ന്യൂദല്‍ഹി: ജെഎന്‍യുവിലെ രാജ്യദ്രോഹ പരിപാടിയ്ക്ക് നേതൃത്വം നല്കി ജയിലിലാവുകയും ബിജെപി വിരുദ്ധര്‍ ഹീറോ ആക്കുകയും ചെയ്ത വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ അവര്‍ക്ക് തന്നെ തലവേദനയാകുന്നു. കൂടിക്കാഴ്ചക്കായി കനയ്യ കുമാറിനെ ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാള് കാത്തിരുന്നത് ഒരുമണിക്കൂറിലേറെ സമയം.
കേജ്രിവാളിനൊപ്പം സിപിഐ നേതാവ് ഡി. രാജയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാത്തിരുന്നു. അവസാനം കൂടിക്കാഴ്ച റദ്ദാക്കുകയായിരുന്നു. ഗതാഗതക്കുരുക്ക് മൂലമാണ് ദല്‍ഹി സെക്രട്ടറിയേറ്റില്‍ കനയ്യയ്ക്ക് എത്താനാവാതിരുന്നതെന്നാണ് ഇപ്പോഴത്തെ വിശദീകരണം, എന്നാല്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനി കൂടിയായ ഡി.രാജയുടെ മകള്‍ അപരാജിത കൃത്യസമയത്ത് എത്തുകയും ചെയ്തു.
മുഖ്യമന്ത്രി ഒരു മണിക്കൂറോളം കാത്തിരുന്നുവെന്നും മറ്റു പരിപാടികള്‍ ഉണ്ടായിരുന്നതിനാലാണ് കേജ്രിവാള് കൂടിക്കാഴ്ച റദ്ദ് ചെയ്തതെന്ന് ഡി.രാജ പറഞ്ഞു. മറ്റൊരു ദിവസം കൂടിക്കാഴ്ച നടത്താമെന്ന് കനയ്യയെ മുഖ്യമന്ത്രി അറിയിച്ചതായും രാജ പറഞ്ഞു. അതേ സമയം വേറെ ദിവസം കൂടിക്കാഴ്ച നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. രാജയുടെ പ്രസ്താവന വിവാദമായതിനെത്തുടര്‍ന്നാണ് വിശദീകരണം.
കനയ്യയ്ക്ക് വേണ്ടി കാത്തിരുന്നതില്‍ കേജ്രിവാളിന് അമര്‍ഷമുള്ളതായും സൂചനയുണ്ട്. അതുകൊണ്ടാണ് മറ്റൊരു ദിവസം കൂടിക്കാഴ്ച നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചതായുള്ള രാജയുടെ പ്രസ്താവന സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: