ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലെ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് ക്യാമ്പസില്‍ സ്വീകരണം നല്‍കരുതെന്ന് പ്രശസ്ത നടന് അനുപം ഖേര്‍. പ്രതികളായ വിദ്യാര്‍ത്ഥികള്‍ ഹീറോകളല്ലെന്നും അവര്‍ ഒളിമ്പിക്സില്‍ മെഡല്‍ വാങ്ങി വരികയല്ലെന്നും അനുപംഖേര്‍ വിദ്യാര്‍ത്ഥി സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. ജെഎന്‍യുവില്‍ എബിവിപിയുടെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്ക്കാരിക സന്ധ്യയില്‍ സംസാരിക്കുകയായിരുന്നു അനുപംഖേര്‍.
നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന സാംസ്ക്കാരിക സന്ധ്യ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മനസ്സ് ആര്‍ക്കൊപ്പമെന്ന് വ്യക്തമാക്കുന്നതായിരുന്നു. വിശപ്പില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന് മുദ്രാവാക്യം വിളിക്കുന്ന കനയ്യ കുമാര്‍ ബീഹാറിലുള്ള സ്വന്തം കുടുംബത്തിന്റെ ഇത്തരം പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ എന്തു ചെയ്തെന്നും ചോദിച്ചു. നിങ്ങള്‍ക്ക് രാഷ്ട്രീയം കളിക്കാം.
വിദ്യാര്‍ത്ഥി കാലത്ത് ഞാനും കളിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയം രാജ്യത്തിനെതിരെ ആകരുത്, അനുപംഖേര്‍ ഓര്‍മ്മിപ്പിച്ചു. വിപ്ലവത്തില്‍ നിന്നും ദേശഭക്തിയിലേക്ക് വിദ്യാര്‍ത്ഥികളുടെ ദിശാബോധം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുദ്ധ സ്റ്റക്ക് ഇന്‍ എ ട്രാഫിക് ജാം എന്ന സിനിമയുടെ പ്രദര്‍ശനവും ക്യാമ്പസില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: