തൃശൂര്‍: സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വിവാദ നിരീക്ഷണങ്ങളും അന്വേഷണങ്ങളും പ്രഖ്യാപിച്ച തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്.വാസനെ സ്ഥലം മാറ്റി. തിരുവനന്തപുരം മോട്ടോര്‍ ആക്സിഡന്റ് ക്ളെയിംസ് ‘ട്രിബ്യൂണലിലേക്കാണ് സ്ഥലം മാറ്റം.
ഈ മാസം 29ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നിരീക്ഷണം നടത്തിയ പാമോയില്‍കേസ്, ഏപ്രില്‍ നാലിന് മന്ത്രി സി.എന്‍.ബാലകൃഷ്ണനെ പ്രതി ചേര്‍ത്തുള്ള കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസ്, ഏപ്രില്‍ 23ന് ബാര്‍കോഴ ആരോപണത്തില്‍ മന്ത്രി ബാബുവിനെതിരായ കേസ് തുടങ്ങി യുഡിഎഫിനെ പ്രത്യേകിച്ച് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന കേസുകള്‍ പരിഗണിക്കാനിരിക്കെയാണ് വാസന്റെ അപ്രതീക്ഷിതമായ സ്ഥലം മാറ്റം.
ഹൈക്കോടതിയാണ് സ്ഥലം മാറ്റിയിട്ടുള്ളതെങ്കിലും, തിരക്കിട്ടുള്ള സ്ഥലം മാറ്റ നടപടിക്ക് പിന്നില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടെന്നാണ് സൂചന. സോളാര്‍ കമ്മിഷന് മുമ്പില്‍ സരിതാ നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്ത്തകന് നല്കിയ ഹര്‍ജിയില്‍ ത്വരിതാന്വേഷണം ഒഴിവാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും, മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടതും, അതിന്റെ തലേ ദിവസം ബാര്‍ കോഴ ആരോപണത്തില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വൈകിയതിനെ തുടര്‍ന്ന് മന്ത്രി ബാബുവിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടതും ഏറെ വിവാദമായിരുന്നു.
ഹൈക്കോടതിയില്‍ നിന്നും വിമര്ശമുണ്ടായതിനെ തുടര്‍ന്ന് സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഹൈക്കോടതിയിലെ ഉയര്‍ന്ന ന്യായാധിപരുടെ ഇടപെടലിനെ തുടര്‍ന്ന് സ്വയംവിരമിക്കാനുള്ള അപേക്ഷ പിന്‍വലിക്കുകയായിരുന്നു. ഇതിന് ശേഷം ഫെബ്രുവരി 23നായിരുന്നു പാമൊലിന്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു, അഡീഷണല്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജി അനുവദിച്ചുള്ള വിധിയില്‍ ഉമ്മന്‍ചാണ്ടിക്ക് പാമൊലിന്‍ ഇടപാടില്‍ പങ്കുണ്ടെന്ന നിരീക്ഷണം നടത്തിയത്.
തൃശൂര്‍ വിജിലന്‍സ് ജഡ്ജ് ആയിരുന്ന കെ.ഹരിപാല്‍ 2015 മെയ് 16നാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ആയി നിയമനം കിട്ടി പോയത്. അതിനും മുമ്പ് ഏപ്രില്‍ മുതല്‍ അവധിയിലായിരുന്നു കോടതി. പുതിയ ജഡ്ജിയെ നിയമിക്കാതെ മാസങ്ങളോളം കോടതി പ്രവര്‍ത്തനം നിശ്ചലമായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിഷേധങ്ങളും സമ്മര്‍ദ്ദങ്ങളും ശക്തമായതോടെ നവംബര്‍ 16നാണ് എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജ് ആയിരുന്ന വാസനെ വിജിലന്‍സ് ജഡ്ജ് ആയി നിയമിച്ചത്. യുവ നടന് ഷൈന്‍ടോം ഉള്‍പ്പെട്ട കടവന്ത്രയിലെ ഫഌറ്റില്‍ നിന്നും പിടിച്ചെടുത്ത കൊക്കൈയിന്കേസില് പൊലീസിനെതിരെ കടുത്ത വിമര്‍ശമുന്നയിച്ച് വിചാരണ തുടങ്ങാനിരിക്കെയായിരുന്നു തൃശൂരിലേക്കുള്ള സ്ഥലം മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: