍കാര്യവാഹ് പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടികളില്‍ നിന്ന്: ഈ രാജ്യം ഹിന്ദുസ്ഥാനാണ്, ഇവിടെ പിറക്കുന്നവരെല്ലാം അതിനാല്‍ ഹിന്ദുക്കളാണ്. ആര്‍എസ്എസ്സിന് ബിജെപിക്കു മേല്‍ നിയന്ത്രണമില്ല. ആര്‍എസ്എസ്സിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ പങ്ക് അറിയണമെന്നുള്ളവര്‍ ചരിത്രം പഠിക്കട്ടെ. എണ്ണം കണക്കാക്കാനാവാത്തത്ര സ്വയം സേവകര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ഹിന്ദുത്വത്തിന്റെ പേരില്‍ ഭീതി പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണകൊണ്ടും ഗൂഢലക്ഷ്യം വെച്ചുമാണ്. സര്‍വരും ഐക്യത്തോടെ നില്ക്കുന്ന, ക്ഷേമകരമായ, പൈതൃകത്തിലും സംസ്കാരത്തിലും വിശ്വസിക്കുന്ന ഭാരതമാണ് 2020-ലെ ആര്‍എസ്എസ് സങ്കല്‍പ്പം. ചിലര്‍ സര്‍വ്വകലാശാലകളില്‍ ഭാരത വിരുദ്ധ വികാരം വളര്‍ത്തുകയാണ്. ഭാരത വിരുദ്ധം എന്നാല്‍ രാജ്യവിരുദ്ധംതന്നെയാണ്. ആര്‍എസ്എസ് കാലാനുസൃതമായി മാറുന്ന സംഘടനയാണ്, സഹ സര്‍കാര്യവാഹ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: