കേരളാകോണ്ഗ്രസില് ബാര്‍കോഴയുടെ അപഹാരം മുതലാണ് കാറ്റുവീഴ്ച തുടങ്ങിയതെന്ന് കരുതുന്നവരുണ്ട്. അന്‍പത് വര്‍ഷം എംഎല്‍എയും നാല് പതിറ്റാണ്ടിലേറെക്കാലം പാര്‍ട്ടി ചെയര്‍മാനുമായി വാണ കരിങ്ങോഴയ്ക്കന്‍ മാണി മകന് മാണി എന്ന കെ.എം. മാണിയുടെ പാര്‍ട്ടി പാരമ്പര്യം തന്നെ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു ഇപ്പോള്‍ എന്നുകേള്‍ക്കുമ്പോഴാണ് തകര്‍ച്ചയുടെ ആഴം വ്യക്തമാകുന്നത്.
കേരളാകോണ്ഗ്രസില് പിളര്‍പ്പ് എന്നത് വളര്‍ച്ചയുടെ ലക്ഷണമാണെന്ന് സംഘടനാശാസ്ത്രം പഠിച്ച് ടിപ്പണി തയ്യാറാക്കിയ സൈദ്ധാന്തികനാണ് മാണി. വളരുംതോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന ഒരു സംഭവമായാണ് തന്റെ പാര്‍ട്ടിയെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്. അല്ലെങ്കില്‍ത്തന്നെ പിളരാത്തതായി ഒരു പാര്‍ട്ടിയും അവശേഷിക്കാത്ത കേരളത്തില്‍ കേരളാകോണ്‍ഗ്രസിന്റെ പിളര്‍പ്പ് മാത്രം ചര്‍ച്ചയാകുന്നതില്‍ അയുക്തിയുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും ഇപ്പോഴത്തെ പിളര്‍പ്പ് പക്ഷേ മാണിയുടെ നിലനില്പിനെ ചോദ്യംചെയ്യുന്നതാണെന്നാണ് ബാര്‍കോഴയില്‍ ഒപ്പംനിന്ന് എതിരാളികള്‍ക്കെതിരെ ഓതിരംകടകം മറിഞ്ഞുവെട്ടിയ ആന്റണി രാജുവിനെപ്പോലുള്ളവര്‍ പറയുന്നത്.
കേരളാകോണ്‍ഗ്രസ് രൂപീകരിച്ച സാക്ഷാല്‍ കെ.എം. ജോര്‍ജിന്റെ മകനാണ് അവകാശത്തര്‍ക്കം ഉന്നയിച്ച് ജനാധിപത്യ കേരളാകോണ്‍ഗ്രസുമായി ഇടതുപാളയത്തില്‍ ചേക്കേറിയിരിക്കുന്നത്. ആനപ്പറമ്പില്‍ എ.ജെ. ജോണിന്റെ ശിഷ്യനായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വാഴുന്നതിനിടെയാണ് അറുപത്തിനാലില്‍ കെ.എം. ജോര്‍ജ് പാര്‍ട്ടി പിളര്‍ത്തി ഒറ്റ ഗ്രൂപ്പാകുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയെ അപമാനിച്ചതിലുള്ള പ്രതികരണമായിരുന്നു അതെന്നാണ് അന്നുമുതല്‍ ഇന്നുവരെ കേട്ടുപോരുന്ന വാദം. എന്നാല്‍ ആര്. ശങ്കര്‍ മന്ത്രിസഭയെ താഴെയിറക്കി ഒരു ക്രൈസ്തവ വോട്ട് ബാങ്കും ക്രൈസ്തവ രാഷ്ട്രീയപാര്‍ട്ടിയും രൂപീകരിക്കാനുള്ള പള്ളിയുടെ ഗൂഢപരിശ്രമത്തിന്റെ സന്തതിയായാണ് കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരളാകോണ്‍ഗ്രസ് പിറന്നുവീണതെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം. എന്നിട്ടും മതേതരത്തത്തിന്റെ കുപ്പായവുമണിഞ്ഞ് മുന്നണികളുടെ തോളിലേറി ഭരണത്തിന്റെ സുഖാലസ്യത്തില്‍ കാലാകാലം അമര്‍ന്ന് വിലസാനുള്ള യോഗം അതിനുണ്ടായിട്ടുണ്ട്. ഏത് മുന്നണി ഭരണത്തിലിരുന്നാലും ഒരു തുണ്ട് കേരളാ കോണ്‍ഗ്രസ് അതിന്റെ അറ്റത്തുണ്ടാകും. ആ അര്‍ത്ഥത്തില്‍ മാണിയുടെ വളരല് പിളരല്‍ സിദ്ധാന്തം ശരിയാണ് താനും.
കേരളത്തിന്റെ ഭരണം തങ്ങള്‍ക്ക് തിന്നാനും കുടിക്കാനും കര്‍ത്താവീശോമിശിഹ കനിഞ്ഞു നല്കിയ അവസരമാണെന്ന് വിശ്വസിക്കുന്നവരാണ് കേരളാ കോണ്‍ഗ്രസുകാരില്‍ ബഹുഭൂരിപക്ഷവും. അതുകൊണ്ടാണ് കെ.എം. ജോര്‍ജ് പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ കോണ്‍ഗ്രസില്‍ ഡിസിസി മെമ്പറായിരുന്ന മാണി പിന്നീട് ജോര്‍ജിന്റെ പാര്‍ട്ടിയില്‍ ചേക്കേറിയതും പാര്‍ട്ടിയെത്തന്നെ കുടുംബ സ്വത്താക്കിയതും. ആ സ്വത്തിന്മേല് അപ്പന് വഴിക്കുള്ള അവകാശവാദവുമുയര്‍ത്തിയാണ് ജോര്‍ജിന്റെ അഞ്ച് മക്കളില്‍ ഒരാളായ കെ. ഫ്രാന്‍സിസ് ജോര്‍ജ് ഇപ്പോള്‍ വീണ്ടും പിളര്‍ന്ന് പുതിയ കേരളാകോണ്‍ഗ്രസ് ആയത്. ഫ്രാന്‍സിസ് ജോര്‍ജിന്റെ ഇപ്പോഴത്തെ സങ്കടത്തിന് കാരണമുണ്ട്.
തന്റെ അപ്പന് ആകെ ഒരു പത്ത് കൊല്ലത്തോളമേ പാര്‍ട്ടിയുടെ അമരക്കാരനായിരുന്നുള്ളൂ. അതിന് ശേഷം കെ.എം. മാണി കൊണ്ടുനടന്നതാണിത്. മാണിയല്ലാതെ മറ്റാരെയും മാണി നേതാവാക്കിയില്ല. അപ്പന്റെ സ്വത്തില്‍ അവകാശമുണ്ടായിട്ടും മകനായ തനിക്ക് അത് അനുഭവിക്കാന്‍ സാധിച്ചില്ല. ഇന്ന് കിട്ടും നാളെ കിട്ടും എന്ന് കരുതി കാത്തിരുപ്പ് തുടങ്ങിയിട്ട് കാലമേറെയായി. പാര്‍ട്ടിയില്‍ കെ.എം. ജോര്‍ജിനൊപ്പം നിന്ന കൊട്ടാരക്കരക്കാരന്‍ ആര്. ബാലകൃഷ്ണപിള്ളയെ പണ്ടേ പിളരാന്‍ പ്രേരിപ്പിച്ച് ഇല്ലാതാക്കി. ഇപ്പോള്‍ പിള്ളയുടെ പാര്‍ട്ടി അച്ഛനും മകനും മാത്രമായി ഇടതന്റെ വരാന്തയില്‍ കാത്തുകിടപ്പാണ്. ജേക്കബും ജോസഫും പൂഞ്ഞാറുകാരന് പി.സി. ജോര്‍ജുമൊക്കെ മാണിക്കൊപ്പവും അല്ലാതെയും കേരളാകോണ്‍ഗ്രസ് കളിച്ച് എന്തെങ്കിലുമൊക്കെയായി. ജേക്കബ് മരിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ മകന് അനൂപ് ജേക്കബ് വരെ മന്ത്രിയായി. എന്തിന് എല്ലാവരും തഴഞ്ഞിട്ടും പി.ടി. ചാക്കോയുടെ മകന് പി.സി. തോമസിന് വരെ തുണയായി ബിജെപിക്കാര്‍ നിന്നു. തോമസ് ആ വകയില്‍ ഒരിടവേളയില്‍ കേന്ദ്രത്തില്‍ മന്ത്രിയുമായി. തനിക്കെന്തുകിട്ടി?
ഓര്‍ത്താല്‍ ഏതു മകന്റെയും നെഞ്ചുകലങ്ങുന്ന ചോദ്യമാണ് ഫ്രാന്‍സിസ് പുണ്യവാളന് ഉയര്‍ത്തുന്നത്. കേരള രാഷ്ട്രീയത്തില്‍ നെഞ്ചൂക്കുള്ള മുഖ്യമന്ത്രിയായിരുന്ന ആര്. ശങ്കറിനെ കാലുവാരി വീഴ്ത്തിയ അപ്പന്റെ മകനാണ്. പറഞ്ഞിട്ടെന്തുകാര്യം. അപ്പനുണ്ടാക്കിയ പാര്‍ട്ടിയില്‍ അടുക്കളപ്പണിക്കാരനായി പോലും പരിഗണന കിട്ടാത്ത അവസ്ഥയാണിപ്പോള്‍. കുഞ്ഞുമാണിയും കുട്ടിയമ്മയും പൊന്നുമോന് ജോസുമാണിയും കൂടി ബജറ്റ് ഉണ്ടാക്കിയും കച്ചവടം നടത്തിയും കോടികള്‍ സ്വന്തമാക്കുകയായിരുന്നുവെന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ തുടങ്ങിയതാണ് പ്രാഞ്ചീസിന്റെ ആധി. വാറ്റുകാരുടെയും ബാറുകാരുടെയും സ്വര്‍ണക്കടക്കാരുടെയുമൊക്കെ കോടികള്‍ എണ്ണിത്തീര്‍ക്കാന്‍ ആവതില്ലാത്തതുകാരണം നോട്ടെണ്ണുന്ന മെഷീനൊരെണ്ണം പാര്‍ട്ടി ചെയര്മാന് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന് കേട്ടപ്പോഴും ജോര്‍ജിന്റെ മകന് പ്രാഞ്ചീസിനുണ്ടായത് നഷ്ടബോധമാണ്.
ഓരോ കോഴക്കേസില്‍ മാണിയുടെ പേര് കേള്‍ക്കുമ്പോഴും ഇടനെഞ്ഞിലിടിമുഴങ്ങും, എന്റെ അപ്പനുണ്ടാക്കിയ പാര്‍ട്ടി, അപ്പന്റെ സ്വത്ത്, അപ്പന്റെ പേര്…. പാരമ്പര്യമായി തന്റെ കൈയില്‍ വന്നുചേരേണ്ടതൊക്കെ പാര്‍ട്ടിയില്‍ വലിഞ്ഞുകയറിവന്ന ഒരുത്തന് കൈവശംവെച്ച് അനുഭവിക്കുകയും വയസ്സാംകാലത്ത് അത് സ്വന്തം മകന് തീറെഴുതാന്‍ പാടുപെടുകയും ചെയ്യുന്നതു കണ്ടപ്പോള്‍ മുതലാണ് പിളരാനുള്ള ദാഹം ഫ്രാന്‍സിസില്‍ ഉദയം കൊണ്ടത്. പിന്നെ പിളരാന്‍ കാരണമുണ്ടാക്കണമല്ലോ. പാര്‍ട്ടിയില്‍ ജനാധിപത്യമില്ല, മാണി പാര്‍ട്ടിയെ മകന് തീറെഴുതുന്നു, ഇത് രണ്ടും പോരെങ്കില്‍ ഇതാ കേരളീയ മാധ്യമലോകത്തെയും ഇടതന്മാരെയും കോള്‍മയിരണിയിക്കുന്ന ഒന്നുകൂടി, മാണിയും മകനും ബിജെപി നേതാക്കളുമായി വര്‍ത്തമാനം പറയുന്നു.
ഫ്രാന്‍സിസ് പുണ്യവാളനും കൂട്ടക്കാരും ഇപ്പോള്‍ എകെജി സെന്ററിന്റെ അള്‍ത്താരയില്‍ വിശുദ്ധ പിണറായിക്ക് അള്‍ത്താരവണക്കം ചൊല്ലുന്നതിന്റെ മൂലകാരണം ആ ഒടുക്കത്തെ കാരണമാണ്. മുമ്പ് മാണിയുടെ മൈക്രോഫോണും ഇപ്പോള്‍ ഫ്രാന്‍സിസിന്റെ കോളാമ്പിയുമായി മാറിയ ആന്റണി രാജുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാരെയും പോലെ വിശുദ്ധനെ കാണാന്‍ തങ്ങള്‍ക്ക് ക്യൂ നില്‍ക്കേണ്ടി വന്നില്ല. അത്രയും മുന്തിയ പരിഗണനയാണ് എകെജി സെന്റര്‍ ദേവാലയത്തില്‍ ഫ്രാന്‍സിസിന് ലഭിച്ചതത്രെ.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പഴയതുപോലെ ഇരുത്തം വന്ന മാര്‍ക്സിസ്റ്റുകളെയൊന്നും കിട്ടാനില്ലാത്തതുകൊണ്ട് പെരുവഴിയിലേക്ക് ഓട്ടക്കണ്ണുമായിട്ടിരുന്ന പാര്‍ട്ടിയുടെ ആസ്ഥാനത്തേക്കാണ് ഫ്രാന്‍സിസും കൂട്ടക്കാരും ഓടിക്കയറിയിരിക്കുന്നത്. പണ്ടൊരിക്കല്‍ മാണിയുമായി തെറ്റി തൊടുപുഴയിലെ ക്ഷീരകര്‍ഷകനും ഗാനമേളക്കാരനുമായ മുല്ലപ്പെരിയാര്‍ ഫെയിം പി.ജെ. ജോസഫും ഓടിക്കയറിയത് ഇങ്ങോട്ടേക്കായിരുന്നു. അന്ന് ജോസഫിന്റെ ഇടത്ത് പൂഞ്ഞാര്‍ ജോര്‍ജും വലത്ത് ഫ്രാന്‍സിസ് ജോര്‍ജും ഉണ്ടായിരുന്നു. ജോര്‍ജ് ഒരു ദിവസം സെക്കുലറായി മാണിയുടെ മഠത്തില്‍ ചേക്കേറി പിന്നൊരുദിവസം രാവിലെ ജോസഫും കൊന്തയും കുരിശുമെടുത്ത് മാണിയില്‍ ലയിച്ചു.
കൂടെ ലയിക്കുമ്പോഴും ഫ്രാന്‍സിസിന്റെ ഉന്നം അപ്പന്റെ പാര്‍ട്ടി എന്നതായിരുന്നു. ആ ലക്ഷ്യത്തിനുമേല്‍ കുഞ്ഞുമാണിയും മാണിക്കുഞ്ഞും കടുംവെട്ട് വെട്ടിയപ്പോഴാണ് ഫ്രാന്‍സിസ് ജനാധിപത്യവാദിയാകാന്‍ തീരുമാനിച്ചത്. കെ.എം. ജോര്‍ജിന്റെ മകന് മോഹിക്കാമെങ്കില്‍ മാണിയുടെ മോനും അതായിക്കൂടായോ എന്ന അധ്വാനവര്‍ഗ സൈദ്ധാന്തികന്റെ ചോദ്യം ഫ്രാന്‍സിസിന്റെ ഉള്ളം തകര്‍ത്തുകളഞ്ഞു. എന്തായാലും ഇപ്പോള്‍ ഫ്രാന്‍സിസ് ഗോദയിലേക്കാണ്. ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ച പുണ്യാളച്ചന്മാരുടെ കൂട്ടത്തിലാണ് ഈ കുഞ്ഞാട് ചെന്നുപെട്ടിരിക്കുന്നത്. കാത്തോളണേ കര്‍ത്താവേ എന്ന് വിളിക്കാന്‍ അപ്പന്റെ ആത്മാവാണ് കൂട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: