തൊടുപുഴ: കാരിക്കോട്-കുന്നം റോഡില്‍ അപകടക്കെണിയായി കലുങ്ക്. രണ്ടുപാലം മുസ്ലിംപള്ളിക്ക് സമീപമാണ് മാസങ്ങളായി കലുങ്ക് മൂടാതെ കിടക്കുന്നത്. അഞ്ച് മാസം മുമ്പാണ് റോഡ് പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ഇവിടെ കലുങ്ക് നിര്‍മ്മാണം ആരംഭിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ജോലിക്കാരെത്തി കലുങ്കിന്റെ തട്ട് നീക്കം ചെയ്തെങ്കിലും സ്ലാബ് മൂടാതെ പോകുകയായിരുന്നു. സമീപവാസികള്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ രണ്ട് ദിവസിത്തിനകം മൂടുമെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. എന്നാല്‍ 20 ദിവസം പിന്നിട്ടിട്ടും ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് ഇവര്‍ തന്നെ പറയുന്നു. വീതി കുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ നാട്ടുകാര്‍ കല്ല് എടുത്തുവച്ചെങ്കിലും കഴിഞ്ഞ ദിവസം പകല്‍ ഒരു ബൈക്ക് യാത്രക്കാരന് കുഴി ഉള്ളതറിയാതെ എത്തി ഇത് ഇടിച്ച് തെറിപ്പിച്ച് കുഴിയില്‍ വീണു. ഇയാളുടെ കാലിന് പൊട്ടലുള്ളതായാണ് വിവരം. രാത്രികാലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ഈ കുഴി ഭീഷണിയാവുകയാണ്. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാന ലിങ്ക് റോഡിലാണ് നാളുകളായി ഈ കുഴി ഭീഷണിയായി നില്‍ക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അപകടം ഒഴുവാക്കുന്നതിനായി നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് സമീപവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: