കൊച്ചി: സിബിഎസ്ഇ പ്ലസ് ടു കണക്കു പരീക്ഷ വീണ്ടും നടത്തുകയോ, മൂല്യനിര്‍ണയം ഉദാരമാക്കുകയോ വേണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ഐ.ഇ.എസ് പബഌക് സ്കൂളിലെ വിദ്യാര്‍ത്ഥിനി അഖീല ജുനൈദ് നല്കിയ ഹര്‍ജി ഹൈക്കോടതി സി.ബി.എസ്.ഇയുടെ നിലപാടു തേടി.ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെതാണ് ഉത്തരവ്.
മാതൃകാ ചോദ്യപേപ്പറിന്റെ ഘടനയില്‍ നിന്ന് വലിയ മാറ്റങ്ങള്‍ വരുത്തി തയ്യാറാക്കിയ കണക്കിന്റെ ചോദ്യ പേപ്പര്‍ ഏറെ പ്രയാസകരമായിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. സി.ബി.എസ്.ഇ പിന്തുടരുന്ന എന്‍.സി.ഇ.ആര്.ടി. യുടെ പുസ്തകത്തില്‍ നിന്നുള്ള ചോദ്യങ്ങളല്ലാതെ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. പ്ലസ്ടുവിനു പഠിക്കാനുള്ള കണക്കു പുസ്തകത്തിലുള്ളതിനേക്കാള്‍ ഉന്നത നിലവാരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ മൂന്നു മണിക്കൂര്‍ മതിയാകുമായിരുന്നില്ല. എന്‍ജിനീയറിംഗ് കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ കണക്കു പരീക്ഷ നിരാശപ്പെടുത്തി.
സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ എന്‍ട്രന്‍സ് സ്കോര്‍ സ്റ്റേറ്റ് സിലബസിലുള്ള വിദ്യാര്‍ത്ഥികളുടെ റാങ്കിനേക്കാള്‍ താഴെപ്പോകാന്‍ ഇതിടയാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇന്നലെ ബെഞ്ചില്‍ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ കണക്കു പരീക്ഷ ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നും ഇതിന് പരിഹാരമാര്‍ഗ്ഗം തേടുമെന്നും സിബിഎസ്ഇയുടെ അഭിഭാഷകനും ബോധിപ്പിച്ചു. തുടര്‍ന്നാണ് സിംഗിള്‍ബെഞ്ച് നിലപാട് അറിയിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഹര്‍ജി ഏപ്രില്‍ അഞ്ചിനു ഹൈക്കോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: