മലപ്പുറം: അഹങ്കാരത്തിന്റെ കൊടിമുടിയില്‍ ലീഗ് വന്ന വഴി മറന്നു. ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അഹങ്കരിച്ചു നടക്കുന്നതിനിടയില്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ലീഗ് നേതൃത്വം ശ്രദ്ധിച്ചില്ല. അത് ശരിക്കും മുതലെടുത്തത് സിപിഎമ്മാണ്. വര്‍ഗീയധ്രുവീകരണം നടത്തി ഒരു വിഭാഗത്തെ കൂടെനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ബിജെപിയുടെ വളര്‍ച്ചയും മലപ്പുറത്ത് ലീഗിന് വെല്ലുവിളിയാകുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഓരോ മണ്ഡലത്തിലും നാലിരട്ടി വോട്ടാണ് ബിജെപി വര്‍ദ്ധിപ്പിച്ചത്. ഈ വ്യത്യാസം നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഏറ്റവും കൂടുതല്‍ നിയമസഭാമണ്ഡലങ്ങളുള്ള മലപ്പുറമാണ് കഴിഞ്ഞ തവണ യുഡിഎഫ് അധികാരത്തില്‍ വരുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചത്. 16 സീറ്റില്‍ ലീഗിന്-12ഉം, കോണ്‍ഗ്രസിനും എല്‍ഡിഎഫിനും രണ്ടുവീതം സിറ്റുകളും ലഭിച്ചു. ആനകുത്തിയാലും ഇളകില്ലെന്ന് ലീഗ് നേതൃത്വം കരുതിയ സ്ഥലങ്ങളിലെ കാര്യങ്ങളാണ് ഇപ്പോള്‍ കലങ്ങി മറിയുന്നത്. മുന്നണിയിലും പാര്‍ട്ടിയിലുമുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുന്നത് എളുപ്പമല്ലെന്ന് മുന്‍കൂട്ടികണ്ടാണ് ലീഗ് നേതൃത്വം സ്ഥാനാര്‍ത്ഥികളെ പെട്ടെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ സ്ഥിതിയാണിപ്പോള്‍.
സ്ഥാനാര്‍ത്ഥികളില്‍ പലരും വിമതരെ ഭയന്ന് നാട്ടില്‍ നിന്ന് മുങ്ങി. കോട്ടക്കല്‍, കൊണ്ടോട്ടി, വള്ളിക്കുന്ന്, പെരിന്തല്‍മണ്ണ, മങ്കട, മഞ്ചേരി എന്നിവടങ്ങളിലെല്ലാം വിമത ശല്യം ലീഗിനെ അലട്ടുകയാണ്. ഭരണവിരുദ്ധ വികാരത്തിനൊപ്പം സ്ഥാനാര്‍ത്ഥികളോടുള്ള അവമതിപ്പ് കൂടിയാകുമ്പോള്‍ കോട്ടകളില്‍ പോലും കാലിടറുന്ന അവസ്ഥയിലാണ് ലീഗ്. ഉറച്ചതെന്ന് കരുതിയ ആറോളം മണ്ഡലങ്ങളില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ ഇക്കുറി വിയര്‍ക്കും.
വള്ളിക്കുന്ന്, തവനൂര്‍ മണ്ഡലങ്ങളില്‍ ബിജെപിയുടെ സാന്നിധ്യം നിര്‍ണ്ണായകമാണ്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് നല്ല വേരോട്ടമുണ്ട്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും നിലവില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ രവി തേലത്താണ് തവനൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗില്‍ നിന്നും കളംമാറ്റി ചവിട്ടിയ കെ.ടി. ജലീലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ ഇ അഹമ്മദിന് 194739 വോട്ടുകളുടെ ഭൂരിപക്ഷവും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറിന് 25410 വോട്ടുകളുടെ ഭൂരിപക്ഷവുമാണ് ലഭിച്ചത്. മഞ്ചേരി ലോക്സഭാ മണ്ഡലത്തിലെ പരിധിയില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങളിലെല്ലാം യുഡിഎഫിന് മേല്‍ക്കൈ ഉണ്ട്. പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ തവനൂര്‍, പൊന്നാനി ഒഴികെയുള്ള മണ്ഡലങ്ങളില്‍ ലീഗിനാണ് മേല്‍ക്കെ. ഈയിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ് വിജയിച്ചെങ്കിലും ഗ്രാമപഞ്ചായത്തുകളില്‍ അടി തെറ്റി വീണു. സിപിഎമ്മിന്റെ വര്‍ഗീയ നിലപാടുകളാണ് അതിന് സഹായിച്ചത്.
പൊന്നാനി ലോക്സഭ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും നഗരസഭയിലും ബിജെപി നടത്തിയ മുന്നേറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. താനൂര്‍ നഗരസഭയില്‍ ബിജെപി മുഖ്യപ്രതിപക്ഷവുമായി. എന്നാല്‍ ലീഗ് ഭരിച്ചിരുന്ന മുപ്പതോളം ഗ്രാമപഞ്ചായത്തുകളില്‍ അവര്‍ക്ക് ഭരണം നഷ്ടപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: