തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരുംഎംഎല്എമാരും ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ പുറത്തുവരുന്നത് തടയാന്‍ സര്‍ക്കാരിന്റെ ഗൂഡ നീക്കം. ഇതിന്റെ ഭാഗമായി വിജിലന്‍സ് അന്വേഷണത്തെ വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലുള്ള വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതാണ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ മേല്‍പ്പറഞ്ഞവരുടെ പേരില്‍ വിജിലന്‍സ് ആസ്ഥാനത്തെ ടോപ് സീക്രട്ട് സെക്ഷന്‍ അന്വേഷിച്ചതോ അന്വേഷിച്ചുകൊണ്ടിരിക്കുന്നതോ ആയ ഒരു കേസിന്റെയും വിവരങ്ങള്‍ ഇനി വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. കേസുകളില്‍ സിബിഐ, ലോകായുക്ത തുടങ്ങിയ ഏജന്‍സികള്‍ക്ക് വിജിലന്‍സ് നല്കുന്ന രേഖകളുടെ പകര്‍പ്പും ഇനി മുതല്‍ വിവരാവകാശം വഴി ലഭിക്കില്ല. സമീപകാലത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുള്ള നിരവധി കേസുകളുടെ വിശദാംശങ്ങളാണ് ഈ രീതിയില്‍ വിവരാവകാശപ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവന്നിരുന്നത്.
മുന്‍ എംഎല്‍എമാര്‍, വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ അഴിമതിക്കേസുകളുടെ വിവരങ്ങളും ഇനി ലഭിക്കില്ല. സര്‍ക്കാര്‍ വരുത്തിയ ഭേദഗതി മൂലം മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അഴിമതിക്കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കാനുള്ള അവസരം പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്.
വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24 സബ് സെക്ഷന്‍ നാല് അടിസ്ഥാനമാക്കിയാണ് അഴിമതി വിവരങ്ങള്‍ മൂടിവയ്ക്കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്.
രാജ്യസുരക്ഷ, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ലെന്നാണ് സെക്ഷന്‍ 24 നിര്‍വചിക്കുന്നത്. എന്നാല്‍, വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതല്ലെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. അഴിമതി കേസുകളില്‍ വിജിലന്‍സ് വിഭാഗം ശേഖരിക്കുന്ന വിവരങ്ങളുടെ ഉറവിടം രഹസ്യമാക്കി വയ്ക്കാമെങ്കിലും റിപ്പോര്‍ട്ടുകള്‍ രഹസ്യമാക്കുന്നതു ശരിയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ നടപടി വലിയ വിവാദമാണ് ഉയര്‍ത്തിയിരിക്കുന്നത്. പിന്‍വാതിലില്‍ കൂടി മാധ്യമ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരോപിച്ചു. സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദിനം പ്രതി സര്‍ക്കാരിന്റെ അഴിതിക്കഥകള് പുറത്തു വരുന്നതില്‍ വിറളി പൂണ്ട ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും സമനില തെറ്റിയെന്നതിന്റെ ലക്ഷണമാണ് ഇത്.
രാജ്യസുരക്ഷ സംബന്ധിച്ച അതീവ രഹസ്യമായ കാര്യങ്ങളുടെ പട്ടികയിലേക്ക് മന്ത്രിമാരുടേയും ഉേദ്യാഗസ്ഥരുടേയും അഴിമതിക്കഥകള്‍ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൊതുജനങ്ങളെ വെല്ലുവിളിക്കുകയാണ്. സുതാര്യത അവകാശപ്പെടുന്ന മുഖ്യമന്ത്രി എന്തിനാണ് അഴിമതിക്കഥകള്‍ പുറത്തുവരുന്നതിനെ ഭയക്കുന്നതെന്നും കുമ്മനം ചോദിച്ചു. വിവരാവകാശ കമ്മീഷണര്‍മാരായി സ്വന്തക്കാരെ തിരുകി കയറ്റാന്‍ ശ്രമിച്ച് പരാജയപ്പെട്ട മുഖ്യമന്ത്രി ഇപ്പോള്‍ നിയമം തന്നെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. പല്ലും നഖവും പറിച്ച് നിയമത്തെ നോക്കുകുത്തിയാക്കാനുള്ള ശ്രമത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: