കൊല്ലം: കൊട്ടാരക്കര എസ്ഐ ശിവപ്രകാശിന്റെ നടപടികള്‍ക്കെതിരെ പോലീസ് ഉന്നതോദ്യോഗസ്ഥര്‍. എസ്ഐയുടെ പെരുമാറ്റം പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയതായാണ് വിലയിരുത്തല്‍. കൊട്ടാരക്കരയില്‍ ആര്‍എസ്എസ് താലൂക്ക് പ്രചാരകനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എസ്ഐയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്. കൊട്ടാരക്കര പോലെയുള്ള ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ പക്വതയില്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിലുണ്ടായ വീഴ്ചയാണ് നിസാര സംഭവം വലുതാകാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.
കൊട്ടാരക്കരയില്‍ യാതൊരുവിധ സംഘര്‍ഷ സാധ്യതകളും അന്നുവരെ പോലീസ് രഹസ്യാന്വോഷണ വിഭാഗത്തിന് ലഭിച്ചിരുന്നില്ല. ജില്ലയില്‍ പലയിടത്തും വലിയ പ്രശ്നബാധിത പോലീസ് സ്റ്റേഷനുകള്‍ ഉണ്ട്. അവിടെയൊക്കെ വലിയ സംഭവങ്ങള്‍ ഉണ്ടാകാറുണ്ട് എന്നാല്‍ അവിടങ്ങളിലുള്ള വലിയ പ്രശ്നങ്ങളെ ചെറുതാക്കാന്‍ സഹായകരമാകുന്നത് അവിടുത്തെ എസ്എച്ച്ഓമാരുടെ ഇടപെടലാണെന്നും രഹസ്യാന്വേഷണ വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ കൊട്ടാരക്കരയില്‍ സ്റ്റേഷന് ഓഫീസറുടെ ഭാഗത്ത് നിന്ന് അത്തരമൊരു പ്രവര്‍ത്തി ഉണ്ടായില്ലെന്നും പ്രശ്നം വഷളാക്കിയതിന് പിന്നില്‍ എസ്ഐയുടെ ഇടപെടലാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ മുമ്പാകെ സ്പെഷ്യല്‍ ബ്രാഞ്ച് ടീം വിവരം ധരിപ്പിച്ചതായും സൂചനയുണ്ട്. സംഘര്‍ഷം നടന്ന് അടുത്ത ദിവസവും സ്കൂള്‍ കോമ്പൗണ്ടില്‍ കയറി ഡ്രൈവറെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. അതാത് പോലീസ് സ്റ്റേഷന് പരിധിയിലെ കാര്യങ്ങളെക്കുറിച്ച് പൂര്ണബോധ്യവാന് ആകേണ്ട സ്റ്റേഷന് ഓഫീസര്‍ എല്ലാ സംഭവങ്ങളെയും മുന്‍കൂട്ടി കാണണം. അത് എസ്ഐക്ക് ഉണ്ടായില്ലെന്നും വിലയിരുത്തലുകളില്‍ സൂചിപ്പിക്കുന്നുണ്ട്.
എസ്ഐയുടെ നടപടി മൂലം പോലീസ് സേനയ്ക്കു തന്നെ അത് നാണക്കേട് സൃഷ്ടിച്ചുവെന്ന കാരണത്താലാണ് പോലീസിലെ സിഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയത്. അതേ സമയം സംഭവത്തില്‍ എസ്ഐക്കെതിരെ വരുംദിവസങ്ങളില്‍ വകുപ്പ് നടപടിയുണ്ടാകുമെന്നാണ് സൂചന. ലോ ആന്റ് ഓര്‍ഡറില്‍ നിന്നും മാറ്റാനാണ് സാധ്യത. കൂടാതെ പ്രമോഷന് ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: