ചാലക്കുടി: എല്ലാ മുന്നണികളും ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ് ചാലക്കുടി. ദ്വയാംഗ മണ്ഡലമായിരുന്ന കൊടകരയും ചാലക്കുടിയും മൂന്ന് തവണ ഒരു സ്ഥാനാര്‍ത്ഥിയേയും വിജയിപ്പിച്ച ചരിത്രമില്ല. മണ്ഡലത്തിന്റെ ഘടന മാറി പുതിയ ചാലക്കുടി മണ്ഡലമായപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ.
മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന് രണ്ട് തവണ വിജയിക്കുകയും മൂന്നാം തവണ എസ്.എസ്.പി.യിലെ സി.ജി.ജനാര്‍ദ്ദനനോട് പരാജയപ്പെടുകയുമായിരുന്നു. രണ്ട് തവണ വിജയിച്ച സി.ജി.ജനാര്‍ദ്ദനനില്‍ നിന്നും കോണ്‍ഗ്രസിലെ അന്നത്തെ യുവ നേതാവ് പി.പി.ജോര്‍ജ്ജിലൂടെ മണ്ഡലം തിരിച്ച് പിടിക്കുകയായിരുന്നു. പി.പി. ജോര്‍ജ്ജും രണ്ട് പ്രാവശ്യം വിജയിക്കുകയും മൂന്നാം തവണ പ്രതിപക്ഷ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് വന്ന പി.കെ.ഇട്ടൂപ്പിന്റെ മുന്നില്‍ അടിയറവ് പറയുകയുമായിരുന്നു.
രണ്ട് തവണ ഇടതുമുന്നണിയില്‍ മത്സരിച്ച പി.കെ.ഇട്ടൂപ്പ് കാലുമാറി യൂഡിഎഫിലെത്തി ജനതാപാര്‍ട്ടിയിലെ കെ.ജെ.ജോര്‍ജ്ജിനോട് പരാജയം ഏറ്റുവാങ്ങി. കെ.ജെ.ജോര്‍ജ്ജും രണ്ട് തവണ ചാലക്കുടിയില്‍ വിജയക്കൊടി പാറിച്ചെങ്കിലും മൂന്നാം തവണ മത്സരിച്ചില്ല. പിന്നീട് ജനതാദള്‍ നേതാവും മന്ത്രിയുമായ എന്‍.എം ജോസഫിനെ തോല്പിച്ച് കോണ്‍ഗ്രസ് ഇടുക്കികാരിയായ റോസമ്മ ചാക്കോയിലൂടെ മണ്ഡലം തിരിച്ച് പിടിച്ചു. അതിന് ശേഷം സാവിത്രി ലക്ഷ്മണന് രണ്ട് തവണ ജയിച്ച് മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തി. ജനതാപാര്‍ട്ടിയിലെ ജോസ് പൈനാടത്തിനെയും.എം.എം. പൗലോസിനേയും ആയിരുന്നു സാവിത്രി ലക്ഷ്മണന് പരാജയപ്പെടുത്തിയത്.
പിന്നീട് ജനതാദളിന്റെ സീറ്റ് സിപിഎം ഏറ്റെടുക്കുകയും ബി.ഡി. ദേവസിയിലൂടെ കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള ചാലക്കുടി പിടിച്ചെടുക്കുകയുമായിരുന്നു. രണ്ടാം തവണ കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധിയുടെ പിന്തുണയോടെ മത്സരിച്ച ബെന്നി കെ.ടിയെ രണ്ടായിരത്തിയഞ്ഞൂറോളം വോട്ടൂകള്‍ക്ക് പരാജയപ്പെടുത്തി ബി.ഡി. ദേവസി മണ്ഡലം നിലനിര്‍ത്തി. മൂന്നാം തവണ ഒരാളെ പോലും വരിക്കാത്ത ചാലക്കുടി മണ്ഡലത്തില്‍ ഇത്തവണയും സിപിഎം സ്ഥാനാര്‍ത്ഥിയായി സീറ്റ് ഉറപ്പിച്ച ബി.ഡി. ദേവസി മണ്ഡലത്തിന്റെ ചരിത്രം തിരുത്തുവാനുള്ള ശ്രമത്തിലാണെങ്കിലും പാര്‍ട്ടി അണികള്‍ക്ക് പോലും വിജയപ്രതീക്ഷയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: