പത്തനംതിട്ട: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ന്യൂനപക്ഷത്തെ പ്രിണിപ്പിക്കാനിറങ്ങിയ സിപിഎം വെട്ടിലായി. പത്തനംതിട്ട ജില്ലയില്‍ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന ആറന്മുള മണ്ഡലത്തില്‍ ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറിയുടെ ഭാര്യക്ക് സീറ്റ് വാഗ്ദാനം ചെയ്താണ് പ്രശ്നമായത്. ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറിയായ ഡോ.ജോര്‍ജ്ജ് ജോസഫിന്റെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ വീണാജോര്‍ജ്ജിന്റെ പേരാണ് ജില്ലാ കമ്മിറ്റി സിപിഎം സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്. മണ്ഡലം ഹിന്ദു ഭൂരിപക്ഷ പ്രദേശമാണെങ്കിലും ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ഗണ്യമായ അംഗബലമുണ്ട്. ഒരുലക്ഷത്തിനടുത്ത് വോട്ടര്‍മാര്‍ ക്രൈസ്തവ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇതില്‍തന്നെ ഓര്‍ത്തഡോക്സ് വിഭാഗത്തിന് ഗണ്യമായ അംഗബലവുമുണ്ട്.
ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാര്‍ത്ഥിയായി സിപിഎം നിശ്ചയിച്ചത് ജില്ലയിലെ സിപിഎം പ്രവര്‍ത്തകരില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി. പാര്‍ട്ടി നേതാക്കളെ തഴഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. പോസ്റ്ററുകള്‍ പതിച്ചും, നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ പ്രകടനം നടത്തിയുമാണ് അണികള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.
ഓര്‍ത്തഡോക്സ് സഭയ്ക്ക് അമിത പ്രാധാന്യം നല്കുന്നതില് യാക്കോബായ വിഭാഗം സിപിഎം നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ആറന്മുളയില് ഏറെ ശക്തരല്ലെങ്കിലും എറണാകുളം, തൃശൂര്‍, ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില പ്രദേശങ്ങളിലും യാക്കോബായ വിഭാഗത്തിന് ഗണ്യമായ സ്വാധീനമുണ്ട്. റാന്നിയിലും യാക്കോബായ വിഭാഗത്തോട് വിധേയത്വം പുലര്‍ത്തുന്ന ക്നാനായ വിഭാഗത്തിനാണ് ശക്തി. ആറന്മുളയില് ന്യൂനപക്ഷ വിഭാഗത്തിനെ കൈയിലെടുക്കാനുള്ള സിപിഎം തന്ത്രം മറ്റുള്ളിടങ്ങളില് വിനയാകുമോ എന്ന ആശങ്ക പാര്‍ട്ടിയിലെ ഒരു വിഭാഗം ആളുകള്‍ക്കുണ്ട്.
വീണാജോര്‍ജ്ജിനെ രംഗത്തിറക്കാനുള്ള സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് സിപിഎം എന്ന പേരില്‍ പലയിടത്തും പതിച്ചിട്ടുള്ള പോസ്റ്ററില്‍ നേതൃത്വത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ്.
സിപിഎം കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയം സംസ്ഥാന കമ്മിറ്റി അന്വേഷിക്കണമെന്നും വിഭാഗീയതയില്‍ മുങ്ങിയ സിപിഎം ജില്ലാ നേതൃത്വത്തെ തിരുത്താന്‍ സംസ്ഥാന നേതൃത്വം ഇടപെടണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. സഭാ സ്ഥാനാര്‍ത്ഥി ആറന്മുളയില് വേണ്ടെന്നും പെയ്മെന്റ് സ്ഥാനാര്‍ത്ഥിയെ ആറന്മുളയില് ആവശ്യമില്ലെന്നും പറയുന്ന പോസ്റ്ററില്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ കുടില തന്ത്രം തിരിച്ചറിയണമെന്നും ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും ആവശ്യപ്പെടുന്നുണ്ട്. ജില്ലാ ആസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ സമീപത്തും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
മുതിര്‍ന്ന സിപിഎം നേതാക്കളടക്കമുള്ളവരുടെ പേരുകള്‍ വെട്ടിയാണ് വീണാജോര്‍ജ്ജിന്റെ പേര് ആറന്മുളയില് ഇടംപിടിച്ചത്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് ഏഴുതവണ ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നെങ്കിലും ഏകകണ്ഠമായി സ്ഥാനാര്‍ത്ഥിലിസ്റ്റ് തയ്യാറാക്കാന്‍ കഴിഞ്ഞില്ല. ഇത് വിഭാഗീയതയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: