ആലപ്പുഴ: സിപിഎം- കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ തട്ടകമാണ് ഹരിപ്പാട്. സിപിഎമ്മിന് ഘടക കക്ഷിയായ സിപിഐയെക്കാള്‍ വിശ്വാസം ഇവിടെ കോണ്‍ഗ്രസിനെയാണ്. അതാനാല്‍ തന്നെ ഇക്കുറി മണ്ഡലം മാറി മത്സരിക്കാന്‍ വരെ സിപിഐ ശ്രമിച്ചിരുന്നു.
പാര്‍ട്ടിയിലെ ചില പ്രമുഖ നേതാക്കള്‍ക്ക് നിലവിലെ എംഎല്‍എയായ രമേശ് ചെന്നിത്തലയുമായി അവിശുദ്ധ ബന്ധം ഉണ്ടെന്ന് നേരത്തെ സിപിഎമ്മില്പോലും അഭിപ്രായമുയര്‍ന്നിരുന്നു.
അഞ്ചുവര്‍ഷക്കാലയളവില്‍ എംഎല്‍എയ്ക്കെതിരെയും സര്‍ക്കാരിനെതിരെയും ശക്തമായ പ്രക്ഷോഭം പോലും നടത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. പോലീസ് നിയമനത്തട്ടിപ്പു വിഷയത്തില്‍ തുടക്കത്തില്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയ സിപിഎമ്മും പാര്‍ട്ടി മാദ്ധ്യമങ്ങളും പൊടുന്നനെ പിന്‍വലിഞ്ഞതും ചര്‍ച്ചയായിട്ടുണ്ട്.ആഭ്യന്തര വകുപ്പ് കയ്യാളുന്ന ചെന്നിത്തലയുടെ മണ്ഡലത്തിലാണ് ജില്ലയില്‍തന്നെ ഏറ്റവും കൂടുതല്‍ ക്വട്ടേഷന്‍ സംഘങ്ങളും സാമൂഹ്യവിരുദ്ധ സംഘങ്ങളും പ്രവര്‍ത്തിക്കുന്നത്.
ഏറെ കുപ്രസിദ്ധിനേടിയ ജലജ കൊലക്കേസിലെ പ്രതികളെപ്പോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. സിബിഐ അന്വേഷിക്കാന്‍ ശുപാര്‍ശചെയ്ത് മുഖം രക്ഷിക്കുകയാണ് മന്ത്രി ചെയ്തത്.
മുസ്ലീംലീഗ്- കോണ്‍ഗ്രസ് പിന്തുണയുള്ള ക്വട്ടേഷന്‍ സംഘം എഎസ്ഐയെ വീടുകയറി അക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ കേസിലെയും ഉന്നതരെ രക്ഷപ്പെടുത്തിയത് വിവാദമായിരുന്നു. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആര്‍ക്കും വന്‍ഭൂരിപക്ഷത്തിന് ഇതുവരെ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ചെന്നിത്തല സിപിഐയുടെ ജി. കൃഷ്ണപ്രസാദിനെ പരാജയപ്പെടുത്തിയത്.
2006ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ബി. ബാബുപ്രസാദ് സിപിഎമ്മിലെ ടി.കെ. ദേവകുമാറിനെ 1,886 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഒരുമുന്നണിക്കൊപ്പവും സ്ഥിരമായി നിന്ന ചരിത്രം ഹരിപ്പാടിനില്ല.
സിപിഎമ്മിലെ സിബിസി വാര്യര്‍ രണ്ടുവട്ടം ഹരിപ്പാടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1982ല്‍ രമേശ് ചെന്നിത്തല സിപിഎമ്മിന്റെ പി.ജി. തമ്പിയെ പരാജയപ്പെടുത്തി. 87ല്‍ പ്രൊഫ. എ.വി. താമരാക്ഷനെ ചെന്നിത്തല 3,817 വോട്ടുകള്‍ക്കാണ് തോല്പിച്ചത്. 91ല്‍ കെ.കെ. ശ്രീനിവാസനിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തി. 96ല്‍ കോണ്‍ഗ്രസിലെ മോഹന്‍കുമാറിനെ തോല്പിച്ച് ആര്‍എസ്പി സ്ഥാനാര്‍ത്ഥി എ.വി. താമരാക്ഷനാണ് വിജയിച്ചത്.
7,218 വോട്ടുകള്‍ക്കായിരുന്നു വിജയം. 2001ല്‍ താമരാക്ഷന്‍ സിപിഎമ്മിന്റെ ദേവകുമാറിനോട് പരാജയപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷമായി മണ്ഡലത്തെ പ്രതിനീധികരിക്കുന്ന കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് കുടിവെള്ളം അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ക്കുപോലും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.
കരുവാറ്റയില്‍ നിലം നികത്തിയും സര്‍ക്കാര്‍ പണം ചെലവഴിച്ചും സ്വകാര്യ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാനുള്ള നീക്കം ഇതിനകം വിവാദമായിക്കഴിഞ്ഞു. ഈപദ്ധതിക്കെതിരെയും തുടക്കത്തില്‍ രംഗത്തുവന്ന സിപിഎം പൊടുന്നനെ പിന്‍വാങ്ങുകയായിരുന്നു. സിപിഎം രമേശ് ചെന്നിത്തലയുമായി അവിശുദ്ധ സഖ്യം തുടരുന്നതിനാല്‍ ഇത്തവണ ഹരിപ്പാട് മണ്ഡലം വേണ്ടെന്നും പകരം ചെങ്ങന്നൂര്‍ നിയോജകമണ്ഡലം മതിയെന്നുമായിരുന്നു സിപിഐ നിലപാട്. ഒടുവില്‍ ഗത്യന്തരമില്ലാതെ മണ്ഡലം സിപിഐ തന്നെ ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ളിലെ പട കൂടാതെ ഒരു ക്രൈസ്തവ വിഭാഗവും രമേശ് ചെന്നിത്തലയ്ക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. അന്ന് എസ്എന്‍ഡിപിയുടെ സഹായത്തോടെയാണ് ചെന്നിത്തല കരയേറിയത്. ഇത്തവണ എസ്എന്‍ഡിപിയുടെ പിന്തുണയുള്ള ബിഡിജെഎസ് എന്‍ഡിഎ മുന്നണിയിലായതോടെ ബിജെപിയുടെ സാദ്ധ്യതകള്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നല്ലമുന്നേറ്റമാണ് ബിജെപിക്കുണ്ടായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയ്ക്ക് 67,378 വോട്ടുകളാണ് ലഭിച്ചത്. സിപിഐയുടെ ജി. കൃഷ്ണപ്രസാദിന് 61,858 വോട്ടുകള്‍ ലഭിച്ചു. 5,520 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ചെന്നിത്തലയുടെ വിജയം. ബിജെപി സ്ഥാനാര്‍ത്ഥി അജിത് ശങ്കറിന് 3,145 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മണ്ഡലത്തില്‍ 4,794 വോട്ടുകള്‍ ലഭിച്ചു. ഹരിപ്പാട് നഗരസഭ കൂടാതെ പള്ളിപ്പാട്, ചിങ്ങോലി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കാര്‍ത്തികപ്പള്ളി, കുമാരപുരം, കരുവാറ്റ, ചെറുതന, മുതുകുളം ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ഹരിപ്പാട് മണ്ഡലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: