കൊച്ചി: പാമോയില്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയിലെ വിചാരണ നടപടികളില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കേസിലെ പ്രതിയും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ നല്കിയ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ചാണ് ജസ്റ്റീസ് പി ഉബൈദിന്റെ ഉത്തരവ്.
പാമോയില്‍ കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. പാമോയില്‍ കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഹര്ജിക്കാരന് നല്കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പാമോയില്‍ കേസിലെ പ്രോസിക്യൂഷന് നടപടി അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയും സുപ്രീം കോടതിയിലുണ്ട്. ഈ സാഹചര്യത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും ഹര്ജിക്കാരന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കാരണങ്ങള്‍ വ്യക്തമാക്കി അപേക്ഷ നല്കാന് കഴിയുമെന്നും കോടതി പറഞ്ഞു.
പാമോയില്‍ കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്ന നടപടികള്‍ അടുത്തു തന്നെ വിജിലന്‍സ് കോടതി തുടങ്ങാനിരിക്കെയാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്. പാമോയില്‍ ഇടപാടു നടക്കുന്ന സമയത്ത് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് എം.ഡിയായിരുന്നു ജിജി തോംസണ്‍.
സുപ്രീം കോടതിയിലെ അപ്പീലുകളില്‍ തീര്‍പ്പുണ്ടാകുന്നതുവരെ വിചാരണ നടപടികള്‍ നിര്ത്തിവയ്ക്കണമെന്നയിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. അപേക്ഷ വിജിലന്‍സ് കോടതി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: