കണ്ണൂര്‍: ഒരു കാലത്ത് കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ എല്ലാമെല്ലാമായിരുന്ന കെ.സുധാകരന് നിയമസഭാ സീറ്റ് ലഭിക്കാന്‍ നെട്ടോട്ടത്തില്‍. രണ്ടു വര്‍ഷത്തോളമായി ജനപ്രതിനിധിയല്ലാത്ത സുധാകരന് നടത്തിയ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളാണ് സീറ്റ് ഉറപ്പിക്കുന്നതിന് തടസ്സമായി മാറിയത്.
യുഡിഎഫിന് കണ്ണൂര്‍ കോര്പ്പറേഷന് ഭരണം നഷ്ടപ്പെടാനുള്പ്പെടെയുള്ളതിന് കാരണം സുധാകരന്റെ ഗ്രൂപ്പ് പ്രവര്‍ത്തനവും പിടിവാശിയുമാണെന്ന ആക്ഷേപം പാര്‍ട്ടിയില്‍ ശക്തമാണ്.
ഒരു കാലത്ത് സുധാകരന്റെ അരുമ ശിഷ്യനായിരുന്ന പി.കെ.രാഗേഷുള്‍പ്പെടെ സുധാകര വിരുദ്ധരായതിനു പിന്നാലെ താന്‍ ഡിസിസി പ്രസിഡണ്ട് സ്ഥാനത്തെത്തിച്ച കെ.സുരേന്ദ്രന് പോലും കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാനുളള ആഗ്രഹം കാരണം സുധാകരനെ കയ്യൊഴിഞ്ഞ സ്ഥിതിയാണ്. 2009 ല്‍ കണ്ണൂരില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സുധാകരന്റെ സ്വന്തം മണ്ഡലമായ കണ്ണൂര്‍ നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് സിപിഎം വിട്ടുവന്ന എ.പി.അബ്ദുളളക്കുട്ടിക്ക് കണ്ണൂര്‍ സീറ്റ് നല്‍കുകയും വിജയിക്കുകയുമായിരുന്നു.
അബ്ദുളളക്കുട്ടിയെ കോണ്‍ഗ്രസിലേക്കെത്തിക്കാനും കണ്ണൂര്‍ സീറ്റില്‍ മത്സരിപ്പിക്കാനും മുന്‍കയ്യെടുത്തത് സുധാകരനായിരുന്നു. അതേ അബ്ദുളളക്കുട്ടിയാണ് ഇപ്പോള്‍ കണ്ണൂരില്‍ സുധാകരന് മാര്‍ഗ്ഗ തടസ്സം. ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രനും കണ്ണൂരിനു വേണ്ടി ശ്രമം നടത്തുന്നുണ്ടെങ്കിലും അബ്ദുളളക്കുട്ടിക്കു തന്നെ നറുക്കുവീഴുമെന്നാണ് സൂചന. അബ്ദുളളക്കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തി തനിക്ക് മത്സരിക്കാനുളള താല്പര്യം സുധാകരന് അറിയിച്ചിരുന്നുവെങ്കിലും സമ്മതം മൂളാത്തതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ താന്‍ മത്സരിക്കുമെന്ന് സുധാകരന് സ്വയം പ്രഖ്യാപിക്കുകയും കാസര്‍കോട് ഡിസിസി യോഗത്തിലടക്കം പങ്കെടുത്ത് തന്നെ ഉദുമയില്‍ മത്സരിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
സുധാകരന്റെ പേരുള്‍പ്പെടുത്തി ഉദുമ മണ്ഡലത്തിലെ ലിസ്റ്റ് കെപിസിസിക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കാസര്‍കോട് ജില്ലയിലെയും ഉദുമയിലേയും ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ക്കാവശ്യമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
കണ്ണൂരില്‍ നിന്ന് ഒഴിവാക്കിയ കെ സുധാകരനെ കാസര്‍കോടും സതീശന് പാച്ചേനിയെ തൃക്കരിപ്പൂരിലും മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെയായിരുന്നു ജില്ലയിലെ കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. കണ്ണൂരില്‍ പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ച കെ. സുധാകരനെ കാസര്‍കോട്ടേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നേരത്തെ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗം കൂടിയായിരുന്നു ഉദുമയിലെ സുധാകരന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. അതേസമയം ഇറക്കുമതി സ്ഥാനാര്‍ത്ഥിയായി സുധാകരനെത്തിയാല്‍ മണ്ഡലത്തിലെ സീറ്റ് മോഹികളായ ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരാന്‍ തീരുമാനിച്ചതായും സൂചനയുണ്ട്. ഇത് മണത്തറിഞ്ഞാണ് എതിര്‍പ്പിന്റെ ശബ്ദം ഉയരുന്നുണ്ടെങ്കില്‍ താന്‍ ഉദുമയില്‍ മത്സരിക്കാനില്ലെന്ന സുധാകരന്റെ പ്രഖ്യാപനം എന്നും അറിയുന്നു.
കണ്ണൂര്‍ എന്റെ ഉറച്ച സീറ്റാണ്. താന്‍ പരാജയപ്പെട്ട പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോലും 9000 വോട്ടിന്റെ ഭൂരിപക്ഷം നേടിത്തന്ന നിയോജക മണ്ഡലമാണത്. അത് ഞാന്‍ ഒഴിവാക്കി ഉദുമയിലേക്ക് വന്നത് ഒരു സീറ്റ് എന്നെക്കൊണ്ട് പാര്‍ട്ടിക്ക് നേടിക്കൊടുക്കാനായെങ്കില്‍ അത് വലിയ കാര്യമല്ലേ എന്നാണ് സുധാകരന് ചോദിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന കെപിസിസി യോഗത്തില്‍ കാസര്‍കോടിന്റെ ചുമതലയുള്ള സുധാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ ബദ്ധവൈരിയായ കെപിസിസി ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണന് സുധാകരനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതും സുധാകരനെ ഉദുമ വിടാന്‍ പ്രേരിപ്പിക്കുന്നതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: