കെ.സതീശന്
കണ്ണൂര്‍: അഴീക്കോട് നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിഎംപി ബാനറില്‍ മാധ്യമപ്രവര്ത്തകന് നികേഷ് കുമാറിനെ മത്സരിപ്പിക്കാനുള്ള തീരുമാനം തള്ളാനും കൊള്ളാനുമാകാതെ സിപിഎം നേതൃത്വം. നികേഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമെടുത്തത് സിപിഎം സംസ്ഥാന നേതൃത്വമാണ്. എന്നാല്‍ ജില്ലാ ഘടകത്തെ വിശ്വാസത്തിലെടുക്കാതെ സംസ്ഥാനഘടകം ഏകപക്ഷീയമായി തീരുമാനമെടുത്തതാണ് ഇപ്പോള്‍ അഭിപ്രായ ഭിന്നതക്ക് കാരണമായത്. നികേഷിനെ മത്സരിപ്പിക്കാന്‍ അമിത താല്പര്യമെടുക്കുന്ന പിണറായിക്ക് മറ്റ് നേതാക്കളില്‍ നിന്ന് വേണ്ടത്ര പിന്തുണയില്ലയെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പല്‍ നേരിയ ഭൂരിപക്ഷത്തിനാണ് മുസ്ലീം ലീഗിലെ കെ.എം.ഷാജി ഇവിടെ നിന്നും ജയിച്ചത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ കെ.എം.ഷാജിയെ തോല്പിക്കാന് സാധിക്കുമെന്നാണ് സിപിഎം ജില്ലാ ഘടകത്തിലെ ഒരു വിഭാഗം അവകാശപ്പെടുന്നത്. ജില്ലാ ഘടകത്തെ അല്പം പോലും പരിഗണിക്കാതെ സംസ്ഥാന നേതൃത്വമെടുത്ത തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗത്തില്‍ ചിലര്‍ തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ ആണ് നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി എതിര്‍ക്കുന്നത്. അഴീക്കോട് മുന്‍ എംഎല്‍എ എം.പ്രകാശനെ ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥിയാക്കുകയെന്ന രഹസ്യ അജണ്ടകൂടി ഡിവൈഎഫ്ഐക്കുണ്ട്. സിഎംപിക്ക് പേരിന് പോലും അണികളില്ലാത്ത അഴീക്കോട് നിയോജകമണ്ഡലത്തില്‍ നികേഷ് കുമാറിനെ മത്സരിപ്പിക്കുന്നത് പാര്‍ട്ടി അണികളുടെ ആത്മവിശ്വാസം ചോര്‍ത്തിക്കളയുമെന്നും ഇവര്‍ വാദിക്കുന്നു. സിപിഎം വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയ എംവിആര്‍ മത്സരിച്ച് ജയിച്ച മണ്ഡലമാണ് അഴീക്കോട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് കണ്ണൂരിലെ സിഎംപി ഓഫീസ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പിന്തുണയോടെ അരവിന്ദാക്ഷന് വിഭാഗം പിടിച്ചെടുത്തത്. തങ്ങള്‍ എല്ഡിഎഫിനോടൊപ്പമാണെന്ന് പരസ്യമായി പറഞ്ഞ അരവിന്ദാക്ഷന് വിഭാഗം സിഎംപി ഓഫീസ് മുകളില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസെന്ന ബോര്‍ഡ് വെക്കുകയും ചെയ്തിരുന്നു. പ്രത്യുപകാരമായി എംവിആറിന്റെ മകള്‍ എം.വി.ഗിരിജക്ക് കണ്ണൂര്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നല്‍കിയെങ്കിലും പരാജയമായിരുന്നു ഫലം. സിപിഎമ്മിനകത്ത് നിന്നും ഒരു വിഭാഗം കാലുവാരിയത് കൊണ്ടാണ് ഗിരിജ പരാജയപ്പെട്ടതെന്ന് സിഎംപി അന്ന് തന്നെ ആരോപണമുന്നയിച്ചിരുന്നു. സിപിഎമ്മിനകത്തു നിന്നുയര്‍ന്ന വ്യാപകമായ പ്രതിഷേധത്തെ മറികടന്നായിരുന്നു ഗിരിജക്ക് അന്ന് സീറ്റ് നല്‍കിയത്. നികേഷ് കുമാറിനെ മത്സരിപ്പിക്കുകയാണെങ്കില്‍ ഗിരിജയുടെ ഗതി തന്നെയാകുമോ എന്ന ആശങ്ക സിപിഎമ്മിനും സിഎംപിക്കുമുണ്ട്. അതുകൊണ്ടുതന്നെ കരുതലോടെയാണ് ഇരു വിഭാഗവും നീങ്ങുന്നത്. ബദ്ധശത്രുവായ എംവിആറിനെ ഒപ്പം കൂട്ടി നിലപാട് മയപ്പെടുത്തിയതില്‍ പഴയകാലപ്രവര്ത്തകരില് നിന്നും നേതൃത്വം ഏറെ പഴികേട്ടിരുന്നു. എംവിആറിനെ പ്രതിരോധിച്ചതിന്റെ ഭാഗമായാണ് കൂത്തുപറമ്പില്‍ അഞ്ച് ഡിവൈഎഫഐ പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചത്. എന്നാല്‍ ഇപ്പോള്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ പ്രസക്തി പോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കിയത് സിപിഎം നേതൃത്വത്തിന്റെ സിഎംപി ബാന്ധവത്തോടെയാണ്. നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരണം ശക്തമായിട്ടുണ്ട്. കണ്ണൂര്‍ സീറ്റ് നികേഷ് കുമാര്‍ ഉറപ്പാക്കി… സഖാക്കളേ മാപ്പ്… ഒടുവില്‍ കൂത്തുപറമ്പ് രക്തസാക്ഷികളെയും വിറ്റു… തുടങ്ങിയ പ്രചാരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ സിപിഎം ഔദ്യോഗിക നേതൃത്വം ഇതുവരെ ഇതിനോട് പ്രികരിച്ചിട്ടില്ല. നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഏതു തരത്തിലാണ് തെരഞ്ഞെടുപ്പിനെ ബാധിക്കുകയെന്ന് സിപിഎം നേതൃത്വത്തിനും ഇപ്പോള്‍ വ്യക്തമായ ധാരണയില്ല എന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: