എരുമേലി: വീടുകള്‍ നിര്‍മ്മിക്കാനെന്ന പേരില്‍ മണ്ണെടുപ്പ് വ്യാപകമായ സാഹചര്യത്തില്‍ അനധികൃത മണ്ണ് കടത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ എരുമേലി ഗ്രാമപഞ്ചായത്ത് നീക്കം.
പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലാണ് വിവിധ ആവശ്യങ്ങളുടെ മറവില്‍ വന്‍ തോതില്‍ അനധികൃതമായി മണ്ണ് കടത്തുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ ജനകീയ പ്രതിഷേധവും ശക്തമായിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നതിന്റെ പേരില്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന വാദമുന്നയിച്ചാണ് മണ്ണ് മാഫിയയുടെ അനധികൃത മണ്ണ് കടത്തെന്നും നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ മലയോരമേഖലയെ ഇല്ലാതാക്കുന്ന മണ്ണ് എടുപ്പിനെതിരെ കര്‍ശന നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പഞ്ചായത്തധികൃതരെന്ന് ജനപ്രതിനിധികളും പറയുന്നു. എരുമേലിയുടെ വിവിധ മേഖലകളില്‍ നിന്നും ആയിരക്കണക്കിനു ലോഡ് മണ്ണാണ് ഇതിനകം കടത്തിക്കൊണ്ടുപോയിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.
അനധികൃത മണ്ണ് കടത്തലിന് ചില മുന്നണി നേതാക്കളുടെ ഒത്താശയുണ്ടെന്നും പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. അനധികൃത മണ്ണ് കടത്ത് മാഫിയക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ മലയോര മേഖല മരുഭൂമിയായിത്തീരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: