കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ക്ഷേത്രങ്ങളിലും വ്യാപാര സ്ഥാപനത്തിലും വീടുകളിലും ഉള്‍പ്പെടെ അഞ്ചിടത്ത് കവര്‍ച്ച. ചന്തമുക്കിലെ ഗോള്‍ഡ് പ്ലേറ്റഡ് ആഭരണശാലയില്‍ നിന്നും ഒന്നരലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങള്‍, മുസ്ലീംസ്ട്രീറ്റില് വീടുകളില്‍ നിന്നും 38000 രൂപ, മോട്ടോര്‍ബൈക്ക് എന്നിവ കവര്‍ന്നു.
നെടുവത്തൂര്‍ പാട്ടുപുര ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിതുറക്കാനും ശ്രമം നടന്നു. ജഡയന്‍കാവ് ദേവീക്ഷേത്രത്തിലും മോഷണം നടന്നു. മോഷ്ടാവിന്റെ ചിത്രം ആഭരണശാലയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. കൊല്ലം സുപ്രീമിന്റെ കൊട്ടാരക്കരയിലെ വില്പനശാലയില് നിന്നും കഴിഞ്ഞ ദിവസം രാത്രി മോഷ്ടിക്കപ്പെട്ടത് 1,55,000 രൂപയുടെ ആഭരണങ്ങളും 4,355 രൂപയുമാണ്.
മൂന്ന് വര്‍ഷമായി കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇന്നലെ വെളുപ്പിനെ ഒരു മണിയോടെയാണ് ഇവിടെ മോഷണം നടന്നത്.
കെട്ടിടത്തിന്റെ പുറകുവശത്തെ ഇളകിമാറി കിടന്ന ചെറിയ ദ്വാരത്തിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നിരുന്നത്. ഹോളോബ്രിക്സ് ഇളകിയ ദ്വാരത്തിലൂടെ അകത്ത് കടന്ന മോഷ്ടാവ് പണവും ഒരു ഗ്രാമം സ്വര്ണ്ണങ്ങളായ വളകള്‍, മാലകള്‍, നെക്ലസുകള് എന്നിവയും മോഷ്ടിക്കുകയായിരുന്നു. സ്ഥാപനത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പ്രതിയുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
കൊട്ടാരക്കര ചന്തമുക്ക് മുസ്ലീം സ്ട്രീറ്റില്‍ ഉമൈബാന്‍ മന്‍സിലില്‍ ഷൈജുവിന്റെ വീട്ടില്‍ പാന്റില്‍ സൂക്ഷിച്ചിരുന്ന 38,000 രൂപയും മോഷണംപോയി. ബിസിനസ്സുകാരനായ ഷൈജു കടയില്‍ നിന്നും വീട്ടിലെത്തി ഒരു മണിക്കൂറിനകമാണ് ജനലിനു സമീപം സൂക്ഷിച്ചിരുന്ന പാന്റില്‍ നിന്നും പണം അപഹരിക്കപ്പെട്ടത്. ഷൈജുവിന്റെ ഭാര്യ സബ്ന പാന്റില്‍ സൂക്ഷിച്ചിരുന്ന പണം എടുക്കുവാനായി റൂമിലെത്തിയപ്പോഴേക്കും മോഷ്ടാവ് ജനല്‍ വഴി പാന്റെടുക്കുകയും പണം കൈക്കലാക്കി പണത്തോടൊപ്പമുണ്ടായിരുന്ന ഡ്രൈവിംഗ് ലൈസന്‍സ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയുമായിരുന്നു.
സമീപത്തെ വാറുതുണ്ടില്‍ വീട്ടില്‍ മുഹമ്മദ് മഷാഹിന്റെ ബൈക്കും മോഷണം പോയി. റെയില്‍വേ സ്റ്റേഷന് സമീപം ജഡയന്‍കാവ് ദേവീ ക്ഷേത്രത്തില്‍ മോഷണശ്രമം നടന്നു. നെടുവത്തൂര്‍ താമരശ്ശേരി പാട്ടുപുര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിതുറക്കുവാന്‍ ശ്രമം നടത്തി. സമീപത്തെ വീട്ടില്‍ നിന്നും കിട്ടിയ കുന്താലി ഉപയോഗിച്ചാണ് ശ്രീകോവില്‍ പൊളിക്കുവാന്‍ ശ്രമം നടത്തിയത്. കുന്താലി ഉപയോഗിച്ച് ശ്രീകോവില്‍ തിക്കിനോക്കിയെങ്കിലും വിഗ്രഹത്തില്‍ സ്വര്ണ്ണമില്ലാത്തതിനാല് മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് പൊളിക്കുകയും പ്രധാനവഞ്ചിയുടെ പൂട്ട് തകര്‍ക്കുകയും ചെയ്തു. ദേവസ്വം ഓഫീസിന്റെ വാതില്‍ തല്ലിത്തകര്‍ത്ത ശേഷം ഓഫീസ് അലങ്കോലമാക്കി. ഓഫീസില്‍ സൂക്ഷിച്ചിരുന്ന ആയിരം രൂപയോളം മോഷ്ടാക്കള്‍ കവര്‍ന്നു.
കടയിലെ ക്യാമറയില്‍ നിന്ന് കിട്ടിയ ദൃശ്യങ്ങളില്‍ വെള്ളയില്‍ കറുത്ത വരകളുള്ള ഉടുപ്പിട്ട ഇരുപത് വയസ്സോളം പ്രായംവരുന്ന യുവാവിന്റെ ചിത്രമാണ് ലഭിച്ചത്. കയ്യില്‍ ഗ്ലൗസും ധരിച്ചിട്ടുണ്ട്. ഒരാള്‍ തന്നെയാണ് അഞ്ചിടത്തും മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: