തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യഹര്‍ജിയില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി 21 ന് വിധി പറയും.
ജാമ്യഹര്‍ജിയിലെ വാദം ഇന്നലെ പൂര്‍ത്തിയായി. മനോജ് വധം ആസൂത്രണം ചെയ്ത മുഖ്യസൂത്രധാരന്‍ പി.ജയരാജനാണെന്ന സിബിഐയുടെ വാദം വസ്തുതകള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും നിരക്കാത്തതാണെന്ന് പ്രതിഭാഗം വാദിച്ചു. കൊലപാതകത്തില്‍ ജയരാജന് പങ്കുണ്ടെന്ന വാദത്തെ ഉറപ്പിക്കുകയോ ബലപ്പെടുത്തുകയോ സ്ഥിരീകരണം നല്‍കുകയോ ചെയ്യുന്ന യാതൊരു തെളിവുകളും സിബിഐ ഇതേവരെ സമര്‍പ്പിച്ച രേഖകളില്‍ കാണുന്നില്ലെന്നും പ്രതിഭാഗം പറഞ്ഞു.
എന്നാല്‍ പ്രതിഭാഗം അഭിഭാഷകന് സ്ഥിരമായി ഉന്നയിക്കുന്ന വാദങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും മനോജ് വധത്തില്‍ പി.ജയരാജന്റെ ആസൂത്രണവും മറ്റും സൂചിപ്പിക്കുന്ന വിവരങ്ങള്‍ സിബിഐക്ക് ഇതിനകം ലഭിച്ചിട്ടുണ്ടെന്നും അതുകൂടി ഉള്‍പ്പെടുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്ന കേസ് ഡയറി കോടതിക്ക് കൈമാറുകയാണെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ എസ്.കൃഷ്ണകുമാര്‍ കോടതിയില്‍ പറഞ്ഞു. കേസ് ഡയറി നേരത്തെ തന്നെ കോടതി ആവശ്യപ്പെട്ട പ്രകാരം നല്‍കിയിരുന്നുവെന്നും യുഎപിഎ നിയമപ്രകാരം ജാമ്യം അനുവദിക്കരുതെന്നും ഇദ്ദേഹം വാദിച്ചു.
കേസിലെ ഒന്നാം പ്രതി വിക്രമനാണെങ്കിലും 25-ാം പ്രതിയായ ജയരാജനാണ് പി.ജയരാജനാണ് സംഭവത്തിന്റെ ആസൂത്രകന്‍. സമൂഹത്തില്‍ പാര്‍ട്ടി വഴിയുള്ള സ്വാധീനം ഉപയോഗിച്ച് കേസിലെ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും ജയരാജന് കഴിയും. കേസില്‍ ജയരാജന് പ്രതിചേര്‍ക്കപ്പെട്ടത് മുതല്‍ മനോജ് വധക്കേസിനെ തകര്‍ക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. ജയരാജനെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി ലഭിച്ചെങ്കിലും തൃപ്തികരമായി അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
സിബിഐ അന്വേഷണ സംഘം ഇതുവരെ സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രതയിലെത്താന്‍ ഇനിയും ചോദ്യം ചെയ്യേണ്ടി വരും. കേസ് തകര്ത്തുകളയുകയെന്നത് പാര്‍ട്ടിയുടെ തന്ത്രപരമായ നിലപാടാണ്. അത് പൂര്‍ത്തീകരിക്കുന്നതിനാണ് ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ പല അശാസ്ത്രീയ ന്യായങ്ങളും ജയരാജന് ഉന്നയിച്ചത്. ഇങ്ങനെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാക്കി കിട്ടുകയെന്ന അന്തിമലക്ഷ്യം കൈവരിച്ച് മനോജ് വധക്കേസ് പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ജയരാജനും പാര്‍ട്ടിയും ലക്ഷ്യമിടുന്നതെന്നും സിബിഐ പ്രോസിക്യൂട്ടര്‍ കൃഷ്ണകുമാര്‍ കോടതിയില്‍ വാദിച്ചു.
തുടര്‍ന്ന് ജാമ്യഹരജി വിധി പറയുന്നത് 21 ലേക്ക് ജഡ്ജ് വി.ജി.അനില്‍ കുമാര്‍ മാറ്റിവെച്ചു. 7 വാല്യം കേസ് ഡയറിയാണ് സിബിഐ കോടതിക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: