കൊച്ചി: ഒരു ഉപ തെരഞ്ഞെടുപ്പ് ഉള്‍പ്പടെ 15 നിയമസഭ തെരഞ്ഞെടുപ്പുകളെ അഭിമുഖികരിച്ച മണ്ഡലമാണ് പറവൂര്‍. നോര്‍ത്ത് പറവൂര്‍ മുനിസിപ്പാലിറ്റിയും ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തന്‍വേലിക്കര, വരാപ്പുഴ, വടക്കേക്കര പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് രാഷ്ട്രീയത്തിലെ പ്രമുഖര്‍ മത്സരിച്ച മണ്ഡലം. ആറു തവണ എല്‍ഡിഎഫിനെയും ഒമ്പതു തവണ യുഡിഎഫിനെയും വരിച്ച ചരിത്രമുണ്ട് മണ്ഡലത്തിന്.
പതിനഞ്ച് വര്‍ഷമായി കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനാണ് എംഎല്‍എ. മുന്‍ സിപിഐ നേതാവ് എന്‍. ശിവന്‍പിള്ളയാണ് ആദ്യ എംഎല്‍എ. 60ല്‍ കോണ്‍ഗ്രസിലെ കെ.എ. ദാമോദരമേനോനാണ് രണ്ടാം വട്ടമെത്തിയത്. 65ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.ടി. ജോര്‍ജ്ജിനായിരുന്നു വിജയം. 67ലും 70ലും വിജയം നേടി ജോര്‍ജ് ഹാട്രിക് നേടി. 77ല്‍ കോണ്‍ഗ്രസിലെ സേവ്യര്‍ അറയ്ക്കലും 80ല്‍ എ.സി. ജോസും മണ്ഡലത്തെ പ്രതിനിധികരിച്ചു.
ഭാരതത്തില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം പരീക്ഷിച്ചതും പറവൂരിലാണ്. 82ല്‍ അമ്പത് പോളിങ് സ്റ്റേഷനുകളിലാണ് വോട്ടിങ്ങ് യന്ത്രം പരിക്ഷിച്ചത്. അന്ന് സിപിഐയിലെ എന്‍. ശിവന്‍പിള്ളയ്ക്കായിരുന്നു വിജയം. എന്നാല്‍ എ.സി. ജോസിന്റെ പരാതിയില്‍ ഇവിടെ ബാലറ്റ് പേപ്പറുപയോഗിച്ച് റീപോളിങ് നടത്തി. എ.സി ജോസ് വിജയിച്ചു. 87ല്‍ ശിവന്‍പിള്ള വീണ്ടും പറവൂരില്‍ നിന്ന് എംഎല്‍എയായി. 91ലും 96ലും ശിവന്‍പിള്ളയുടെ മകന് പി. രാജു പറവൂരില്‍ നിന്ന് വിജയിച്ചു. കഴിഞ്ഞ തവണ മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായി മൂന്നാം വട്ടവും സതീശന് നിയമസഭയിലെത്തിയത്.
സതീശന് 74632 വോട്ട് നേടിയപ്പോള്‍ പന്ന്യന്‍ 63283 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ടി.എസ്. പുരുഷോത്തമന് 3934 വോട്ട് ലഭിച്ചു. എന്നാല്‍ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ലഭിച്ച വോട്ടകള്‍ വിലയിരുത്തിയാല്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ശക്തമായ മത്സരത്തിലേക്കാണ് നീങ്ങുന്നത്.
ലോകസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എ.എന്‍. രാധകൃഷ്ണന് 16000 വോട്ടുകളാണ് ലഭിച്ചത്. ഇത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 22000ത്തിലധികമായി കുതിച്ചുയര്‍ന്നു. പറവൂര്‍ മുനിസിപ്പാലിറ്റിയിലും നാല് പഞ്ചായത്തുകളിലും യുഡിഎഫ് ഭരിക്കുമ്പോള്‍ മുന്നെണ്ണത്തില്‍ എല്‍ഡിഎഫിനാണ് ഭരണം.
മണ്ഡലത്തില്‍ വടക്കേക്കര പഞ്ചായത്തില്‍ നാല്, പറവൂര്‍ മുനിസിപ്പാലിറ്റി ഒന്ന്, കോട്ടുവള്ളി ഒന്ന്, വരാപ്പുഴ രണ്ട് എന്നിങ്ങനെയാണ് ബിജെപിയുടെ അംഗ ബലം. വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ മണ്ഡലം ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് കൂടിയായ സിറ്റിങ് എംഎല്‍എയായ വി.ഡി. സതീശനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: