കാഞ്ഞിരപ്പള്ളി: ടൗണിലെ മാലിന്യനിര്‍മ്മാജ്ജനത്തിന് സംവിധാനങ്ങളൊരുക്കാത്ത പഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തമായി. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്നത്തില്‍ പഞ്ചായത്തിന്റെ നിലപാടില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനുമാണ് പ്രതിഷേധവുമായി രംഗത്തിറിങ്ങിയിരിക്കുന്നത്.
വര്‍ഷങ്ങളായി പഞ്ചായത്ത് ശുചീകരണ തൊഴിലാളികളെയും തൂപ്പുകാരെയും നിയോഗിച്ച് കാഞ്ഞിരപ്പള്ളി ടൗണും പരിസര പ്രദേശങ്ങളും വൃത്തിയാക്കികൊണ്ടിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ മാലിന്യം സംസ്ക്കരിക്കുന്നതിനു വേണ്ടി സംസ്ക്കരണ പ്ലാന്റും നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെ ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനം മാലിന്യസംസ്ക്കരണ സംവിധാനങ്ങള്‍ പരാജയത്തിലെത്തിച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികള്‍ ആരോപിച്ചു.
പുതിയ പഞ്ചായത്തു ഭരണസമിതി അധികാരത്തിലെത്തിയപ്പോള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി 32 നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ടൗണ്‍ ശുചീകരണം സംബന്ധിച്ച് ആലപ്പുഴ മോഡല്‍ ശുചീകരണ പ്ലാന്റുകള്‍ സ്ഥാപിച്ച് പുതിയ മാറ്റം ഉണ്ടാക്കുമെന്നാണ് ഭരണസമിതി പ്ര്യാപിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് പിന്നീട് യാതൊരു നടപടിയും സ്വീകരിക്കാത്ത പഞ്ചായത്ത് വ്യാപാരികളുടെ മേല്‍ ശിക്ഷണ നടപടികളുമായി നീങ്ങുന്നത് പ്രതിഷേധാര്‍ഹമാണ്. വര്‍ദ്ധിപ്പിച്ച ലൈസന്‍സ് ഫീസുകളും, കരങ്ങളും, മറ്റ് നികുതികളും വര്‍ഷംതോറും പിരിക്കുന്നത് പൊതുജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് വിനിയോഗിക്കേണ്ടത്. അതിനാല്‍ പഞ്ചായത്ത് ഭരണസമിതി മേഖലയില്‍ സ്ഥലം കണ്ടെത്തി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനു വേണ്ട നടപടി സ്വീകരിക്കണമെന്നും നിര്‍മ്മാണം പൂര്‍ത്തീകരിച്ച സംസ്ക്കരണ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കണമെന്നും ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനം കാഞ്ഞിരപ്പള്ളിയില്‍ നടപ്പാക്കണമെന്നും വ്യാപാരി വ്യവസായി യോഗം ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം പ്രത്യക്ഷസമരപരിപാടികള് നടത്തുമെന്നും യോഗം അറിയിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ. ജെ. ചാക്കോ കുന്നത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കല്‍, വി. എം. അബ്ദുള്‍ സലാം, ബെന്നിച്ചന് കുട്ടന്‍ച്ചിറ, ടി. എം. ജോണി, എ. ആര്. മനോജ്, പി. കെ. അന്‍സാരി, ജോമി സക്കറിയ, പി. ഇ. അബ്ദുള്‍ ജബ്ബാര്‍, ഇ. ജെ. ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.
നഗരത്തിലെ രൂക്ഷമായ മാലിന്യ പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു. മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാത്ത പക്ഷം വ്യാപാരി വ്യവസായി സംഘടനകളുമായി ബന്ധപ്പെട്ട് ബഹുജന പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ സത്വര നടപടി പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് ആര്. സി. നായരുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് മധുസൂദനന് നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെരീഫ്, കെ. ജി. സുദര്‍ശനനന്‍, വി. കെ. കുര്യന്, കെ. എ. മോഹനന്, പ്രവീണ്‍ കൊട്ടാരം, സി. എ. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: